സുന്നത്ത്-Q&A

നല്ലതുപറയുക; അല്ലെങ്കില്‍ മൗനം പാലിക്കുക

ചോദ്യം: ”നല്ലതു പറയുക; അല്ലെങ്കില്‍ മൗനം പാലിക്കുക” എന്ന ഒരു തിരുവചനം ഉണ്ടല്ലോ, ഇതിന്റെ വെളിച്ചത്തില്‍ കൂടുതല്‍ സംസാരിക്കുന്നത് നിഷിദ്ധമാണെന്ന് വരുമോ?

ഉത്തരം: സംസാരം മൂലം ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ധാരാളം തിരുവചനങ്ങളുണ്ട്. ”നല്ലത് സംസാരിച്ച് പ്രതിഫലം കരസ്ഥമാക്കുകയും മൗനം പാലിച്ച് ശിക്ഷയില്‍നിന്ന് രക്ഷപ്രാപിക്കുകയും ചെയ്ത മനുഷ്യനില്‍ അല്ലാഹുവിന്റെ കാരുണ്യവര്‍ഷമുണ്ടാവട്ടെ”, ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലതു പറയട്ടെ; അല്ലെങ്കില്‍ മൗനം പാലിക്കട്ടെ.” തുടങ്ങിയ തിരുവചനങ്ങള്‍ അതില്‍പ്പെടുന്നു. നിയന്ത്രണം വിട്ട സംസാരം മനുഷ്യനെ പല പാപങ്ങളിലും ചെന്ന് ചാടിക്കും. ഇമാം ഗസ്സാലി നാവു വരുത്തിവെക്കുന്ന ഇരുപതോളം കുറ്റങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. നുണ, പരദൂഷണം, ഏഷണി, കള്ളസാക്ഷ്യം, കള്ളസത്യം, അന്യരുടെ കാര്യങ്ങളില്‍ ഇടപെടല്‍, ആവശ്യമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കല്‍, അന്യരെ പരിഹസിക്കല്‍, നിന്ദിക്കല്‍ തുടങ്ങിയവ അതില്‍ പെടുന്നു. അശ്ശൈഖ് അബ്ദുല്‍ ഗാനി അന്നാബിലിസിയുടെ വീക്ഷണത്തില്‍ നാവുമൂലം ഉണ്ടാകുന്ന വിപത്തുകള്‍ എഴുപത്തിരണ്ടോളം വരും. അദ്ദേഹം അവ സവിശദം പ്രതിപാദിച്ചിരിക്കുന്നു.
ജനങ്ങള്‍ നിയന്ത്രണമില്ലാതെ സംസാരിച്ചു തുടങ്ങിയാല്‍ അത് പാപങ്ങള്‍ക്ക് വേദിയൊരുക്കും. അന്യരുടെ അഭാവത്തില്‍ അവരുടെ പച്ചമാംസം ഭുജിക്കുന്നതിനും മാനം ഹനിക്കുന്നതിനും അത് ഇടവരുത്തും. അതുകൊണ്ടാണ് മൗനത്തില്‍ രക്ഷയുണ്ടെന്ന് പറയുന്നത്. മനുഷ്യര്‍ ചുണ്ടുകള്‍ തുന്നിക്കെട്ടണമെന്നല്ല ഇതിനര്‍ഥം. അല്ലാഹു ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഉരിയാടിപ്പോവാതിരിക്കാനും നല്ലതുമാത്രം ഉരിയാടുവാനും ശ്രദ്ധിക്കണം എന്നു മാത്രമാണ്.
ഇതുകൊണ്ടാണ് ‘സംസാരം വെള്ളിയാണെങ്കില്‍ മൗനം കനകമാണ്. എന്ന ചൊല്ല് പണ്ടേ കേട്ടുവരുന്നത്. ഒരു കവി പാടുകയുണ്ടായി: ‘മനുഷ്യാ നീ നാവു സൂക്ഷിച്ചാലും! അത് നിന്നെ കടിച്ചേക്കും. അത് മൂര്‍ഖന്‍ പാമ്പാണ്. നാവുകൊണ്ട് കൊല്ലപ്പെട്ട എത്രയെത്ര പേരുണ്ടെന്നോ ഖബറുകളില്‍! അവരെ നേരിടാന്‍ ധീരന്‍മാര്‍ക്കുപോലും ഭയമായിരുന്നു!’
പാരത്രിലോകമിരിക്കട്ടെ, ഇഹലോകത്തുതന്നെ മനുഷ്യന്‍ നാവുചെയ്യുന്ന കുറ്റത്തിന്റെ ശിക്ഷ പേറേണ്ടിവരും. ‘നാവിന്റെ പിഴവുകൊണ്ട് മനുഷ്യന്‍ മരിച്ചെന്നുവരും. മനുഷ്യന്റെ മരണകാരണമാകണമെന്നില്ല. വായിലുള്ളതിന്റെ പിഴവ് ശിരസ്സിനെയാണ് ബാധിക്കുക; മനുഷ്യന്‍ ഏല്‍പ്പിക്കുന്ന പരിക്കുകള്‍ കാലാന്തരേണ സുഖപ്പെട്ടെന്നുവരാം.’ എന്ന കവി വാക്യം എത്ര അന്വര്‍ഥമാണ്. ‘നാവിന്റെ ഉടമ നീയാണ്; പക്ഷേ സംസാരിച്ചുകഴിഞ്ഞാല്‍ വാക്കുകള്‍ നിന്നെ ഉടമപ്പെടുത്തും.’ എന്നു പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ മനുഷ്യന്‍ നിയന്ത്രണം വിട്ട് സംസാരിച്ചുകൂടാ.
അധികം സംസാരിക്കുന്നവരില്‍ ഏറെപ്പേരും അബദ്ധം വരുത്തുന്നു. അതിനാല്‍ അല്ലാഹുവെ ഭയപ്പെടുന്നവര്‍, തന്റെ സംസാരം അല്ലാഹു അറിയുന്നുണ്ടെന്നും അതിന്റെ പേരില്‍ താന്‍ വിചാരണ ചെയ്യപ്പെടുമെന്നും മനസ്സിലാക്കണം. ”നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിക്കുന്നത് പോലും നാമറിയുന്നുണ്ട്. അവനോട് അവന്റെ കണ്ഠനാഡിയേക്കാള്‍ അടുത്താണ് നാം. ഇടത്തും വലത്തും ഇരുന്നുകൊണ്ട് രണ്ട് മാലാഖമാര്‍ അവനെ നിരീക്ഷിക്കുന്നുണ്ട്. റഖീബും അതീദും അടുത്തുണ്ടായിരിക്കേണ്ടല്ലാതെ അവന്‍ ഒരുവാക്കും ഉച്ചരിക്കുന്നില്ല.”
തന്റെ സംസാരവും ഇതര കര്‍മങ്ങള്‍പോലെ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും അതിന്റെ പേരില്‍ താന്‍ വിചാരണ ചെയ്യപ്പെടുമെന്നും അറിയുന്നവന്‍ തനിക്കാവശ്യമുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊള്ളട്ടെ, അതാണ് രക്ഷയുടെ വഴി. നല്ലത് പറയുക, നിനക്ക് ഫലം സിദ്ധിക്കും. മൗനം പാലിക്കുക, നിനക്ക് ദോഷത്തില്‍ നിന്ന് രക്ഷനേടാം!

Topics