ഹജ്ജ്/ഉംറ-Q&A

ത്വവാഫിനിടയിലെ ഫോണ്‍ വിളി

ചോദ്യം: ത്വവാഫും സഅ്‌യുമൊക്കെ ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണിലൂടെ സംസാരിക്കുന്നത് കുറ്റകരമാണോ?

ഉത്തരം: ആവശ്യമാണെങ്കില്‍ ത്വവാഫിനിടയില്‍ സംസാരിക്കുന്നത് അനുവദനീയമാണെന്നാണ് ഒരു വിഭാഗം പണ്ഝിതന്‍മാരുടെ അഭിപ്രായം. ദിക്ര്‍, ഖുര്‍ആന്‍ പാരായണം, നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും, അത്യധികം അനിവാര്യമായ സംസാരം തുടങ്ങിയവയൊഴികെയുള്ള സംസാരങ്ങള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം എന്നാണ് മറ്റൊരു അഭിപ്രായം. അവര്‍ തെളിവായി പ്രവാചക വചനം ചൂണ്ടിക്കാട്ടുന്നു: ”കഅ്ബക്കു ചുറ്റുമുള്ള ത്വവാഫ് നമസ്‌കാരം പോലെത്തന്നെയാണ്. ത്വവാഫില്‍ നിങ്ങള്‍ സംസാരിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്നാലോ ത്വവാഫ് വേളയില്‍ ആരെങ്കിലും സംസാരിക്കന്നുവെങ്കില്‍ നല്ലതെല്ലാതൊന്നും അയാള്‍ പറയരുത്.” (തിര്‍മിദി).
അനിവാര്യമല്ലാത്ത സംസാരം അനഭിലഷണീയം എന്നാണ് ഇതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയാനുള്ളത്. മൊബൈല്‍ വഴിയുള്ള സംഭാഷണത്തിനും സംസാരത്തിന്റെ വിധി ബാധകമാണ്. മിക്കവാറും ത്വവാഫ് ചെയ്യുന്ന ആളുമായി ഫോണില്‍ സംസാരിക്കുന്ന വ്യക്തിക്ക് അയാളുടെ ഇബാദത്തിനെ സംബന്ധിച്ചും അതില്‍ അയാള്‍ പുലര്‍ത്തേണ്ട സൂക്ഷമതയെ സംബന്ധിച്ചും ധാരണയുണ്ടാവുകയില്ല എന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ഹജ്ജ് കര്‍മങ്ങള്‍ക്കിടയിലുള്ള അനിവാര്യമല്ലാത്ത സംസാരങ്ങള്‍-വിശേഷിച്ചും മൊബൈലും മറ്റും ഉപയോഗിച്ചുകൊണ്ട്- ഹജ്ജിന്റെ പവിത്രതയെയും പദവിയെയും കുറച്ചുകാണലാണ്. ഇങ്ങനെയുള്ള അവഹേളനത്തിന്റെ പഴുതടക്കേണ്ടത് അനിവാര്യമാണ്. ജനമൊന്നാകെ പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലും തക്ബീറിലും തഹ്‌ലീലിമൊക്കെ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, അവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരിയല്ല.

ഡോ. അജീല്‍ അന്നശമീ (കുവൈത്തിലെ ശരീഅ കോളേജിന്റെ മുന്‍തലവന്‍)

Topics