ഹദീഥുകള്‍

രാഷ്ട്രീയഭിന്നതകള്‍ സൃഷ്ടിച്ച വ്യാജഹദീഥുകള്‍

പ്രവാചകന്റെ മൂന്നും നാലും ഉത്തരാധികാരികളായിരുന്ന ഉസ്മാന്റെയും അലിയുടെയും ഭരണകാലത്താണ് രാഷ്ട്രീയഭിന്നതകള്‍ രൂക്ഷമായത്. ഈ രാഷ്ട്രീയഭിന്നതകള്‍ തന്നെയാണ് വ്യാജഹദീഥുകളുടെ പിറവിക്ക് നിമിത്തമായി വര്‍ത്തിച്ചത്. പിന്നീട് മറ്റുപല കാരണങ്ങളാലും വ്യാജഹദീഥുകള്‍ നിര്‍മിക്കപ്പെടുകയുണ്ടായി. ഈ കുറിപ്പില്‍ പ്രധാനമായും രാഷ്ട്രീയഭിന്നതകളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്

അക്കാലത്തെ രാഷ്ട്രീയസംഘങ്ങളെല്ലാം കൂടിയതോ കുറഞ്ഞതോ ആയ തോതില്‍ പ്രവാചകന്റെ പേരില്‍ കള്ളം പ്രചരിപ്പിക്കാറുണ്ടായിരുന്നു. കൂട്ടത്തില്‍ ഏറ്റവും മുമ്പില്‍ റാഫിദികളായിരുന്നു. റാഫിദികളെ സംബന്ധിച്ച ഒരു ചോദ്യത്തിന് ഇമാം മാലിക് (റ) ഇങ്ങനെ മറുപടി പറഞ്ഞു: നീ അവരോട് സംസാരിക്കാനോ അവര്‍ പറയുന്നത് നിവേദനം ചെയ്യാനോ പോകരുത്. കാരണം, അവര്‍ വല്ലാതെ കള്ളം പറയാറുണ്ട്.

ശുറൈകു ബ്‌നു അബ്ദില്ലാഹില്‍ ഖാദി പറയുന്നു: റാഫിദികളൊഴിച്ച് ആരു പറയുന്ന ഹദീഥും നിനക്ക് നിവേദനം ചെയ്യാം. കാരണം, റാഫിദികള്‍ സ്വന്തം നിലക്ക് ഹദീഥുകള്‍ നിര്‍മിക്കുകയും അതിനെ തങ്ങളുടെ ദീനായി സ്വീകരിക്കുകയും ചെയ്യാറുണ്ട്.
ഹമ്മാദ് ബ്‌നു സലമഃ പറയുന്നു: റാഫിദികളില്‍പെട്ട ഒരു ശൈഖ് എന്നോട് പറഞ്ഞു: ഞങ്ങള്‍ ഒരുമിച്ചുകൂടി സംസാരിക്കവേ, ഒരു കാര്യം നല്ലതാണെന്ന നിഗമനത്തിലെത്തിയാല്‍ അതിനെ ഞങ്ങള്‍ ഹദീഥാക്കി മാറ്റുന്നു.

റാഫിദികളെപ്പോലെ കള്ളസാക്ഷി പറയുന്ന സ്വാര്‍ഥംഭരികളെ താനെവിടെയും കണ്ടിട്ടില്ലെന്ന് ഇമാം ശാഫിഈ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി.

റാഫിദികള്‍ പ്രചരിപ്പിച്ച ചില വ്യാജ ഹദീഥുകള്‍:

  1. ഹജ്ജത്തുല്‍ വദാഅ് കഴിഞ്ഞുമടങ്ങുന്ന വേളയില്‍ ഗദീറുഖം എന്ന സ്ഥലത്ത് എത്തിയ നബി(സ) അലിയുടെ കയ്യില്‍പിടിച്ച് , സഹയാത്രികരായ അനുചരന്‍മാരുടെയെല്ലാം മുഖദാവില്‍ ഇങ്ങനെ മൊഴിഞ്ഞു. എന്റെ അനന്തരാവകാശിയും സഹോദരനും എനിക്ക് ശേഷമുള്ള ഖലീഫയുമാണ് ഈ മാന്യദേഹം . അതിനാല്‍ അലി പറയുന്നത് നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയുംചെയ്യണം.
  2. ആദമിന്റെ ജ്ഞാനവും നൂഹിന്റെ ഭക്തിയും ഇബ്‌റാഹീമിന്റെ വിവേകവും മൂസായുടെ ഗാംഭീര്യവും ഈസായുടെ അനുഷ്ഠാനനിഷ്ഠയും സമ്മേളിച്ച ഒരാളെ കാണാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ അലിയെ നോക്കിയാല്‍ മതി.
  3. ഞാന്‍ ജ്ഞാനത്തിന്റെ ത്രാസാകുന്നു. അലിയാണതിന്റെ രണ്ടു തട്ടുകള്‍. ഹസനും ഹുസൈനുമാണതിന്റെ ചരടുകള്‍ ഫാത്വിമയാണതിന്റെ കൊളുത്ത് . നമ്മിലെ ഇമാമുകളാണതിന്റെ തണ്ട്. നമ്മെ സ്‌നേഹിക്കുന്നവരുടെയും ദ്വേഷിക്കുന്നവരുടെയും കര്‍മങ്ങള്‍ ആ ത്രാസിലാണ് തോലനം ചെയ്യപ്പെടുക.
  4. അലിയോടുള്ള സ്‌നേഹം ഒരു നന്‍മയാണ് . അതുണ്ടായിരിക്കെ ഒരു തിന്‍മയും ദോഷകരമായിരിക്കില്ല. അലിയോടുള്ള വിദ്വേഷം ഒരു തിന്‍മയാണ്. അതുണ്ടായിരിക്കെ ഒരു നന്‍മയും ഗുണകരമായിരിക്കില്ല.

അലി(റ)യുടെയും അഹ്‌ലുബയ്ത്തിന്റെയും പേരില്‍ ഇല്ലാത്ത മഹത്ത്വങ്ങള്‍ കെട്ടിവെക്കുന്ന, ഇത്തരം ലക്ഷക്കണക്കിന് ഹദീഥുകള്‍ പ്രചരിപ്പിച്ചതുപോലെ നബി സഹചരന്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്ന ധാരാളം വ്യാജ ഹദീഥുകളും റാഫിദികള്‍ പ്രചരിപ്പിച്ചിരുന്നു.

  1. എന്റെ പ്രസംഗപീഠത്തില്‍ മുആവിയയെ നിങ്ങള്‍ കണ്ടാല്‍ ഉടനെത്തന്നെ അയാളെ വധിച്ചേക്കുക.
  2. അല്ലാഹുവേ, മുആവിയയെയും അംറുബ്‌നുല്‍ ആസിനെയും കുഴപ്പങ്ങളില്‍ സദാ കെട്ടിയിടുകയും നരകത്തിലേക്ക് അവരെ തള്ളിവിടുകയും ചെയ്യേണമേയെന്ന് തിരുമേനി പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
    വ്യാജഹദീഥുകള്‍ നിരങ്കുശം പ്രചരിപ്പിച്ച റാഫിദികളെ പ്രതിരോധിക്കാന്‍ ഭോഷന്‍മാരായ ചില സുന്നികള്‍ വ്യാജഹദീഥുകളെത്തന്നെ അവലംബിച്ചുവെന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിരുന്നു. അവര്‍ പ്രചരിപ്പിച്ച ചില വ്യാജഹദീഥുകളിതാ:
  3. സ്വര്‍ഗത്തിലുള്ള ഓരോ വൃക്ഷത്തിന്റെയും മുഴുവന്‍ ഇലകളിലും ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നുണ്ടാകും. ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്, അബൂബക്ര്‍, ഉമറുല്‍ഫാറൂഖ്, ഉസ്മാന്‍ ദുന്നൂറയ്ന്‍.
  4. വിശ്വസ്തര്‍ മൂന്നുപേരാണ്. ഞാനും ജിബ്‌രീലും മുആവിയയും
  5. അല്ലയോ മുആവിയ, നീ എന്നില്‍നിന്നും ഞാന്‍ നിന്നും ഉരുവപ്പെട്ടതാണ്.
  6. സ്വര്‍ഗത്തില്‍ മുആവിയയെ കാണാതെ ഞാന്‍ വ്യാകുലപ്പെട്ടിരിക്കെ, ദീര്‍ഘസമയത്തിന് ശേഷം മുആവിയ അവിടെയെത്തും. അപ്പോള്‍ ഞാന്‍ ചോദിക്കും: നീ എവിടെയായിരുന്നു? മുആവിയ ഇങ്ങനെ പ്രതിവചിക്കും: എന്റെ നാഥന്റെ സമക്ഷത്തില്‍നിന്ന് രഹസ്യസംഭാഷണം കഴിഞ്ഞുവരുന്നു. അപ്പോള്‍ തിരുമേനി പറയും: ഇഹലോകത്ത് വെച്ച് നിന്റെ അഭിമാനത്തിനേറ്റ ക്ഷതത്തിന് പ്രതിഫലമാണത്.

അബ്ബാസികളുടെ പക്ഷം ചേര്‍ന്ന വിഭാഗവും വ്യാജഹദീഥുകള്‍ പ്രചരിപ്പിക്കുന്നതില്‍ പിശുക്കുകാണിച്ചില്ല:

  1. അബ്ബാസ് എന്റെ പിന്‍മുറക്കാരനും അനന്തരാവകാശിയുമാണ്.
  2. വര്‍ഷം നൂറ്റിമുപ്പത്തിയഞ്ചായാല്‍ അത് നിനക്കും നിന്റെ സന്തതികള്‍ക്കുമുള്ളതാണ്. സഫ്ഫാഹ്, മന്‍സ്വൂര്‍, മഹ് ദി എന്നിവര്‍ക്ക്.

കെ. ജാബിര്‍

Topics