ش ر ع എന്ന ക്രിയാപദത്തില്‍ നിന്നാണ് ശരീഅത്ത് എന്ന പദം നിഷ്പന്നമായിരിക്കുന്നത്. ക്രിയാരൂപത്തില്‍ ഈ പദത്തിന്റെ അര്‍ഥം വെള്ളത്തിലേക്ക് തെളിക്കുക, തല വെള്ളത്തില്‍ മുക്കി കുടിക്കുക എന്നൊക്കെയാണ്. شرعة എന്നാല്‍, വെള്ളത്തിനടുത്തേക്കുള്ള വഴി എന്നുമാണ്. സാങ്കേതികമായി ഖുര്‍ആനിലൂടെയോ, സുന്നത്തിലൂടെയോ അല്ലാഹു തന്റെ അടിമകള്‍ക്ക് നിയമമാക്കിയതാണ് ശരീഅത്ത്. മതം വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ദൈവേച്ഛയെ പിന്‍പറ്റുവാനുള്ള ദൈവത്തിന്റെ നടപടിയാണ്.
അല്ലാഹുമനുഷ്യനില്‍ സംയോജിപ്പിച്ചിരിക്കുന്ന മണ്ണിന്റെയും വിണ്ണിന്റെയും ഭാവങ്ങളെ സന്തുലിതമാക്കുകയാണ് അതിന്റെ മാര്‍ഗം. ഈ ആശയങ്ങള്‍ അവ്യക്തവും അനിയതവുമാകയാല്‍ അവയ്ക്ക് വ്യവസ്ഥാപിത രൂപം നല്‍കുക എന്നതാണ് ശരീഅത്തിന്റെ ധര്‍മം. കാരണം തത്വങ്ങള്‍ക്ക് നിയതരൂപങ്ങളില്ലെങ്കില്‍ അവ പാലിക്കുവാന്‍ കല്‍പിക്കുക സാധ്യമല്ല. ലോകത്ത് അവതീര്‍ണമായ മുഴുവന്‍ പ്രവാചകന്‍മാരുടെയും ശരീഅത്തിന്റെ അന്തസത്തയും ചാലകശക്തിയും പ്രസ്തുത തത്വങ്ങളായിരുന്നുവെന്ന് കാണാവുന്നതാണ്.
പൂര്‍വ്വിക ശരീഅത്തുകളെല്ലാം കാലബന്ധിതമായിരുന്നു. സമ്പൂര്‍ണ ശരീഅത്തിനു വേണ്ട മാനുഷിക സാമൂഹിക വികാസക്ഷമത അവ കൈവരിച്ചിരുന്നില്ല. അത്തരത്തിലുള്ള അവസ്ഥ സംജാതമായപ്പോള്‍ ഭൂമിയെ ഒരു ശരീഅത്തിനു കീഴില്‍ അല്ലാഹു കൊണ്ടുവരികയും അതിന് സ്ഥിരതയും നൈരന്തര്യവും നല്‍കുകയും ചെയ്തു. അതിനുപരിയായി, അതിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തു.
ശരീഅത്തിന്റെ സംരക്ഷണത്തിന് രണ്ടു നടപടികളാണ് അല്ലാഹു ചെയ്തിട്ടുള്ളത്. (1) പ്രഥമസ്രോതസ്സിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തു. ‘നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും’ (അല്‍ ഹിജ്ര്‍:9). (2) മുസ്ലിം സമുദായം ഒന്നാകെ വഴിപിഴച്ചുപോവുകയില്ലെന്നും കാലാകാലങ്ങളില്‍ കടന്നു കയറുന്ന ന്യൂനതകളെയും കേടുപാടുകളെയും പരിഹരിക്കുവാന്‍ വ്യക്തിയെയോ സംഘങ്ങളെയോ അയക്കും എന്നുമുള്ള അല്ലാഹുവിന്റെ അറിയിപ്പ്.
മനുഷ്യനെ പ്രതിനിധിയായി നിശ്ചയിച്ച ഭൂമിയില്‍ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ഏല്ലാ പ്രശ്നങ്ങളെയും ശരീഅത്ത് കൈകാര്യം ചെയ്യുന്നുണ്ട്. ‘എല്ലാ കാര്യത്തിനും വിശദീകരണമായാണ് നാം താങ്കള്‍ക്ക് ഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്’. (അന്നഹ്ല്‍:89)
ദൈവിക നിയമവ്യവസ്ഥയല്ലാത്ത എല്ലാം മനുഷ്യനിര്‍മ്മിതങ്ങളാണ്. ശരീഅത്തിന്റെ ഗുണഗണങ്ങളും മനുഷ്യനിര്‍മിത വ്യവസ്ഥയുടെ കോട്ടങ്ങളും ന്യൂനതകളും വളരെ പ്രകടമാണ്. മനുഷ്യനിര്‍മിത വ്യവസ്ഥകള്‍ അഭിമുഖീകരിക്കാന്‍ പ്രയാസപ്പെട്ട പ്രതിസന്ധികളെ അതിവിദഗ്ധമായി തരണം ചെയ്യാന്‍ ഇസ്ലാമിക ശരീഅത്തിന് കഴിയും. അത് വ്യക്തമാകണമെങ്കില്‍ ഇതര നിയമവ്യവസ്ഥകള്‍ പരാജയപ്പെടുന്ന പരിസരങ്ങളില്‍ നിന്ന് ഭിന്നമായി ദൈവിക നിയമവ്യവസ്ഥ പ്രയാണം ചെയ്യുന്ന പാതകളെയും അതിന്റെ സവിശേഷതകളെയും പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ശരീഅത്തിന്റെ പ്രത്യേകതകള്‍ താഴെ പറയും പ്രകാരം സംഗ്രഹിക്കാവുന്നതാണ്.
ദൈവികാടിത്തറ:
ശരീഅത്തിന്റെ പ്രഥമ സവിശേഷത അതിന്റെ ദൈവികതയാണ്. ശരീഅത്തിന്റെ സവിശേഷതകളും വ്യതിരിക്തതകളും ഉരുവം കൊള്ളുന്നത് ദൈവികതയില്‍ നിന്നുതന്നെയാണ്. ദൈവത്തിന്റെ വിശിഷ്ട നാമങ്ങളുടെ വിവക്ഷകള്‍ മുഴുവനും ശരീഅത്തിലൂടെ പ്രതിഫലിപ്പിക്കുമ്പോള്‍ത്തന്നെ മനുഷ്യബുദ്ധിക്കും ചിന്തയ്ക്കും അപ്രാപ്യമായ സവിശേഷ ഗുണങ്ങളും അവ ഉള്‍ക്കൊള്ളുന്നുണ്ട്. ശരീഅത്ത് അല്ലാഹുവിന്റെ ദിവ്യബോധനമാണ്. പദവും ആശയവും അല്ലാഹുവിങ്കല്‍ നിന്നാണെങ്കില്‍ അതിനെ ഖുര്‍ആന്‍ എന്നും ആശയം അല്ലാഹുവില്‍ നിന്നും പദം നബി(സ)യുടേതുമാണെങ്കില്‍ അതിനെ സുന്നത്ത് (തിരുചര്യ) എന്നും പറയുന്നു. ഈ രണ്ട് ഉറവിടങ്ങളുടെയും സമുച്ചയമാണ് ഇസ്ലാമിക ശരീഅത്ത്. മനുഷ്യനിര്‍മിത നിയമവ്യവസ്ഥകള്‍ക്ക് ഒട്ടും അവകാശപ്പെടാന്‍ സാധിക്കാത്തതാണ് ഉറവിടത്തിലെ ഈ സവിശേഷത.
കാലങ്ങളിലൂടെ വളര്‍ന്നുവികസിച്ച് ക്രോഡീകരിക്കപ്പെട്ട കേവലമായ ആചാരങ്ങളും നിയമങ്ങളുമല്ല ഇസ്ലാമിക ശരീഅത്ത്. അത് ആകാശത്തു നിന്ന് അര്‍ത്ഥസമ്പൂര്‍ണതയോടും സമഗ്രവിവക്ഷകളോടും കൂടി ഭൂമിയിലേക്ക് അവതരിച്ച ജീവസ്സുറ്റ യഥാര്‍ത്ഥ്യമാണ്. യാതൊരു ന്യൂനതയോ കോട്ടമോ അതില്‍ കണ്ടെത്തുവാന്‍ മനുഷ്യബുദ്ധിക്ക് സാധ്യമല്ല. കാലത്തോടൊപ്പമുള്ള പുരോഗതികളെയും പുതിയ സംഭവവികാസങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഇലാസ്തികത(flexibility) ശരീഅത്തിനുണ്ട്. ഇസ്ലാമിക ശരീഅത്തിന്റെ ദൈവികത എന്ന സവിശേഷതയിലൂടെ അത് മനുഷ്യനിര്‍മിത നിയമവ്യവസ്ഥകളുമായി ഇടയുമ്പോഴുണ്ടാകുന്ന പ്രകടമായ ചില അന്തരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1) ശരീഅത്തിന്റെ ഉറവിടം അല്ലാഹുവെന്ന വിശ്വാസം അതിനെ ആദരിക്കുവാനും അതിന്റെ വിധികളെ മുറുകെ പിടിക്കുവാനും വിശ്വാസിയെ പ്രേരിപ്പിക്കുന്നു. അല്ലാഹുവിന്റെ വിധികളും നിയമങ്ങളും വീഴ്ചകൂടാതെ നടപ്പിലാക്കുവാനുള്ളതാണ് എന്ന് മുസ്ലിം വിശ്വസിക്കുന്നു. ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണത്തില്‍ സംഭവിക്കുന്ന ചെറിയ വീഴ്ച പോലും വിചാരണ ചെയ്യപ്പെടുമെന്ന ബോധം വിശ്വാസിക്കുണ്ട്. ശരീഅത്തിന് മനുഷ്യ ഹൃദയത്തില്‍ ശക്തമായ സ്വാധീനവും അധികാരവും ഉണ്ട്. ഇതിലൂടെ ശരീഅത്തിന്റെ സമ്പൂര്‍ണ പ്രയോഗവല്‍കരണം സാധ്യമാകുന്നു. മനുഷ്യനിര്‍മിത വ്യവസ്ഥകള്‍ക്ക് മനുഷ്യ മനസ്സുകളില്‍ സ്വാധീനമില്ലാത്തതിനാല്‍ അത് അനാദരിക്കപ്പെടുകയും അതിന്റെ നിയമങ്ങളെ സംരക്ഷിക്കാന്‍ ശക്തി ആവശ്യമായി വരികയും ചെയ്യുന്നു. നിലവിലെ ജനാധിപത്യനിയമങ്ങള്‍ക്കു കീഴില്‍ ജീവിക്കുന്ന ജനങ്ങളുടെ മനസ്സുകള്‍ നിയമം ലംഘിക്കുവാന്‍ വെമ്പല്‍കൊള്ളുന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്.
2) ശരീഅത്ത് പൂര്‍ണമായും സ്വേച്ഛ, അനീതി, പരിമിതി എന്നിവയില്‍ നിന്നും മുക്തമാണ്. അല്ലാഹു ആരോടും അക്രമം കാണിക്കാത്തവനാണ്. ‘തീര്‍ച്ചയായും അല്ലാഹു ഒട്ടും അനീതി കാണിക്കുന്നില്ല. എങ്കിലും മനുഷ്യര്‍ അവരോടുതന്നെ അനീതി കാണിച്ചുകൊണ്ടിരിക്കുന്നു’ (യൂനുസ്: 44). ഖുദ്സിയായ ഹദീസില്‍ വന്നിരിക്കുന്നു: ‘അല്ലയോ അടിമകളേ, അക്രമത്തെ ഞാന്‍ എന്റെ മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും നാം അതിനെ നിഷിദ്ധമാക്കി. അതിനാല്‍ നിങ്ങള്‍ പരസ്പരം അനീതി കാണിക്കരുത്’ സത്യത്തിന്റെയും നീതിയുടെയും അടിസ്ഥാനങ്ങള്‍ കേവലം ചിന്താ-വീക്ഷണ ലോകത്ത് പരിമിതമാകേണ്ടതല്ല. സാമൂഹ്യജീവിതത്തില്‍ പ്രയോഗവല്‍കരിക്കേണ്ടതാണവ. ഇസ്ലാമിക ശരീഅത്ത് വിട്ടുവീഴ്ചയില്ലാതെ നിര്‍ഭയത്തോടെ അത് നടപ്പിലാക്കി. ഇന്ന് നീതി, സ്വാതന്ത്യ്രം ഇവ ഉച്ചത്തില്‍ ഉല്‍ഘോഷിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനിര്‍മിതവ്യവസ്ഥകളില്‍ ജനങ്ങള്‍ക്കിടയില്‍ ഭാഷ-വര്‍ഗവര്‍ണ്ണ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വിഭജനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
സമ്പൂര്‍ണതയും സമഗ്രതയും
ദൈവിക ശരീഅത്ത് സമഗ്രവും സമ്പൂര്‍ണവുമായിരിക്കല്‍ അനിവാര്യമാണ്. അല്ലാഹു പൂര്‍ണനും എല്ലാതരം ന്യൂനതകളില്‍നിന്നും പരിശുദ്ധനുമാണ് എന്നതത്രേ ഇതിനു കാരണം. അതിനാല്‍ സൃഷ്ടികള്‍ക്കായുള്ള ശരീഅത്തിലും ഈ ഗുണങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. ഈ ഗുണങ്ങളാല്‍ മനുഷ്യനിര്‍മിതവ്യവസ്ഥകളെ ദുര്‍ബലമാക്കുവാനും ദൈവിക ശരീഅത്തിന് കഴിയും.
മനുഷ്യപ്രകൃതത്തെ ആദരിച്ചും അവകാശങ്ങളെ സംരക്ഷിച്ചും നീതിയോടെയും സമത്വത്തോടെയും നടപ്പിലാക്കാവുന്ന അടിസ്ഥാനങ്ങളുടെ സ്ഥിരീകരണവും ഉറപ്പുവരുത്തലുമാണ് ശരീഅത്തിന്റെ പൂര്‍ണത എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് ജീവിതത്തിന്റെ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തിന്റെ ചിട്ടപ്പെടുത്തല്‍ പോലെ അടിമകളും അടിമകളും തമ്മിലുള്ള ബന്ധത്തെയും ശരീഅത്ത് ക്രമീകരിക്കുന്നുണ്ട്. അതായത് മനുഷ്യന്റെ സമ്പൂര്‍ണ വിവക്ഷകളോടു കൂടിത്തന്നെയാണ് ശരീഅത്ത് മനുഷ്യനെ വീക്ഷിക്കുന്നത്. ജീവിതത്തിന്റെ ഒരു നിശ്ചിത മേഖലയ്ക്ക് പ്രത്യേകം പരിഗണന നല്‍കുകയോ, അവഗണിക്കുകയോ ചെയ്യുന്നില്ല. അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ പ്രാതിനിധ്യ നിര്‍വഹണത്തിന് സാധ്യമാകുന്ന മനുഷ്യനിലെ ശുദ്ധപ്രകൃതിക്ക് കോട്ടം തട്ടുമ്പോള്‍ ശരീഅത്ത് അതിനെ പരിഹരിക്കുന്നു.
സാമൂഹിക സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കുവാനും സമൂഹത്തെ കുറ്റകൃത്യങ്ങളില്‍നിന്നും അരാജകത്വത്തില്‍ നിന്നും സംരക്ഷിക്കുവാനും മാത്രമാണ് മനുഷ്യ നിര്‍മിത വ്യവസ്ഥകള്‍ പ്രാധാന്യം നല്‍കുന്നത്. പക്ഷേ, അവ സ്വഭാവ സംസ്കരണത്തില്‍ ശ്രദ്ധ കൊടുക്കുന്നില്ല. മാത്രമല്ല, അത് മനുഷ്യന്റെ ആന്തരിക പ്രകൃതമാണെന്നും അവയെ നിബന്ധനകളുടെ കീഴില്‍ കൊണ്ടുവരിക അസാധ്യമാണെന്നും വാദിക്കുകയും ചെയ്യുന്നു. പക്ഷേ, ഈയൊരു മേഖലയെ അവഗണിച്ചതിന്റെ ഫലമായി മനുഷ്യനിര്‍മിത വ്യവസ്ഥകള്‍ നിലനില്‍ക്കുന്നിടങ്ങളില്‍ നാശവും തകര്‍ച്ചയും ആത്മീയമൂല്യങ്ങളുടെ വിലയിടിവും നമുക്ക് കാണാവുന്നതാണ്. ഇതാണ് മനുഷ്യ നിര്‍മിത നിയമ വ്യവസ്ഥകളുടെ പൊതുവായ അവസ്ഥ. പക്ഷേ ശരീഅത്ത് ഇതില്‍ നിന്നും തീര്‍ത്തും ഭിന്നമാണ്. ശരീഅത്തിലെ അധ്യാപനങ്ങളുടെയും വിധികളുടെയും ആത്യന്തിക ലക്ഷ്യം മനഃസംസ്കരണവും ആദരണീയ സ്വഭാവങ്ങളെ മുറുകെ പിടിക്കലുമാണ്. ന്യൂനതകളോ, കോട്ടങ്ങളോ ബാധിക്കാത്തത് എന്ന അടിസ്ഥാനത്തില്‍ ശരീഅത്ത് സമ്പൂര്‍ണവും, മനുഷ്യന്റെ ഭൌതിക-ആത്മീയ കാര്യങ്ങളെ ഒരുപോലെ കൈകാര്യം ചെയ്യുന്നു എന്ന അടിസ്ഥാനത്തില്‍ സമഗ്രവുമാണ്.
സാര്‍വലൌകികത
ശരീഅത്തിന്റെ നിയമങ്ങളിലും അടിസ്ഥാനങ്ങളിലും വിശ്വമാനവികതയുടെ വര്‍ണം ചാര്‍ത്തപ്പെട്ടിരിക്കുന്നു. ജനങ്ങളെ മുഴുവനായി അഭിസംബോധ ചെയ്യുകയാണ് ഖുര്‍ആനിന്റെ ശൈലി. ‘പ്രവാചകരേ, ലോകര്‍ക്ക് കാരുണ്യമായിട്ട് മാത്രമാകുന്നു താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്’ (അല്‍ അമ്പിയാഅ്: 107). ശരീഅത്തിന്റെ സാര്‍വ്വലൌകികതയെ ആക്രമിക്കുന്നത് ഈയൊരു വസ്തുതയെ അവഗണിക്കുന്നവരാണ്. അവരുടെ പരിശ്രമം ജനങ്ങള്‍ക്കിടയില്‍ ഇസ്ലാമിന്റെ വ്യാപനത്തെ തടയിടലാണ്. ‘അവരുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണമാകാതെ സമ്മതിക്കയില്ല; സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും’ (അത്തൌബ: 32). ശരീഅത്തിന്റെ സാര്‍വ്വജനീനതയെ സ്ഫുരിപ്പിക്കുന്ന നിരവധി പ്രവാചക വചനങ്ങളുമുണ്ട്. നബി(സ) യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു: ‘എന്റെയും എനിക്ക് മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഇതാണ്. ഒരാള്‍ ഒരു മന്ദിരം നിര്‍മിച്ചു. അതിനെ വളരെ സുന്ദരവും സുഭദ്രവുമാക്കി. പക്ഷേ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിവാക്കി വെച്ചു. ജനങ്ങള്‍ അതിനെ പ്രദക്ഷിണം വെക്കുകയും അതിന്റെ ഭംഗി കണ്ട് വിസ്മയിക്കുകയും ചെയ്തു. ‘എന്തുകൊണ്ട് ഈ കല്ലു കൂടി വെച്ചില്ല’ എന്നവര്‍ പറയുകയുണ്ടായി. ഞാനത്രേ ആ കല്ല്. ഞാനത്രേ അന്ത്യപ്രവാചകന്‍.’
ഈ ദൈവിക സൂക്തങ്ങളും പ്രവാചക വചനങ്ങളും വ്യക്തമാക്കുന്നത് ഇസ്ലാം മനുഷ്യരാശിക്കായുള്ള ദൈവിക ശരീഅത്താണ് എന്നാണ്. മുഹമ്മദ് നബി(സ) അറബികളെ മാത്രം മോചിപ്പിക്കാനായി നിയോഗിക്കപ്പെട്ടതല്ല. മറിച്ച്, മനുഷ്യരെയാകമാനം വരിഞ്ഞിരിക്കുന്ന ചങ്ങലകളെ പൊട്ടിച്ചെറിയുന്നവനായിട്ടാണ്. അതുപോലെത്തന്നെ ശരീഅത്തില്‍ വിഭാഗീയതയോ പക്ഷപാതിത്വമോ ഏറ്റക്കുറച്ചിലുകളോ ഇല്ല. ശരീഅത്ത് മനുഷ്യരെയെല്ലാം ഒരേ കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്. ശരീഅത്തിന്റെ വിശ്വമാനവികതയെയും സാര്‍വ്വലൌകികതയെയും സംശയത്തിനിടനല്‍കാത്തവിധം ശക്തിപ്പെടുത്തുന്ന രണ്ടു സംഗതികള്‍ താഴെ ചേര്‍ക്കുന്നു.
1) ശരീഅത്തിന്റെ അധ്യാപനങ്ങള്‍
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച അതേ പ്രകൃതത്തില്‍ത്തന്നെയാണ് ശരീഅത്ത് മനുഷ്യനെ അഭിസംബോധന ചെയ്യുന്നത്. കാല-ദേശ പരിഗണനകള്‍ക്കനുസരിച്ച് മാറ്റത്തിനു വിധേയമാകാത്തതാണ് ഈ പ്രകൃതം. കാരണം അല്ലാഹുവിന്റെ സൃഷ്ടിയില്‍ വ്യതിയാനമോ മാറ്റമോ സംഭവിക്കുകയില്ല. അതിനാല്‍ ഈ അധ്യാപനങ്ങള്‍ ഏതു പരിതസ്ഥിതിയിലും പ്രയോഗവല്‍കരണത്തിന് അനുയോജ്യമാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് അതിനെ പ്രയോഗവല്‍ക്കരിക്കുവാനും സംരക്ഷിക്കുവാനും സാധിക്കുന്നു. അല്ലാഹുവിന്റെ വിധികളും മനുഷ്യനെ അല്ലാഹു സൃഷ്ടിച്ച പ്രകൃതിയും വൈരുദ്ധ്യമാകുക ഭൂഷണമല്ല. ഇസ്ലാമിക നിയമങ്ങള്‍ സ്ഥാപിതമായിട്ടുള്ളത് മനുഷ്യ പ്രകൃതത്തെയും വികാരങ്ങളെയും മനുഷ്യ ശക്തിയെയും അവയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളെയും ഇഴചേര്‍ത്തുകൊണ്ടുതന്നെയാണ്.
മനുഷ്യന്റെ ആത്മീയ-ഭൌതിക കഴിവുകളെ പരമാവധി പരിപോഷിപ്പിക്കുന്ന തരത്തിലാണ് അല്ലാഹുവിന്റെ എല്ലാ വിധികളും നിലകൊള്ളുന്നത്. മനുഷ്യബുദ്ധിയെയോ സംസ്കാരത്തെയോ സമ്പാദനത്തിനുള്ള ശേഷിയെയോ തടയിടുന്നതോ വളര്‍ച്ച മുരടിപ്പിക്കുന്നതോ ആയ യാതൊന്നും ശരീഅത്തിലില്ല. മനുഷ്യന്റെ ആഗ്രഹാഭിലാഷങ്ങളേയും കഴിവുകളേയും കുടുസ്സാക്കുന്ന അടിസ്ഥാനങ്ങള്‍ ശരീഅത്തിലില്ല. അവന്റെ സകല കഴിവുകളെയും ഋജുവായ മാര്‍ഗത്തില്‍ പ്രയോജനപ്പെടുത്തുന്ന നടപടിക്രമങ്ങളാണ് അതിലുള്ളത്.
അല്ലാഹു മനുഷ്യനെ മണ്ണില്‍ നിന്ന് സൃഷ്ടിക്കുകയും. അവനില്‍ നിന്നു തന്നെയുള്ള ആത്മാവ് മനുഷ്യന് നല്‍കുകയും ചെയ്തു. ശാരീരികാവശ്യങ്ങളെയും ആത്മീയാഗ്രഹങ്ങളെയും നീതിയോടെ കൈകാര്യം ചെയ്യുന്ന നിയമനിര്‍മാണം മാത്രമേ അവനുമായി സമരസപ്പെടുകയുള്ളൂ. ഇസ്ലാമിക ശരീഅത്ത് ഈ ദൌത്യം ഏറ്റെടുത്തു. ആത്മീയ വികാസം പ്രദാനം ചെയ്യുന്നതോടൊപ്പം അവന്റെ ഭൌതിക പ്രകൃതങ്ങളെ നിര്‍വീര്യമാക്കാതെ ജഡികേച്ഛകള്‍ അല്ലാഹുവിനുള്ള അനുസരണമായി മാറുന്ന, വിനോദങ്ങള്‍ ഇബാദത്തുകളായി മാറുന്ന, ഒരു പുതിയ ചട്ടക്കൂട്ടില്‍ അവയെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്.
ശരീഅത്ത് മനുഷ്യപ്രകൃതിക്ക് അനുയോജ്യമായതിനാല്‍ അത് ചുമത്തുന്ന ഉത്തരവാദിത്വങ്ങള്‍ വളരെ കുറവും മനുഷ്യര്‍ക്ക് അനായാസകരമായതുമാണ്. ഏതെങ്കിലും തരത്തില്‍ അത് നിര്‍വഹിക്കുന്നതില്‍ മനുഷ്യന്‍ ദുര്‍ബലനാകുന്ന പക്ഷം വിട്ടുവീഴ്ച നല്‍കുകയും ചെയ്യുന്നു.
നിര്‍ബന്ധിതാവസ്ഥകള്‍ നിഷിദ്ധങ്ങളെ അനുവദനീയമാക്കും എന്ന കര്‍മശാസ്ത്രാടിസ്ഥാനം മനുഷ്യാവസ്ഥയ്ക്കുമേലുള്ള അല്ലാഹുവിന്റെ കാരുണ്യവും ദയയുമാണ്. ഇത്തരത്തിലുള്ള തത്വങ്ങള്‍ ശരീഅത്തിന് മനുഷ്യനുമായുള്ള സഹവര്‍തിത്വത്തിന്റെ ആശയത്തെ വ്യക്തമാക്കുന്നതാണ്.
2) ഖുര്‍ആനിന്റെ അമാനുഷികത
ശരീഅത്ത് സാര്‍വലൌകികമാണെന്ന് തെളിയിക്കുന്ന രണ്ടാമത്തെ സംഗതിയാണ് ഖുര്‍ആന്റെ അമാനുഷികത. മുഹമ്മദ് നബി(സ)ക്കു മുമ്പ് കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ദൃഷ്ടാന്തങ്ങളില്‍ നിന്ന് പല കാര്യങ്ങള്‍ കൊണ്ടും ഭിന്നമാണ് ഈ അമാനുഷിക ദൃഷ്ടാന്തം. ബൌദ്ധികമായ അമാനുഷികതയാണ് ഖുര്‍ആന്‍. ഇത് ബുദ്ധിയെയും ധിഷണയെയും ചിന്തയെയുമാണ് അഭിമുഖീകരിക്കുന്നത്. അതു ലോകാവസാനം വരെയും നിലനില്‍ക്കുന്നു. ശരീഅത്തിന്റെ സാര്‍വലൌലികത മൂന്ന് അടിസ്ഥാനങ്ങളില്‍ സ്ഥാപിതമായിരിക്കുന്നു.
1) മുഹമ്മദ് നബി(സ)ക്ക് മുമ്പ് ഭൂമുഖത്ത് അവതീര്‍ണമായ എല്ലാ ദൈവിക സന്ദേശങ്ങളും സ്ഥലകാല ബന്ധിതമായിരുന്നു. ഇതൊക്കെ വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തോടെ ദുര്‍ബലമാക്കപ്പെട്ടു.
2) വിശുദ്ധ ഖുര്‍ആനിന്റെ സാര്‍വ്വകാലികത തെളിയിക്കുന്നത് മുഹമ്മദ് നബി(സ)ക്കു ശേഷം മറ്റൊരു പ്രവാചകനില്ല എന്നും അല്ലാഹു അദ്ദേഹത്തിലൂടെ പ്രവാചകത്വ പരമ്പര അവസാനിപ്പിച്ചു എന്നുമാണ്. ‘മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏതു കാര്യത്തെപറ്റിയും അറിവുള്ളവനാകുന്നു’.
3) ദൈവികസന്ദേശത്തിന്റെ സാര്‍വ്വജനീനതയിലുള്ള വിശ്വാസം, അതിലേക്ക് ജനങ്ങളെ പ്രബോധനം ചെയ്യേണ്ടത് അനിവാര്യമായ ബാധ്യതയാകുന്നു. ദൈവിക സന്ദേശം കേള്‍ക്കാത്ത ഒരാള്‍ പോലും ഇല്ലാത്തവിധം പ്രബോധനം വ്യാപിക്കേണ്ടതുണ്ട്.
കാലാതിവര്‍ത്തിത്വം
മേല്‍ പറയപ്പെട്ട ഗുണങ്ങളായ ദൈവികത, സമ്പൂര്‍ണത, സമഗ്രത, സാര്‍വ്വലൌകികത എന്നിവ ശരീഅത്തില്‍ ഒരുമിച്ചു ചേര്‍ന്നതിനാല്‍ അത് പ്രയോഗവല്‍കരിക്കാന്‍ പ്രയാസമില്ല. ശരീഅത്ത് മനുഷ്യപ്രകൃതിയെ അഭിസംബോധന ചെയ്യുകയും ബുദ്ധിയെ ആദരിക്കുകയും ചെയ്തു. മനുഷ്യര്‍ക്കുമുമ്പില്‍ വീക്ഷണത്തിന്റെയും ചിന്തയുടെയും ചക്രവാളങ്ങള്‍ തുറന്നു വച്ചു.
ശരീഅത്തിന്റെ അധ്യാപനങ്ങളില്‍ എല്ലാ പൊതു ന•കളും ഉള്‍കൊള്ളുന്നുണ്ട്. പൊതുതാല്‍പര്യങ്ങളെ മൂന്ന് തരമായി തിരിക്കാം.
1) അത്യാവശ്യങ്ങള്‍: ഏതൊന്നിന്റെ അഭാവത്തിലാണോ ജനജീവിതം അസാധ്യമാകുന്നതും അക്രമവും അരാജകത്വവും വ്യപിക്കുന്നതുമെങ്കില്‍ അത്തരം കാര്യങ്ങള്‍ അനിവാര്യതകളുടെ ഗണത്തില്‍ പെടുന്നു. ഉദാ: ജനങ്ങളുടെ ആത്മസുരക്ഷ, ദീനിന്റെ ഭദ്രത.
2) ആവശ്യങ്ങള്‍: സുഗമമായി ജീവിതം നയിക്കുവാന്‍ ഉതകുന്ന സംഗതികള്‍. ഇവ നഷ്ടപ്പെട്ടാല്‍ ജീവിതക്ളേശം ഉണ്ടാവുമെന്നല്ലാതെ ജീവിതം അസാധ്യമാകുകയോ ജീവിതവ്യവസ്ഥ തകരുകയോ ചെയ്യുന്നില്ല.
3) ആഡംബരങ്ങള്‍: ഇവ നഷ്ടപ്പെട്ടാല്‍ ജീവിതക്രമക്കേടോ ജീവിത ക്ളേശമോ ഉണ്ടാകുന്നില്ല. മനുഷ്യപ്രകൃതി കാംക്ഷിക്കുന്ന ഋജുവായ മാര്‍ഗത്തില്‍ നിന്ന് ചെറിയവ്യതിയാനം മാത്രമേ സംഭവിക്കുകയുള്ളൂ.
ശരീഅത്ത് സമ്പൂര്‍ണവും അത് ജനങ്ങള്‍ക്കുള്ള കാരുണ്യവും നീതിയുമാകുന്നു. ഇതാണ് ശരീഅത്തിനെ എല്ലാ സ്ഥലകാലങ്ങളിലേക്കും യോജ്യമാക്കുന്നത്. പ്രയോഗവല്‍കരണത്തില്‍ ഏറ്റവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും ഇസ്ലാമിക ശരീഅത്ത് വ്യത്യസ്ത ഇസ്ലാമിക സമൂഹങ്ങളില്‍ പതിനാലു നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്. നവീന പ്രശ്നങ്ങളെ പൂര്‍ണമായ അര്‍ഥത്തില്‍ സമീപിക്കുവാന്‍ ഇസ്ലാമിക ശരീഅത്തിന് കഴിയുന്നു. നിയമ വിശദീകരണങ്ങളിലും ഗവേഷണങ്ങളിലുമുള്ള കര്‍മശാസ്ത്രജ്ഞരുടെ നിതാന്തപരിശ്രമങ്ങളും അവര്‍ അവശേഷിപ്പിച്ച വിജ്ഞാന ഭണ്ഡാരങ്ങളും ശരീഅത്തിന്റെ പ്രയോഗവല്‍കരണത്തിലുള്ള സാന്ദര്‍ഭികതയെ തെളിയിക്കുന്ന ദൃഷ്ടാന്തങ്ങളാണ്.
ഇഹ-പര പ്രതിഫലങ്ങള്‍
ഇസ്ലാമിക ശരീഅത്തും മനുഷ്യനിര്‍മിത നിയമങ്ങളും നിയമലംഘകര്‍ക്ക് ശിക്ഷ നല്‍കണമെന്നതില്‍ ഏകോപിച്ചിട്ടുണ്ട്. അവ വ്യത്യസ്തപ്പെടുന്നത് ഇഹ-പര പ്രതിഫലത്തിന്റെ കാര്യത്തിലാണ്. പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ പ്രതിഫലം പരലോകത്ത് മാത്രമേ നല്‍കപ്പെടുകയുള്ളൂ. പക്ഷേ, സാമൂഹിക ഭദ്രതയും മനുഷ്യബന്ധങ്ങളുടെ ക്രമീകരണവും പൌരാവകാശങ്ങളും ഉറപ്പുവരുത്താന്‍ ഇഹലോകശിക്ഷയും അനിവാര്യമാണെന്ന് മനുഷ്യ ബുദ്ധി താല്‍പര്യപ്പെടുന്നു. ഇത് ശരീഅത്ത് പരിഗണിക്കുകയും സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ കൂടി അതിന്റെ ഭാഗമാക്കുകയും ചെയ്തു.
ഇഹലോകത്തെ ശിക്ഷയില്‍നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞാല്‍ത്തന്നെയും ദൈവഭയത്താല്‍ രഹസ്യമായും പരസ്യമായും ശരീഅത്തു വിധികള്‍ക്ക് മുസ്ലിം കീഴൊതുങ്ങുന്നു. ഇഹലോക ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടാലും പരലോക ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ സാധ്യമല്ല എന്ന വിശ്വാസവും രണ്ട് ശിക്ഷകളും ഏല്‍പിക്കുന്ന ആഘാതങ്ങളുടെ അന്തരത്തെക്കുറിച്ച ബോധ്യവും അവനെ നിയമലംഘനത്തില്‍ നിന്നും തടയുന്നു. ഇതിനാല്‍ ഇസ്ലാമിക നിയമനിര്‍മാണത്തിന്റെ തണലില്‍ പ്രശ്നങ്ങളും കുറ്റകൃത്യങ്ങളും കുറവായിരിക്കും. ജനജീവിതം സമാധാനത്തോടും സുരക്ഷയോടും കൂടിയതായിത്തീരും. മനുഷ്യനിര്‍മിത വ്യവസ്ഥകള്‍ക്ക് ഒരിക്കലും സാധ്യമാകാത്തതാണിത്.
Add Comment