India

ലൗ ജിഹാദ് അറബ് രാജ്യങ്ങളുടെ ഗൂഢാലോചന: പുതിയ ‘കണ്ടെത്തലു’മായി സാധ്വി പ്രാചി !

ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ലൗ ജിഹാദ് അറബ് രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഫലമാണെന്നാണ് സാധ്വിയുടെ പുതിയ കണ്ടെത്തല്‍. ഹിന്ദുമതത്തില്‍ പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നതിനായി മുസ്‌ലിം യുവാക്കള്‍ക്ക് അറബ് രാജ്യങ്ങള്‍ പണം നല്‍കുന്നതായും അവര്‍ ആരോപിക്കുന്നു.

പെണ്‍കുട്ടികളെ കോളജില്‍ നിന്നു പുറത്തു കൊണ്ടു പോകുന്നതിനായി യുവാക്കള്‍ ആകര്‍ഷണീയമായ വില കൂടിയ ബൈക്കുകള്‍ ഉപയോഗിക്കുകയും ഹിന്ദു പെണ്‍കുട്ടികളെ സ്വന്തമാക്കുന്നതിനായി ഇവര്‍ അതേ മതത്തില്‍ പെട്ടയാളുകളുടെ പേരുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതായി സാധ്വി പ്രാചി പറയുന്നു. ബ്രാഹ്മിണ്‍ സമുദായത്തില്‍പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്ക് ഏഴു ലക്ഷവും വൈശ്യ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷവുമാണ് അറബ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതുപോലെ താക്കൂര്‍, ശൂദ്ര വിഭാഗത്തില്‍ പെട്ടവരെ കല്യാണം കഴിക്കുന്നവര്‍ക്ക് യഥാക്രമം മൂന്ന്, രണ്ട് ലക്ഷവും നല്‍കുന്നതായും സാധ്വി ആരോപിച്ചു.

മുസ്‌ലിംകളെ രാജ്യത്തു നിന്നു ഇല്ലാതാക്കണമെന്ന സാധ്വിയുടെ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധം അടങ്ങുന്നതിനു മുമ്പാണ് വീണ്ടും തീവ്ര ഹിന്ദുത്വ നിലപാടുവ്യക്തമാക്കി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

Topics