ഹദീഥുകള്‍

സിന്‍ദീഖുകളുടെ വ്യാജഹദീഥുകള്‍

ഇസ്‌ലാമിനെ ദീനെന്ന നിലയ്ക്കും രാഷ്ട്രമെന്ന നിലയ്ക്കും അവജ്ഞയോടെ വീക്ഷിക്കുന്നവര്‍ എന്നതാണ് സിന്‍ദീഖുകള്‍ എന്ന പദത്തിന്റെ വിശാലമായ വിവക്ഷ. ഇസ്‌ലാമിന്റെ തായ് വേരറുക്കാന്‍ ഏത് ദുഷ്ടമാര്‍ഗവും അവലംബിക്കാന്‍ അവര്‍ ഉത്സുകരായിരുന്നു. ജനങ്ങള്‍ സംഘംസംഘമായി ഇസ്‌ലാമിലേക്ക് പ്രവഹിക്കുന്നത് കണ്ട സിന്‍ദീഖുകള്‍ക്ക് അത് അസഹ്യമായി അനുഭവപ്പെട്ടത് സ്വാഭാവികം മാത്രം. അതിനാല്‍ ഇസ്‌ലാമികാദര്‍ശം, സദാചാരം, വിധിവിലക്കുകള്‍, വൈദ്യം എന്നിക്കാര്യങ്ങളില്‍ ജനമനസ്സുകളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാണ് സിന്‍ദീഖുകള്‍ വ്യാജ ഹദീഥുകളെ മുഖ്യമായും ഉപയോഗപ്പെടുത്തിയത്. ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള നൂറ് ഹദീഥുകള്‍ തന്റെ കൃതിപ്പാണെന്ന് , അബ്ബാസി ഖലീഫയായ മഹ്ദിയുടെ സമക്ഷത്തില്‍ ഒരു സിന്‍ദീഖ് ഏറ്റുപറഞ്ഞതായി ചരിത്രകൃതികളില്‍ കാണാം. ഹലാലിനെ ഹറാമാക്കുകയും ഹറാമിനെ ഹലാലാക്കുകയും ചെയ്യുന്ന നാലായിരം ഹദീഥുകള്‍ താന്‍ നിര്‍മിച്ചിട്ടുണ്ടെന്ന് അബ്ദുല്‍ കരീം ബ്‌നു അബില്‍ ഔജാഅ് സമ്മതിച്ചത് വധശിക്ഷ നടപ്പാക്കാനായി ഹാജരാക്കിയ സന്ദര്‍ഭത്തിലായിരുന്നു. സിന്‍ദീഖുകളുടെ ഈ കുടില തന്ത്രങ്ങള്‍ നന്നായി തിരിച്ചറിഞ്ഞവരായിരുന്നു അബ്ബാസീ ഖലീഫമാര്‍, വിശിഷ്യ ഖലീഫ മഹ്ദി. സിന്‍ദീഖുകള്‍ക്ക് ശക്തി പകരുന്നവരെയെല്ലാം കൈകാര്യം ചെയ്യാനായി പ്രത്യേക വകുപ്പുതന്നെ അദ്ദേഹം സൃഷ്ടിച്ചു.

സിന്‍ദീഖുകളിലെ പ്രമുഖ വ്യാജഹദീഥ് നിര്‍മാതാക്കള്‍ ഇവരായിരുന്നു.

  1. അബ്ദുല്‍ കരീമിബ്‌നു അബില്‍ ഔജാഅ്- ബസ്വറയിലെ ഗവര്‍ണറായിരുന്ന മുഹമ്മദ്ബ്‌നു സുലൈമാനിബ്‌നി അലി ഇയാളെ വധിച്ചു.
  2. ബയാനുബ്‌നു സംആനില്‍ മഹ്ദി – ഖാലിദ്ബ്‌നു അബ്ദില്ലാഹില്‍ ഖസ്‌രി ഇയാളെ വാളിനിരയാക്കി.
  3. മുഹമ്മദ് ബ്‌ന സഈദില്‍ മസ്‌ലൂബ് – അബൂ ജഅ്ഫരില്‍ മന്‍സൂര്‍ ഇയാളെ കുരിശിലേറ്റി.

സിന്‍ദീഖുകള്‍ നിര്‍മിച്ച ഹദീഥുകളില്‍ ചിലത്:

  1. അറഫാദിനത്തില്‍ പ്രദോഷസമയത്ത് നമ്മുടെ നാഥന്‍ ചാരവര്‍ണ്ണത്തിലുള്ള ഒട്ടകപ്പുറത്തേറി ഭൂമിയിലിറങ്ങുകയും വാഹനയാത്രക്കാരെ ഹസ്തദാനം ചെയ്യുകയും കാല്‍നടയാത്രക്കാരെ ആശ്ലേഷിക്കുകയും ചെയ്യും.
  2. അല്ലാഹു മാലാഖമാരെ സൃഷ്ടിച്ചത് തന്റെ മുഴങ്കൈയിലെയും മാറിലെയും രോമങ്ങളില്‍നിന്നാണ്.
  3. ഒരുവിധ മറയുമില്ലാതെ എന്റെ നാഥനെ ഞാന്‍ ദര്‍ശിച്ചു. മുത്തുപതിച്ച കിരീടമടക്കം എല്ലാം ഞാന്‍ കണ്ടു.
  4. അല്ലാഹുവിന്റെ കണ്ണുകള്‍ക്ക് അസുഖം ബാധിച്ചപ്പോള്‍ മാലാഖമാര്‍ അവനെ സന്ദര്‍ശിച്ചു.
  5. അല്ലാഹു അക്ഷരങ്ങളെ സൃഷ്ടിച്ചപ്പോള്‍ ബാഅ് സാഷ്ടാംഗം നമിച്ചു. അലിഫ് നിവര്‍ന്നുനിന്നു.
  6. വഴുതനങ്ങ സര്‍വരോഗങ്ങള്‍ക്കുമുള്ള സിദ്ധൗഷധമാണ്.

കെ. ജാബിര്‍

Topics