വിശ്വാസം-ലേഖനങ്ങള്‍

അല്ലാഹു: ഒരിക്കലും അടയ്ക്കപ്പെടാത്ത കവാടം

ആറുമക്കളടങ്ങിയ ഒരു അമേരിക്കന്‍ കുടുംബത്തിന്റെ അനുഭവ കഥയാണ് ഞാന്‍ ഇവിടെ പറയുന്നത്. നല്ല ആരോഗ്യമുള്ള, നിശ്ചദാര്‍ഢ്യമുള്ള കൃഷിക്കാരനായിരുന്നു അവരുടെ പിതാവ്. നല്ല തന്റേടിയും ബുദ്ധിമതിയുമായിരുന്നു അവരുടെ മാതാവ്. അവര്‍ സന്താനങ്ങളെ സഹനത്തിലും, ക്ഷമയിലും വളര്‍ത്തുകയും അവര്‍ വളര്‍ന്നുവലുതാകുംമുമ്പേ  പക്വത നേടുകയും ചെയ്തു.അവരില്‍ ഏറ്റവും ചെറിയവന്‍ ഒരു ദിവസം കളിക്കാനായി പുറത്തിറങ്ങി. പതിമൂന്ന് വയസ്സാണവന്റെ പ്രായം. അവന്‍ വളരെ ഉയരത്തിലുള്ള ഒരു പാറക്കെട്ടിന്റെ മുകളില്‍ നിന്ന് ചാടി. മുട്ടുകാല്‍ കുത്തിയാണ് അവന്‍ വീണത്. അവന് നന്നായി വേദനിക്കുന്നുണ്ടായിരുന്നു.

ഒരു നിലക്കും സഹിക്കാന്‍ കഴിയാത്ത വേദന. പക്ഷെ അവന്‍ ആരെയും അത് അറിയിച്ചില്ല. അവന്‍ രാവിലെ എഴുന്നേറ്റ് സ്‌കൂളിലേക്ക് നടന്നുതുടങ്ങി. പക്ഷെ അവന്റെ കാല്‍ തലേദിവസമുണ്ടായിരുന്നതിനേക്കാള്‍ നന്നായി വേദനിക്കുന്നുണ്ടായിരുന്നു. അതിനനുസരിച്ച് അവന്‍ ക്ഷമയോടെ നടന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവന്റെ കാല്‍ നീര്‍കെട്ടിയതായി കണ്ടു. ഒരടി പോലും നടക്കാന്‍ വയ്യാത്ത അവസ്ഥ. അവന്റെ ഉമ്മ ആകെ അസ്വസ്ഥയായി. പിതാവിനും വല്ലാത്ത പ്രയാസമുണ്ടായി. അവര്‍ അവനോട് കാര്യം അന്വേഷിച്ചു. 

അവന്‍ സംഭവം വിവരിച്ചു. അവരവനെ കിടക്കയില്‍ കിടത്തി, ഡോക്ടറെ കൊണ്ടുവന്നു. തക്കസമയത്ത് ചികിത്സിക്കാതിരുന്നതിനാല്‍ പ്രതീക്ഷയ്ക്കുവഴിയില്ലെന്ന് ഡോക്ടര്‍ നിസ്സഹായത പ്രകടിപ്പിച്ചു. കാല്‍മുറിച്ചുമാറ്റിയില്ലെങ്കില്‍ പഴുപ്പുവ്യാപിച്ച് കുഞ്ഞ് മരിക്കുമെന്നും പിതാവിനെ വിളിച്ച് ഡോക്ടര്‍ രഹസ്യമായി അറിയിച്ചു. പക്ഷെ ഇക്കാര്യം ആ മകന്‍  കേള്‍ക്കുകയുണ്ടായി. അവന്‍ കരയാന്‍ തുടങ്ങി: ‘എന്റെ കാല്‍ മുറിക്കരുതേ, ഉപ്പാ എന്നെ രക്ഷിച്ചാലും’. ഒരു കാലില്‍ ചാടി അവന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിതാവ് അവനെ പിടിച്ച് വിരിപ്പില്‍ തന്നെ കിടത്തി. അവന്‍ ഉമ്മയെ വിളിച്ച് കരയാന്‍ തുടങ്ങി :’ഉമ്മാ, എന്നെ രക്ഷിക്കൂ, എന്നെ സഹായിക്കൂ, എന്റെ കാല്‍ മുറിക്കല്ലേ’. ഹൃദയം പിളര്‍ക്കുന്ന കരച്ചിലായിരുന്നു അത്. 

ആ പാവം ഉമ്മ പരിഭ്രാന്തയായി നില്‍ക്കുകയാണ്. ഹൃദയം നുറുങ്ങുന്നതായി അവര്‍ക്ക് തോന്നി. തന്റെ മകനെ രക്ഷിക്കാന്‍ എന്തുചെയ്യണമെന്നവര്‍ക്ക് അറിയില്ലായിരുന്നു. അവര്‍  കണ്ണീരൊലിപ്പിച്ച് നിരാശയോടെ നിന്നു. അതു കണ്ട മകന്‍ തന്റെ സഹോദരനെ വിളിച്ച് കരഞ്ഞു : ‘ഇദ്ആര്‍, നീ എവിടെ, ഇവര്‍ എന്റെ കാല്‍ മുറിക്കാന്‍ പോകുന്നു. നീ എന്നെ സഹായിക്കണം’. 

അനിയന്റെ കരച്ചില്‍ സഹോദരന്‍ ഇദ്ആര്‍ കേട്ടു. തന്റെ അനിയനേക്കാള്‍ ഒന്നുരണ്ട് വയസ്സിന് മൂത്തവനായിരുന്നു ഇദ് ആര്‍. അവന്‍ ഓടി വന്നു അനിയനെ നെഞ്ചോടുചേര്‍ത്ത് പിടിച്ചു. സിംഹഗര്‍ജ്ജനത്തോടെ മറ്റുള്ളവരെ ആട്ടിയകറ്റി. തന്റെ അനിയനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് അവന്‍ പ്രഖ്യാപിച്ചു. പിതാവ് സംസാരിച്ച് നോക്കി, മാതാവ് അനുനയത്തില്‍ അവനോട് കാര്യങ്ങള്‍ പറഞ്ഞുനോക്കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. എന്നല്ല, അവന്‍ കൂടുതല്‍ വാശിയോടെ നിലകൊള്ളുകയാണ് ചെയ്തത്. അവന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുകയാണ് അനിയന്‍. കോഴിക്കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുടെ ചിറകിന് കീഴില്‍ ഒളിഞ്ഞിരിക്കും പോലെ. കുഞ്ഞുങ്ങളെ ആക്രമിച്ചാല്‍ തള്ളക്കോഴി കഴുകനെപ്പോലെ കൊത്തുന്നത് പോലെ അനിയനെ സംരക്ഷിക്കാന്‍ ഇദ്ആര്‍ ആക്രമണസ്വഭാവം കാണിക്കാന്‍ തുടങ്ങി. 

കുറച്ചുകഴിഞ്ഞാന്‍ അവന്‍ തനിയെ ശാന്തനാകുമെന്ന് കരുതി അവര്‍ പിന്‍വാങ്ങി. പക്ഷെ അവന്‍ തന്റെ കുഞ്ഞനിയന്റെ കൂടെ നിലയുറപ്പിച്ചു. രണ്ട് ദിവസം തന്റെ അനിയനെ സംരക്ഷിച്ച് വാതിലിനുമുന്നില്‍ ഇദ്ആര്‍ കാവല്‍ നിന്നു. വളരെ കുറഞ്ഞ നിമിഷങ്ങള്‍ മാത്രമാണ് അവന്‍ ഉറങ്ങിയത്. ഡോക്ടര്‍ വരികയും പരിശോധിച്ച് മടങ്ങിപ്പോവുകയും ചെയ്തു. അനിയന്റെ കാലില്‍ നീര് കൂടിക്കൂടിവന്നു. ഇനി പ്രതീക്ഷയില്ലെന്നും, ഓപറേഷന്‍ നടത്തേണ്ടതില്ലെന്നും കുഞ്ഞ് മരണത്തോടടുത്തുവെന്നും പറഞ്ഞ് ഡോക്ടര്‍ മടങ്ങി. അങ്ങേയറ്റം ഹൃദയവ്യഥയോടെ കുടുംബം തേങ്ങിക്കരയുകയായിരുന്നു. 

അപകട സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ എന്താണ് ചെയ്യുക? വിശ്വാസിയായാലും നിഷേധിയായാലും അപകട സന്ദര്‍ഭത്തില്‍ അല്ലാഹുവിലേക്ക് മടങ്ങുകയാണ് ചെയ്യുക. കാരണം എല്ലാവരുടെ മനസ്സിലും വിശ്വാസം ഉണ്ട്. കാഫിര്‍ എന്ന് പറഞ്ഞാല്‍ വിശ്വാസമില്ലാത്തവന്‍ എന്നല്ല വിശ്വാസം മറച്ചുവെക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. ലാത്തയെയും ഉസ്സയെയും ഖുറൈശികള്‍ ആരാധിച്ചിരുന്നത് നിര്‍ഭയ വേളയിലായിരുന്നു. അവര്‍ക്ക് വല്ല പ്രതിസന്ധിയും മുന്നില്‍ കണ്ടാല്‍ അല്ലാഹുവെയായിരുന്നു അവര്‍ വിളിച്ചിരുന്നത്. സര്‍വ ധിക്കാരവും ചെയ്ത സ്വേഛാധിപതിയായിരുന്ന ഫറോവ പോലും മരണവേളയില്‍ ദൈവത്തെ വിളിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു. 

ഡോക്ടര്‍ സ്ഥലംവിട്ടതോടെ എല്ലാവരും പകച്ചുനില്‍ക്കുകയായിരുന്നു. തങ്ങളുടെ നിസ്സഹായത അവര്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ക്ക് മുന്നില്‍ യാതൊരുപോംവഴിയുമുണ്ടായിരുന്നില്ല.  നിര്‍ബന്ധിതരായി അവര്‍ ഏകനായ അല്ലാഹുവെ വിളിച്ച് പ്രാര്‍ത്ഥിച്ചു. അവര്‍ അവനോട് രോഗശമനം തേടി. നിര്‍ബന്ധിതാവസ്ഥയില്‍ അല്ലാഹു അധര്‍മകാരിയുടെ പ്രാര്‍ത്ഥനയും സ്വീകരിക്കും. അഹങ്കാരത്തോടെ തെറ്റുചെയ്ത ഇബ്‌ലീസിന്റെ അഭ്യര്‍ത്ഥന പോലും അല്ലാഹു അംഗീകരിച്ചിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ടല്ലോ. അവര്‍ കരഞ്ഞുപ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ മകന്റെ കാലിലെ നീര് ചുരുങ്ങുകയും വേദന കുറയുകയും ചെയ്തു. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പൂര്‍ണമായം ഭേദമായി. പിന്നീട് തന്റെ പതിവുപരിശോധനയ്ക്കായി വന്ന ഡോക്ടര്‍ക്ക് ആ കാഴ്ച വിശ്വസിക്കാനായില്ല.

ഇതൊരു ഭാവനയാണെന്ന് നിങ്ങള്‍ ഒരു പക്ഷെ വാദിച്ചേക്കും. ഇത് സംഭവിച്ച കുടുംബത്തെ നിങ്ങളുടെ മുന്നില്‍ ഞാന്‍ കൊണ്ടുവന്നാല്‍ നിങ്ങളെന്ത് പറയും? രണ്ടാം ലോകയുദ്ധത്തില്‍  സഖ്യകക്ഷികളുടെ സൈനിക മേധാവിയായിരുന്ന, പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ആയിത്തീര്‍ന്ന ഐസനോവര്‍ ആയിരുന്നു ആ കുഞ്ഞ്. മനുഷ്യന്‍ ചോദിക്കുന്നതെല്ലാം കൊടുക്കാന്‍ മാത്രം കരുണയുള്ളവനാണ് അല്ലാഹു. നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മോട് ചോദിക്കുന്നവയില്‍ ആവശ്യമുള്ളത് മാത്രമാണ് നാം വാങ്ങിക്കൊടുക്കുക. കാരണം കുഞ്ഞിന് ആവശ്യമുള്ളത് എന്താണെന്ന് പിതാവിന് നന്നായി അറിയാം. മാതാപിതാക്കളെക്കാളും മറ്റു ബന്ധുക്കളേക്കാളും തന്റെ അടിമകളോട് കരുണയുള്ളവനാണ് അല്ലാഹു. 

Topics