ഖുര്‍ആന്‍ & സയന്‍സ്‌

ശാസ്ത്രീയ സൂചനകളെ വിശദീകരിക്കാന്‍

വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. ഗോളശാസ്ത്രമോ, ഭൗതിക ശാസ്ത്രമോ, രസതതന്ത്രമോ, ജീവശാസ്ത്രമോ അല്ല അതിന്റെ മുഖ്യവിഷയം. എന്നാല്‍ അതോടൊപ്പം തന്നെ പ്രസ്തുത വിഷയങ്ങളിലേക്കുള്ള ഏതാനും സൂചനകള്‍ വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ നല്‍കിയിട്ടുമുണ്ട്. അല്ലാഹുവിന്റെ കഴിവിനെയും ജ്ഞാനത്തെയും കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ള സൂചനകളാണ് അവ. അല്ലാഹു അല്ലാതെ മറ്റൊരു നാഥനില്ല എന്നും അവനാണ് എല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്നും, അവന് കീഴൊതുങ്ങി ജീവിക്കണമെന്നും ജനങ്ങളെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് അത്.

അവയില്‍ ചിലത് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച സമൂഹത്തിന് മനസ്സിലാക്കാന്‍ സാധിക്കുന്നവയായിരുന്നു. അവര്‍ക്കറിയാവുന്ന കാര്യത്തെക്കുറിച്ച് അവരെ ഉല്‍ബോധിപ്പിക്കാനായിരുന്നു അത്. എന്നാല്‍ ചില സൂചനകള്‍ ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം പുതിയതായിരുന്നു. അതിന്റെ രഹസ്യത്തെയോ വിശദീകരണത്തെയോ കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഒരു ദിവസം അവയുടെ രഹസ്യം നിങ്ങള്‍ അറിയുക തന്നെ ചെയ്യും എന്നായിരുന്നു അത്തരം സന്ദര്‍ഭങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ വാഗ്ദാനം.

‘അടുത്തു തന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്ക് കാണിച്ച് കൊടുക്കും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകുംവിധമായിരിക്കുമത്’ (ഫുസ്സ്വിലത് 53).
‘പറയുക: സര്‍വസ്തുതിയും അല്ലാഹുവിനാണ്. വൈകാതെ അവന്‍ തന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ച് തരും. അപ്പോള്‍ നിങ്ങള്‍ക്കത് ബോധ്യമാവും'(അന്നംല് 93).
‘നിശ്ചിത കാലത്തിന് ശേഷം ഈ വൃത്താന്തത്തിന്റെ നിജസ്ഥിതി നിങ്ങള്‍ അറിയുക തന്നെ ചെയ്യും'(സ്വാദ് 88).

എന്നാല്‍ പില്‍ക്കാല തലമുറകള്‍ ഒന്നൊന്നായി വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചതിന്റെ പൊരുള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ സൂചനകളുടെ രഹസ്യം അറിയുംതോറും വിശ്വാസിയുടെ ഈമാന്‍ വര്‍ധിച്ചുകൊണ്ടിരിക്കും.

ശാസ്ത്രലോകം ഗവേഷണരംഗത്ത് മുന്നേറി പുതിയ പ്രപഞ്ച രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ ഒട്ടേറെ സൂചനകളുടെ പൊരുളുകള്‍ ഇതിനകം ജനങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നു. അതോടെ ആളുകള്‍ ആ സൂചനകളെ കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും അവ കേന്ദ്രീകരിച്ച് പഠനഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്റെ സത്യസന്ധത ബോധ്യപ്പെടുത്തി അമുസ്‌ലിം സഹോദരന്‍മാര്‍ക്ക് മുന്നില്‍ ഈ സന്ദേശം സമര്‍പിക്കുന്നതിന് വേണ്ടിയാണ് അത്. കാരണം വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത പരാമര്‍ശങ്ങള്‍ മുന്‍കാലത്ത് ജനങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. അതിനാല്‍ തന്നെ മുഹമ്മദ് പ്രവാചകന്‍(സ) ഈ ഗ്രന്ഥം രചിച്ചു എന്ന ഓറിയന്റലിസ്റ്റുകളുടെയും, ഇസ്‌ലാമിന്റെ ശത്രുക്കളുടെയും ആരോപണം നിരര്‍ത്ഥകമാണ്.

വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ ശാസ്ത്രീയ സൂചനകളില്‍ നിന്ന് ഒട്ടേറെ പേര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കുറച്ച് സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. ചിലയാളുകള്‍ എല്ലാ ശാസ്ത്രീയ സിദ്ധാന്തങ്ങളെയും വിശുദ്ധ ഖുര്‍ആനോട് ചേര്‍ത്ത് കെട്ടി വിശദീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ശാസ്ത്രീയ മേഖലകളിലെ എല്ലാ കണ്ടെത്തലുകളും യാഥാര്‍ത്ഥ്യങ്ങളല്ല. മറിച്ച് അവയില്‍ മിക്കതും അനുമാനങ്ങള്‍ മാത്രമാണ്. മറ്റ് ചില സിദ്ധാന്തങ്ങള്‍ വികസിപ്പിച്ചെടുത്ത് വരുന്നതേയുള്ളൂ. നാം ഈ സങ്കല്‍പങ്ങളും അനുമാനങ്ങളുമായി വിശുദ്ധ ഖുര്‍ആനെ ബന്ധിപ്പിക്കുകയും കാലങ്ങള്‍ക്ക് ശേഷം ആ നിഗമനങ്ങള്‍ തെറ്റാണെന്ന് വരികയും ചെയ്താല്‍ അവിടെ വിശുദ്ധ ഖുര്‍ആനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് ചെയ്യുക. മധ്യകാലഘട്ടത്തില്‍ ചര്‍ച്ചിന് സംഭവിച്ച അബദ്ധമാണ് അത്. തൗറാത്തിലെയും ഇഞ്ചീലിലെയും ശാസ്ത്രീയ സൂചനകളെ അക്കാലത്തെ ശാസ്ത്രീയ കണ്ടെത്തലുകളുമായി ചേര്‍ത്ത് വിശദീകരിച്ച അവര്‍ പിന്നീട് വെട്ടിലായെന്നത് ചരിത്രം.

അമാനുഷികതയെക്കുറിക്കുന്ന അടയാളങ്ങള്‍ കൊണ്ട് സമൃദ്ധമാണ് വിശുദ്ധ ഖുര്‍ആന്‍. ഭാഷാ അമാനുഷികതയും, ശാസ്ത്രീയ സത്യങ്ങളും, പ്രവചനവുമെല്ലാം അതിലുണ്ട്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും ശാസ്ത്രീയ കണ്ടെത്തലുകള്‍ക്ക് നാം വിശുദ്ധ ഖുര്‍ആനില്‍ വേര് അന്വേഷിക്കേണ്ടതില്ല. കാരണം അവയുടെ പൊള്ളത്തരം ഇന്നല്ലെങ്കില്‍ നാളെ വെളിപ്പെട്ടേക്കാം. എന്നാല്‍ സുസ്ഥിരമായ ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളെ അവ വിശുദ്ധ ഖുര്‍ആനോട് യോജിക്കുന്നുവെങ്കില്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല.

മനുഷ്യസമൂഹത്തിനുള്ള അന്തിമവചനങ്ങള്‍ അല്ലാഹു അങ്ങേയറ്റത്തെ സവിശേഷതകളുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മുന്‍കാല വേദങ്ങള്‍ പ്രത്യേകമായ സമൂഹങ്ങള്‍ക്കും ജനതക്കും മാത്രമുള്ളതായിരുന്നു. പുതിയ ഒരു പ്രവാചകന്‍ കടന്ന് വരുന്നതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ മാനവ സമൂഹത്തിന് മുഴുവനായി അല്ലാഹു അവതരിപ്പിച്ച വേദമാണ് ഇത്.

ഈ വിശുദ്ധ വേദത്തെ വ്യതിരിക്തമാക്കുന്ന സവിശേഷതകളില്‍ ഒന്ന് മാത്രമാണ് ശാസ്ത്രീയ സത്യങ്ങള്‍. ഓരോ തലമുറ കഴിയും തോറും ഈ ശാസ്ത്രീയ സൂചനകള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടേയിരിക്കുന്നു. ഒരു തലമുറക്ക് വേണ്ടി മാത്രം അവതരിച്ച വേദമല്ലല്ലോ ഇത്. മറിച്ച് ലോകാവസാനം വരേക്കുള്ള എല്ലാ ജനങ്ങള്‍ക്കുമുള്ളതാണ് അത്. അവ ജനങ്ങളെ അല്ലാഹുവിങ്കലേക്ക് നയിക്കാനും നന്‍മയിലേക്ക് വഴിനടത്താനുമുള്ളതാണ്.

ഡോ. അലി മുഹമ്മദ് സ്വല്ലാബി

Topics