ഇസ്‌ലാം-Q&A

സൈബര്‍ ചാറ്റിങ് വ്യഭിചാരമോ?

ഡോ. മുസമ്മില്‍ സിദ്ദീഖി
ചോദ്യം: അസ്സലാമു അലൈക്കും. സൈബര്‍ ലോകത്ത് സോഷ്യല്‍ മീഡിയയിലൂടെ എതിര്‍ലിംഗത്തില്‍പെട്ട നിരവധിയാളുകളുമായി സെക്‌സ് ചാറ്റിങും ഫോണ്‍ സംഭാഷണവും നടത്താറുണ്ട്. അത് വന്‍ പാപമായ വ്യഭിചാരത്തില്‍ പെടുമോ?
മറുപടി: ഇസ്‌ലാം ധാര്‍മികവിശുദ്ധിയുടെയും സദാചാരത്തിന്റെയും ലോകത്താണ് മനുഷ്യനെ പ്രതിഷ്ഠിക്കുന്നത്. ഉത്തമസ്വഭാവത്തിന്റെയും പെരുമാറ്റമര്യാദയുടെയും വിനയത്തിന്റെയും അടിത്തറയില്‍പടുത്തുയര്‍ത്തപ്പെടുന്ന സമൂഹത്തെയാണ് അത് പടുത്തുയര്‍ത്തുന്നത്. ആ ലക്ഷ്യം മുന്‍നിര്‍ത്തി അത് തിന്‍മയിലേക്കുള്ള എല്ലാ വാതിലുകളും അടച്ചുപൂട്ടുന്നു. അതിനാല്‍ ഹറാമിലേക്ക് നയിക്കുന്ന കാര്യങ്ങളും ഹറാമാണെന്നേ്രത പണ്ഡിതന്‍മാരുടെ വീക്ഷണം.
വ്യഭിചാരമെന്നത് ഖുര്‍ആന്‍ അനുവദിച്ചിട്ടില്ലാത്ത മാര്‍ഗത്തിലൂടെ ലൈംഗികസംതൃപ്തി കണ്ടെത്തലാണ്. വിവാഹേതര ബന്ധത്തിലൂടെയാണ് സാധാരണയായി ആളുകള്‍ അതിലേര്‍പ്പെടുന്നത്. ഒരേ വര്‍ഗത്തില്‍പെട്ടവരുമായി ശാരീരികസംസര്‍ഗം പുലര്‍ത്തുന്നതും വ്യഭിചാരമാണ്. അതുകൊണ്ടുതന്നെ വ്യഭിചാരത്തെ ഇസ്‌ലാം വന്‍പാപമായി ഗണിക്കുന്നു. അത് തീര്‍ത്തും വിലക്കപ്പെട്ടിരിക്കുന്നു.

അനാശാസ്യരീതികളിലൂടെ ശാരീരികബന്ധം പുലര്‍ത്തുന്നതുമാത്രമല്ല, അതിലേക്ക് വഴിതെളിക്കുന്ന എല്ലാ ഇടപെടലുകളും അത് നിരോധിച്ചിരിക്കുന്നു. വ്യഭിചാരത്തിലേക്ക് കൊണ്ടെത്തിക്കുന്നു എന്നതിനാല്‍ തന്നെ സൈബര്‍സെക്‌സ്, ഫോണ്‍ സെക്‌സ് എന്നിവയെല്ലാം വിലക്കപ്പെട്ടതാണ്.
നബിതിരുമേനി (സ)അരുള്‍ചെയ്തിരിക്കുന്നു: ‘കണ്ണുകള്‍ വ്യഭിചരിക്കുന്നു. കരങ്ങള്‍ വ്യഭിചരിക്കുന്നു. കാലുകള്‍ വ്യഭിചരിക്കുന്നു. ലൈംഗികാവയവങ്ങള്‍ വ്യഭിചരിക്കുന്നു'(അഹ്മദ് ). മറ്റൊരിടത്ത് ലൈംഗികാവയവങ്ങള്‍ അത് പൂര്‍ത്തീകരിക്കുകയോ അത് തള്ളിക്കളയുകയോ ചെയ്യുന്നു എന്നും കാണാം(എതിര്‍ലിംഗത്തില്‍പെട്ട ആളെ വികാരത്താല്‍ നോക്കിക്കൊണ്ടിരിക്കുന്നത് ലൈംഗികാവയവങ്ങളില്‍ ഉത്തേജനമുണ്ടാക്കുകയും അത് വ്യഭിചാരത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യും).
അതിനാല്‍ വ്യഭിചാരത്തിലേക്ക് നയിക്കുന്ന എല്ലാം മുസ് ലിംകള്‍ വെടിയേണ്ടതാണ്.
ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ വ്യഭിചാരത്തോടടുക്കപോലുമരുത്. അത് നീചമാണ്, ഹീനമായ മാര്‍ഗവും(അല്‍ഇസ്‌റാഅ് 32).
അല്ലാഹു വ്യഭിചാരത്തെമാത്രമല്ല, അതിനോടടുക്കുന്ന സംഗതികളെപ്പോലും വിലക്കുന്നു എന്നാണ് ഈ സൂക്തത്തില്‍നിന്ന് വ്യക്തമാകുന്നത്.

Topics