പ്രവാചകന്‍മാര്‍ യൂസുഫ്‌

യൂസുഫ് (അ)

മറ്റു പ്രവാചകന്മാരുടെ ചരിത്രവിവരണത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രവാചകന്റെ ചരിത്രം ആദ്യന്തം ഒറ്റ അധ്യായത്തില്‍, അതേ പ്രവാചകന്റെ നാമത്തിലുള്ള അധ്യായത്തില്‍ ഖുര്‍ആനില്‍ വിവരിച്ചത് യൂസുഫ് നബി(അ)മിന്റെ ചരിത്രം മാത്രമാണ്. ഈ ചരിത്രമാകട്ടെ ഖുര്‍ആനിലെ മറ്റു അധ്യായങ്ങളില്‍ ആവര്‍ത്തിച്ചിട്ടില്ലതാനും. യൂസുഫിന്റെ ചരിത്രം ഖുര്‍ആന്‍ ആയത്തുകള്‍ ഉദ്ധരിക്കാതെ സംക്ഷിപ്തമായി ഇവിടെ പ്രതിപാദിക്കുകയാണ്. മറ്റെവിടെയെങ്കിലും പരാമര്‍ശിക്കപ്പെട്ടതോ ജനങ്ങള്‍ക്കിടയില്‍ അക്കാലത്തുതന്നെ പ്രാചാരത്തിലുണ്ടായിരുന്നതോ ആയ കാര്യങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.
യൂസുഫ് നബിയുടെ ചരിത്രം പറഞ്ഞുകൊണ്ടാണ് സൂറഃ യൂസുഫ് ആരംഭിക്കുന്നത്. 11 നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും തനിക്ക് പ്രണാമം അര്‍പ്പിക്കുന്നതായി യൂസുഫ് ചെറുപ്പത്തില്‍ ഒരു സ്വപ്നം കാണുന്നു. പിതാവായ യഅ്ഖൂബ് നബിയോട് ഇക്കാര്യം ഉണര്‍ത്തുന്നു. പിതാവ് വിവരണം നല്‍കുന്നതോടൊപ്പം ഇത് സഹോദരങ്ങളോട് പറയേണ്ടതില്ല എന്നും ഓര്‍മപ്പെടുത്തുന്നു. 11 സഹോദരന്മാരും മാതാപിതാക്കളും ഒരിക്കല്‍ നിന്റെ കീഴില്‍ വരുമെന്നതാണ് ഈ സ്വപ്ന സൂചന. പ്രവാചകന്മാരുടെ സ്വപ്നം യാഥാര്‍ഥ്യമാണെന്ന് മാത്രമല്ല മറ്റുള്ളവരുടെ സ്വപ്നങ്ങളുടെ പൊരുള്‍ അറിയാനുള്ള കഴിവ് ഒരു ദൃഷ്ടാന്തം എന്ന നിലയില്‍ യഅ്ഖൂബിനും യൂസുഫിനും നല്‍കപ്പെട്ടിരുന്നുതാനും.
യൂസുഫിനോടും ഇളയസഹോദരനോടും പിതാവിന് ഏറെ പ്രതിപത്തിയുണ്ട് എന്നാരോപിച്ച് മറ്റു സഹോദരങ്ങള്‍ അസൂയ പ്രകടിപ്പിച്ചു. യൂസുഫിനെ വകവരുത്തുകയോ നാടുകടത്തുകയോ വേണമെന്നവര്‍ ഗൂഢമായി തീരുമാനിച്ചു. യൂസുഫിനെ തങ്ങളുടെ കൂടെ കളിക്കാന്‍ വിടണമെന്ന് അവര്‍ പിതാവിനോട് അപേക്ഷിച്ചു. വല്ല ചെന്നായയോ മറ്റോ പിടിച്ചേക്കുമോ എന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം യൂസുഫിനെ മറ്റു മക്കളോടൊപ്പം വിട്ടു.
മുന്‍ നിശ്ചയപ്രകാരം അവര്‍ യൂസുഫിനെ ഒരു കിണറ്റിലെറിഞ്ഞു തിരിച്ചുപോന്നു. ആ കുട്ടിയുടെ കുപ്പായത്തില്‍ ഏതോ മൃഗത്തിന്റെ ചോരയും പുരട്ടി. അവനെ ചെന്നായ പിടിച്ചുപോയി എന്ന് പിതാവിന്റെ മുന്നില്‍ വന്ന് കരഞ്ഞു പറഞ്ഞു. ഇതിലെന്തോ ചതിയുണ്ടെന്ന് സംശയിച്ച ആ പിതാവ് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് സഹനത്തിന്റെ മാര്‍ഗം അവലംബിച്ചു.
ഈജിപ്തിലേക്ക് പോകുന്ന ഒരു കച്ചവടസംഘം ആ കിണറ്റില്‍നിന്ന് വെള്ളം കോരാനിടയായി. കയറില്‍ പിടിച്ചുനിന്ന യൂസുഫിനെ കണ്ട് അവര്‍ അത്ഭുതപ്പെടുകയും ആ ബാലനെ തങ്ങളുടെ ചരക്കുകളുടെ കൂട്ടത്തില്‍ ഈജിപ്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്തു. ഈജിപ്തിലെ ഒരു പ്രഭുവാണ് ആ കുട്ടിയെ വാങ്ങിയത്. അദ്ദേഹം തന്റെ ഭാര്യയോട് ‘ഇവനെ നന്നായി വളര്‍ത്തണം, നമുക്കിവന്‍ ഭാവിയില്‍ ഉപകരിച്ചേക്കും’ എന്നു പറയുകയും ചെയ്തു.
യൂസുഫ് അതിസുന്ദരനായിരുന്നു. പ്രായപൂര്‍ത്തിയെത്തിയ യൂസുഫിനെ യജമാനഭാര്യ വശത്താക്കാന്‍ നോക്കി. ഒരു വേള ബലപ്രയോഗം തന്നെ നടത്തി. യൂസുഫ് കുതറിമാറി. രംഗത്തെത്തിയ ഭര്‍ത്താവിന്റെ മുന്നില്‍ അവര്‍ സംഭവം കീഴ്‌മേല്‍ മറിച്ചു. ഭൃത്യനായ യൂസുഫ് തന്നെ പ്രാപിക്കാന്‍ നോക്കിയെന്നും ഈ വഞ്ചനക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവള്‍ ആവശ്യപ്പെട്ടു. ഇത് സ്ത്രീകളുടെ കുതന്ത്രത്തില്‍ പെട്ട സംഗതിയാണെന്നും യൂസുഫ് നിരപരാധിയാണെന്നും ഗൃഹനാഥന് ബോധ്യമായി. കഴിഞ്ഞത് മറക്കാന്‍ യൂസുഫിനോടും പശ്ചാത്തപിക്കാന്‍ ഭാര്യയോടും അയാള്‍ നിര്‍ദേശിച്ചു.
സംഗതി പുറത്തറിഞ്ഞു. മുഖം രക്ഷിക്കാന്‍ വേണ്ടി തല്‍ക്കാലം യൂസുഫിനെ ജയിലിലടക്കാന്‍ ആ പ്രഭു തീരുമാനിക്കുകയായിരുന്നു. തനിക്ക് ജയിലാണ് അഭികാമ്യമെന്ന് യൂസുഫ് കരുതുകയും സസന്തോഷം അത് സ്വീകരിക്കുകയും ചെയ്തു. സാത്വികനായ യൂസുഫ് ജയിലില്‍ വെച്ചും തന്റെ ദൗത്യനിര്‍വഹണത്തിനവസരം കണ്ടെത്തി. തനിക്കൊപ്പം ജിയിലിലടക്കപ്പെട്ട രണ്ടു രാജസേവകര്‍ സ്വപ്നം കാണുന്നു. ഒരാള്‍ താന്‍ മദ്യം പിഴിയുന്നതും അപരന്‍ തലയിലേറ്റുന്നതും ആ റൊട്ടികള്‍ പക്ഷികള്‍ കൊത്തിത്തിന്നുന്നതുമാണ് കണ്ടത്. അവര്‍ യൂസുഫിനോട് ആ സ്വപ്നങ്ങളുടെ വ്യാഖ്യാനം ആവശ്യപ്പെട്ടു. ഭക്ഷണം എത്തുന്നതിനുമുമ്പ് അതിന്റെ പൊരുള്‍ പറഞ്ഞുതരാമെന്നു പറഞ്ഞ യൂസുഫിലേക്കായി എല്ലാവരുടെയും ശ്രദ്ധ. ഈ സമയത്ത് യൂസുഫ് (അ) തന്റെ ദഅ്‌വാ പ്രവര്‍ത്തനം നടത്തി. തന്റെ പ്രപിതാക്കളായ പ്രവാചക•ാരെ താന്‍ പിന്തുടരുന്നു. അനേകം ദൈവങ്ങളെ സങ്കല്‍പ്പിക്കുന്നതിന്റെ നിരര്‍ഥകതയും ഏകദൈവവിശ്വാസത്തിന്റെ തത്വങ്ങളും ആ ജയില്‍വാസികളോടദ്ദേഹം വിവരിച്ചു. അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി അദ്ദേഹം പ്രബോധനം നടത്തി. തുടര്‍ന്ന് സ്വപ്നത്തിന്റെ പൊരുള്‍ പറഞ്ഞുകൊടുത്തു. ‘മുന്തിരി പിഴിഞ്ഞവന്‍’ തന്റെ മുന്‍തൊഴിലില്‍തന്നെ പ്രവേശിപ്പിക്കപ്പെടുമെന്നും മറ്റേയാള്‍ വധശിക്ഷയ്ക്ക് വിധേയനാകുമെന്നുമായിരുന്നു സൂചന. ആ പ്രവചനം യഥാവിധി പുലര്‍ന്നു.
വര്‍ഷങ്ങളോളം യൂസുഫ് (അ) ജയിലില്‍ത്തന്നെ കിടന്നു. ആയിടക്ക് ഈജിപ്തിലെ രാജാവ് ഒരു സ്വപ്നം കണ്ടു. ‘ഏഴുമെലിഞ്ഞ പശുക്കള്‍ ഏഴു തടിച്ച പശുക്കളെ തിന്നുന്നു. പശ്ചാത്തലത്തില്‍ ഏഴ് പച്ചക്കതിര്‍ക്കുലകളും ഉണക്കക്കതിര്‍ക്കുലകളും’ ആ സ്വപ്നം വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഈ സമയത്താണ് രാജസേവകന്‍ തന്റെ ജയില്‍കൂട്ടുകാരന്റെ (യൂസുഫ്) സംഭവം ഓര്‍ക്കുന്നത്. അദ്ദേഹം രാജസന്നിധിയില്‍ കാര്യം ബോധിപ്പിച്ചു. നിര്‍ദേശപ്രകാരം അയാള്‍ ജയിലില്‍ പോയി. യൂസുഫ് സ്വപ്നം വിശദീകരിച്ചു കൊടുത്തു. ‘രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന വിപത്തിന്റെ സൂചനയത്രെ ഇത്. സമൃദ്ധമായ ഏഴുവര്‍ഷം . തുടര്‍ന്ന് ഏഴ് ക്ഷാമവര്‍ഷങ്ങള്‍. ക്ഷേമകാലത്തെ വിളവുകള്‍ കതിരില്‍ത്തന്നെ സൂക്ഷിക്കുക. എങ്കില്‍ ക്ഷാമകാലത്തെ അതിജീവിക്കാം.’ രാജാവിന് വിശദീകരണം സ്വീകാര്യമായി. യൂസുഫിന് ആളയച്ചു. എന്നാല്‍ യൂസുഫ് മോചനത്തിന് ധൃതികാണിച്ചില്ല. തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുവോളം താന്‍ ജയിലില്‍ കഴിഞ്ഞു കൊള്ളാം. ഈ മറുപടി കേട്ട് രാജാവ് ഉടന്‍തന്നെ പ്രഭുപത്‌നിയെയും നഗരത്തിലെ മറ്റു സ്ത്രീകളെയും വിചാരണ ചെയ്തു. യൂസുഫ് നിരപരാധിയാണെന്നും താനാണ് കുറ്റക്കാരിയെന്നും പ്രഭുപത്‌നി സമ്മതിക്കുകയും യൂസുഫ് മോചിതനാവുകയും ചെയ്തു.
രാജാവ് യൂസുഫിനെ ഉന്നത സ്ഥാനീയനാക്കി. ഖജനാവിന്റെ ചുമതല യൂസുഫിനെ ഏല്‍പ്പിച്ചു. യൂസുഫിന്റെ വ്യവസ്ഥാപിതമായ ഭരണത്തില്‍ ഈജിപ്ത് കൂടുതല്‍ സമൃദ്ധമായി. ഈ സമയം യഅ്ഖൂബ്‌നബി താമസിച്ചിരുന്ന ഫലസ്ഥീനില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവപ്പെടുകയായിരുന്നു. അദ്ദേഹം തന്റെ മക്കളെ ഈജിപ്തിലേക്ക് ധാന്യം വാങ്ങാന്‍ പറഞ്ഞയച്ചു. യൂസുഫ് സഹോദരങ്ങളെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ അറിഞ്ഞതുമില്ല. യൂസുഫ് അവരില്‍നിന്ന് മാതാപിതാക്കളുടെ വിവരങ്ങളറിഞ്ഞു. അവരെ അദ്ദേഹം ഏറെ സഹായിച്ചു. അടുത്തവരവിന് ഇളയസഹോദരനെ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചു.
മടങ്ങിയെത്തിയപ്പോഴാണ് വില ഈടാക്കാതെയാണ് ഭക്ഷ്യവിഭവങ്ങള്‍ ലഭിച്ചത് എന്നവര്‍ തിരിച്ചറിഞ്ഞത്. പിതാവിനോട് സംഗതികള്‍ വിശദീകരിച്ചു. ഇളയവനെയും (ബിന്‍യാമീന്‍) കൂട്ടി ചെന്നങ്കിലേ ഇനി ധാന്യമുള്ളൂ എന്നു കേട്ടപ്പോള്‍ ആ പിതാവ് അന്ധാളിച്ചു. ഇവരുടെ കൂടെ വര്‍ഷങ്ങള്‍ക്കുമുമ്പ് യൂസുഫിനെ കളിക്കാന്‍ വിട്ടതിന്റെ ദുരനുഭവം ഓര്‍ത്ത് ദുഃഖിച്ചിരിക്കുന്ന, കരഞ്ഞു കരഞ്ഞ് കണ്ണുമങ്ങിയ ആ പിതാവ് എല്ലാം പടച്ചവനില്‍ ഭരമേല്‍പ്പിച്ച് സമ്മതം നല്‍കി.
ബിന്‍യാമീന്‍ ഉള്‍പ്പെടെ ഇവര്‍ വീണ്ടും ഈജിപ്തിലെത്തി. യൂസുഫ് സ്വീകരിച്ചിരുത്തി. ബിന്‍യാമിന് സ്വകാര്യമായി യൂസുഫ് തന്നെ പരിചയപ്പെടുത്തി. സൂത്രം പ്രയോഗിച്ച് ബിന്‍യാമീനിനെ പിടിച്ചുവെച്ചു. ഇളയസഹോദരനില്ലാതെ മടങ്ങേണ്ടി വന്ന സഹോദരന്മാര്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങി. പിതാവിനെ എങ്ങനെ സമീപിക്കും! ബിന്‍യാമീനു പകരം മറ്റാരെയെങ്കിലും പിടിച്ചുവെക്കണമെന്ന് അവര്‍ അപേക്ഷിച്ചു. രാജാവിന്റെ പാത്രം കിട്ടിയത് ഇവന്റെ ഭാണ്ഡത്തില്‍നിന്നാണ്. അതിനാല്‍ മറ്റൊരാളെ പിടിച്ചുവെക്കാന്‍ നിവൃത്തിയില്ല. ഇതായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഈ വിവരം അറിഞ്ഞ പിതാവ് ദുഃഖത്തിനുമേല്‍ ദുഃഖം അനുഭവിച്ചു. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് അദ്ദേഹം കഴിഞ്ഞുകൂടി.
ബിന്‍യാമീന്റെ തിരോധാനം യൂസുഫിനെപ്പറ്റിയുള്ള ചിന്തകൂടി ഉണര്‍ത്തി. ക്ഷീണിതനായ അദ്ദേഹം അവരുടെ കാര്യം അന്വേഷിക്കാന്‍ വീണ്ടും മക്കളെ പറഞ്ഞയച്ചു. അവര്‍ യൂസുഫിന്റെ അടുക്കല്‍ തങ്ങളുടെ കഷ്ടപ്പാടും പിതാവിന്റെ ദയനീയാവസ്ഥയും വെളിപ്പെടുത്തി. യൂസുഫ് നാടകീയമായി താനാരാണെന്ന് വെളിപ്പെടുത്തി. ചെയ്തുപോയ തെറ്റില്‍ സഹോദരന്മാര്‍ ഖേദിച്ചു മാപ്പപേക്ഷിച്ചു. യൂസുഫ് അവര്‍ക്ക് മാപ്പു നല്‍കി. തന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന പിതാവിനെ സമാശ്വസിപ്പിക്കാന്‍ തന്റെ കുപ്പായം യൂസുഫ് (അ) കൊടുത്തയച്ചു.
ഈജിപ്തിലെ കൊട്ടാരത്തില്‍ ഈ സംഭവം നടക്കുമ്പോള്‍ അങ്ങകലെ ഫലസ്ത്വീനില്‍ തന്റെ പഴയ വീട്ടിലിരുന്ന് യഅ്ഖൂബ് നബി തനിക്ക് യൂസുഫിന്റെ മണം അനുഭവപ്പെടുന്നു എന്ന് പറഞ്ഞത് പിച്ചും പേയുമായിട്ടേ ബാക്കിയുള്ളവര്‍ മനസ്സിലാക്കിയുള്ളൂ. ഈജിപ്തില്‍ നിന്ന് വാര്‍ത്തയെത്തി. ബാപ്പയെക്കൂട്ടിവരാന്‍ യൂസുഫ് പറഞ്ഞിരിക്കുന്നു. യൂസുഫിന്റെ കുപ്പായം മുഖത്തിട്ടപ്പോള്‍ വൃദ്ധപിതാവിന് നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടി.
എല്ലാവരും കൂടി ഈജിപ്തിലെത്തി. മാതാപിതാക്കളെ യൂസുഫ് കെട്ടിപ്പിടിച്ചു. ഔദ്യോഗികവസതിയില്‍ തന്റെ മാതാപിതാക്കളെ ഉയര്‍ന്ന പീഠത്തിലുരുത്തി. ഇത് താന്‍ ചെറുപ്പത്തില്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാെണന്നദ്ദേഹം അനുസ്മരിച്ചു. അതെ, മാതാപിതാക്കളും 11 സഹോദരന്‍മാരും തനിക്കുചുറ്റും എത്തിയിരിക്കുന്നു; സൂര്യചന്ദ്ര നക്ഷത്രങ്ങളെപ്പോലെ. യൂസുഫ് തന്റെ കഥ മാതാപിതാക്കളെ അറിയിച്ചു. വികാരതീവ്രമായ ആ അനര്‍ഘനിമിഷത്തില്‍ യൂസുഫെന്ന ഭരണാധികാരി, തന്റെ മുന്നില്‍ കീഴടങ്ങിയ മുന്‍കാല എതിരാളികളും തന്നെ ജയിലിലടച്ച തന്ത്രത്തിന്റെ ഉടമകളും എല്ലാം കേള്‍ക്കെ പ്രതിവചിച്ചത് ഹൃദയവിശാലതയോടെ, വിനയത്തിന്റെ, ആര്‍ദ്രതയുടെ വാക്കുകളായിരുന്നു. ”എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍നിന്ന് നല്‍കുകയും സ്വപ്നവാര്‍ത്തകളുടെ വ്യാഖാനത്തില്‍ നിന്നും നീ എനിക്ക് പഠിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. എന്നെ നീ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.” (12: 101)
ഒരു പ്രവാചകന്റെ ത്യാഗനിര്‍ഭരവും വികാരതീവ്രവുമായ ജീവചരിത്രം വിസ്തരിച്ചു പറഞ്ഞശേഷം ഖുര്‍ആനില്‍ യൂസുഫ് എന്ന അധ്യായം സമാപിക്കുന്നതിങ്ങനെയാണ്: ”തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാ കാര്യത്തെക്കുറിച്ചുമുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്.” (12: 111)

Topics