അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങളുടെ മതബോധത്തെക്കുറിച്ചുള്ള പണ്ഡിതവിശകലനം വെച്ചുനോക്കുമ്പോള്‍ മതാത്മകമായ ചിന്തകളില്‍ നിന്ന് അവര്‍ പൂര്‍ണമായും വിമുക്തരായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ആ മതാത്മകത അവരെ ശക്തമായി സ്വാധീനിച്ചതോടൊപ്പം ഖുര്‍ആനോടും ദൈവദൂതനോടും അവര്‍ സ്വീകരിച്ച സമീപനത്തില്‍ പ്രകടമാവുകയുംചെയ്തു. അറബികളോടാണല്ലോ ഖുര്‍ആന്‍ ആദ്യമായി സംവദിച്ചത് . മതപരമായ വ്യത്യസ്ത വിഷയങ്ങളില്‍ അറബികള്‍ ദൈവദൂതനോട് സംവദിക്കുകയും തര്‍ക്കിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വലിയ വലിയ ദാര്‍ശനികന്‍മാര്‍ പഠനം നടത്തിയിരുന്ന സങ്കീര്‍ണവിഷയങ്ങളില്‍വരെ അവര്‍ പ്രവാചകരോട് കലഹിച്ചിരുന്നു. സൃഷ്ടിപ്രക്രിയ, പുനരുത്ഥാനം, ദൈവവും മനുഷ്യനും തമ്മിലുള്ള വിനിമയ സാധ്യത, അമാനുഷികദൃഷ്ടാന്തം തുടങ്ങി വിവിധ വിഷയങ്ങളില്‍ അവര്‍ ദൈവദൂതനോട് സംവദിച്ചു. പ്രവാചകനിയോഗകാലത്തെ അറബികള്‍ എല്ലാവരും ഒരേ മാര്‍ഗം പിന്തുടര്‍ന്നവരായിരുന്നില്ല. വിഗ്രഹാരാധകരും വേദക്കാരും ഏകദൈവവാദികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഖുര്‍ആന്‍ അവതരണത്തിന്റെ പ്രാരംഭനാളുകളില്‍ വിഗ്രഹാരാധകരോടും യഹൂദരോടും ക്രൈസ്തവരോടും സ്വാബിഉകളോടും മജൂസികളോടുമെല്ലാം പ്രവാചകന്‍ സംവദിക്കുന്നത് നമുക്ക് കാണാം. അറബികള്‍ വ്യത്യസ്ത ധാരകളെയും ഭിന്നവീക്ഷണങ്ങളെയും പ്രതിനിധീകരിച്ചിരുന്നു.
പ്രവാചകത്വകാലത്ത് അറബി സാഹിത്യത്തിന്റെ സ്ഥിതി
അറബിഭാഷ, പദ്യസാഹിത്യത്തിലും ഗദ്യസാഹിത്യത്തിലും അതിന്റെ ഉത്തുംഗ പ്രൗഢിയിലെത്തിയിരുന്ന കാലത്താണ് മുഹമ്മദ് നബിക്ക് പ്രവാചകനിയോഗമുണ്ടായത്. കവിത, ഉപമ, കഥ എന്നീ മൂന്ന് ശാഖകളിലാണ് അറബിഭാഷ അതിന്റെ സാഹിതീയ മേന്‍മകള്‍ പ്രകാശിപ്പിച്ചത്. അന്തരാളകാലത്ത് അറബികള്‍ കവിതയിലൂടെയാണ് പ്രശസ്തിയാര്‍ജിച്ചിരുന്നു. വളരാനും വികസിക്കാനും പറ്റുന്ന സമ്പന്നമായൊരിടം അക്കാലത്ത് കവിതയില്‍ കണ്ടെത്തിയവരാണ് പ്രതിഭാശാലികളായ അറബികള്‍്്്്. കവിത അറേബ്യന്‍ ജീവിതത്തിന്റെ പരിഛേദ’മാണ് എന്ന ചൊല്ല് സ്ഥിരപ്രതിഷ്ഠ നേടിയത് അതുകൊണ്ടാണ്. അറബികളുടെ സ്വഭാവവും ശീലങ്ങളും മാതാചാരങ്ങളും വിചാരങ്ങളും ചരിത്രവും ബന്ധങ്ങളും തുടങ്ങി ജീവിതമപ്പാടെ അവരുടെ കവിതകളില്‍ മുദ്രിതമായിരുന്നു. അക്കൂട്ടത്തില്‍ പ്രസിദ്ധങ്ങളായവയാണ് ഏഴുകാവ്യങ്ങള്‍(സബ്ഉല്‍ മുഅല്ലഖാത്ത്). എക്കാലത്തും അറബിക്കവിതകളുടെ ലോകത്ത് ശാശ്വതവും ഉത്തുംഗവുമായ പദവി ഈ കാവ്യങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയും. പ്രസിദ്ധമായിരുന്ന ‘ഉക്കാള്’ ചന്തയില്‍ മികവിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞ കാവ്യങ്ങളാണ് ഇവയോരോന്നും. പട്ടുകംബളത്തിന്‍മേല്‍ സുവര്‍ണാക്ഷരങ്ങളാല്‍ ആലേഖനം ചെയ്ത് കഅ്ബാലയത്തിന്റെ ചുമരുകളില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുകയായിരുന്നു ഈ കാവ്യങ്ങള്‍. ഇക്കൂട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്നത് ഏ.ഡി. 540-ല്‍ മരണപ്പെട്ട ഇംറുഉല്‍ ഖൈസിന്റെ കാവ്യമായിരുന്നു.
ഇതര ഭാഷകളെയപേക്ഷിച്ച് ഖുറൈശികളുടെ ഭാഷക്കായിരുന്നു അന്ന് മേല്‍ക്കൈ. എന്തുകൊണ്ടെന്നാല്‍ ഹിജാസില്‍ കച്ചവടസീസണുകളില്‍ വ്യത്യസ്തഗോത്രങ്ങള്‍ വന്ന് സംഗമിച്ചിരുന്നത് മക്കയിലായിരുന്നു. ഉക്കാള് ചന്തയിലെന്നല്ല മക്കയുടെ സമീപപ്രദേശങ്ങളിലെ ചന്തകളിലും ഖുറൈശികളുടെ ഭാഷക്ക് ആര്‍ജിക്കാന്‍ കഴിഞ്ഞ സ്ഥാനം മറ്റു ഗോത്രഭാഷകളേക്കാളും പ്രചാരം നേടാന്‍ സഹായകമായി. പ്രത്യേകിച്ച് വിദേശഭാഷകളില്‍ നിന്നുള്ള നിരവധി വാക്കുകളെ അറബീകരിക്കാനും അനായാസം അത് നിത്യജീവിതത്തില്‍ ഉപയോഗിക്കാനുമുള്ള മെയ്‌വഴക്കം അത് പ്രകടിപ്പിച്ചു. ഖുറൈശികളുടെ ഭാഷക്കും പ്രശസ്തി കൈവന്നത് , മുഹമ്മദീയ പ്രവാചകത്വത്തിന് മുമ്പേ ജീവിതത്തിന്റെ വിവിധമേഖലകളിലും ഉത്തുംഗവും ഉദാത്തവുമായ പദവി നേടിയെടുക്കാന്‍ അതിന് സഹായകമായി. ഖുര്‍ആന്‍ അവതരിച്ചതോടെ പ്രസ്തുതഭാഷ അറബ് രാജ്യങ്ങളില്‍ മുന്‍നിര ഭാഷയായി അവരോധിക്കപ്പെടുകയും ചെയ്തു.
മുഹമ്മദീയ പ്രവാചകത്വത്തിന്റെ കാലത്ത് മക്കയ്ക്കുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ച് അല്ലാമാ അമീര്‍ അലി പറയുന്നത് കാണുക:
മക്ക പണ്ടുമുതലേ അറബികളുടെ മതകീയ കൂട്ടായ്മകളുടെ കേന്ദ്രം മാത്രമല്ല, അവരുടെ വ്യാപാരവ്യവഹാരങ്ങളുടെ തട്ടകവും കൂടിയായിരുന്നു. പൗരാണികലോകത്ത് കച്ചവടസംഘം സഞ്ചരിച്ചിരുന്ന പ്രധാനവഴിയിലായിരുന്നു മക്ക സ്ഥിതിചെയ്തിരുന്നത്. സമീപസ്ഥ സമുദായങ്ങളുടെ സമ്പത്തും സംസ്‌കാരവും പ്രയോജനപ്പെടുത്താനും സ്വാംശീകരിക്കാനും അക്കാരണത്താല്‍ മക്കാനഗരത്തിന് സാധിച്ചു. ബാബിലോണിയന്‍ രാജാവിന് പ്രസ്തുത കച്ചവടകേന്ദ്രത്തിന് ഒരു പോറലുമേല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹിജാസിലെ അറബികള്‍ക്ക് ലോകസമൂഹങ്ങള്‍ക്കിടയില്‍ കച്ചവടമേല്‍ക്കോയ്മയുണ്ടായിരുന്നു. മക്കാനഗരത്തിന്റെ വ്യാപാരചടുലതയാണ് പൗരസ്ത്യസമൂഹങ്ങളുടെയടുക്കല്‍പോലും എക്കാലത്തും അറബികള്‍ക്ക് സവിശേഷമായ ഇടം നേടിക്കൊടുത്തത്. യമനില്‍നിന്നും ഇന്ത്യയില്‍നിന്നും ചരക്കുകള്‍ വഹിച്ചുകൊണ്ടുള്ള സംഘങ്ങള്‍ പേര്‍ഷ്യയിലേക്കും റോമിലേക്കും പോയിരുന്നത് മക്കയിലൂടെയായിരുന്നു. പേര്‍ഷ്യന്‍ പട്ടുകളും കമ്പിളികളും സിറിയയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന പതിവുമുണ്ടായിരുന്നു.(റൂഹുല്‍ ഇസ്‌ലാം വാള്യം ഒന്ന് പേജ് 65)
ചുരുക്കത്തില്‍ മുഹമ്മദീയ പ്രവാചകകാലത്തെ അറബിഭാഷ അറേബ്യന്‍ ജീവിതാവസ്ഥകളുടെ അനശ്വരമായൊരു പ്രമാണമായിരുന്നു എന്ന് മേല്‍വിവരണത്തില്‍നിന്ന് ബോധ്യപ്പെടും. അറബ്ജനതയുടെ ഒരു ചരിത്രരേഖയുമായിരുന്നു അറബിഭാഷ. മനുഷ്യസ്രഷ്ടാവായ പ്രപഞ്ചനാഥന്‍ മാത്രമറിയാവുന്ന രഹസ്യമോ യുക്തിയോ ആണ് വിശുദ്ധഖുര്‍ആന്റെ ഭാഷയായി ഈ ഭാഷ തെരഞ്ഞെടുക്കപ്പെട്ടു എന്നത.് അല്ലാഹു സൂചിപ്പിച്ചിട്ടുണ്ടല്ലോ.’തീര്‍ച്ചയായും സര്‍വലോകപരിപാലകനായ നാഥന്‍ അവതരിപ്പിച്ച ഗ്രന്ഥമാണിത്. വിശ്വസ്തനായ ആത്മാവാണ് ഈ ഗ്രന്ഥവുമായി ഇറങ്ങിവന്ന് നിന്റെ ഹൃദയത്തിലെത്തിച്ചത്. നീ മുന്നറിയിപ്പുനല്‍കാന്‍ വേണ്ടി'(അശ്ശുഅറാഅ് 192-195).
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്