മദ്ഹബുകള്‍

ളാഹിരി മദ്ഹബ്

അബൂസുലൈമാന്‍ ദാവുദുബ്നു അലിയ്യുബ്നുല്‍ ഇസ്ഫഹാനി എന്ന ദാവൂദുള്ളാഹിരി ഹി: 202-ല്‍ ജനിച്ചു. ആദ്യകാലങ്ങളില്‍ ശാഫീ മദ്ഹബുകാരനായിരുന്നു. ശാഫി ശിഷ്യന്‍മാരില്‍ നിന്ന് ദാവൂദ് വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. നിവേദനങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും വലിയ സ്ഥാനം കല്‍പിച്ച ഇദ്ദേഹം വിശ്വസ്തരായ നിവേദകന്‍മാരില്‍നിന്ന് സുന്നത്ത് പഠിച്ചു.

പിന്നീട് ശാഫി മദ്ഹബുപേക്ഷിച്ച് പുതിയ മദ്ഹബ് സ്ഥാപിച്ചു. ഇതാണ് ‘ളാഹിരി മദ്ഹബ്’. പ്രമാണങ്ങളുടെ നേര്‍ക്കുനേര്‍ അര്‍ഥം മാത്രം സ്വീകരിക്കുക എന്നതായിരുന്നു ളാഹിരിയുടെ രീതി. ഖിയാസിനെ തള്ളിപ്പറഞ്ഞ ആദ്യ ഫഖീഹും ദാവൂദുള്ളാഹിരി തന്നെ.

‘ഇമാം ശാഫിയെപ്പോലുള്ളവര്‍ ഖിയാസ് പ്രമാണമാണെന്ന് പറയുമ്പോള്‍ നിങ്ങളെങ്ങനെ അത് സ്വീകാര്യയോഗ്യമല്ല എന്നു പറയും?’ ചിലരദ്ദേഹത്തോടു ചോദിച്ചു. ‘ഇസ്തിഹ്സാന്‍ പ്രമാണമല്ലെന്ന് പറയാന്‍ ശാഫി സ്വീകരിച്ച തെളിവാണ് ഞാന്‍ സ്വീകരിച്ചത്. ഇതേ തെളിവുതന്നെയാണ് ഖിയാസ് പ്രമാണമല്ലെന്നതിനുമുള്ളത്’. ദാവൂദ് മറുപടിപറഞ്ഞു.

ബുദ്ധികൊണ്ട് നിയമമുണ്ടാക്കലാണ് ഖിയാസ് എന്നതാണ് ഖിയാസ് നിഷേധത്തിനിദ്ദേഹത്തെ പ്രേരിപ്പിച്ചത്. ‘ദൈവിക വ്യവസ്ഥ ബുദ്ധിക്കനുസരിച്ചായിരുന്നെങ്കില്‍ ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നതിന് വിരുദ്ധമാകുമായിരുന്നു അവ. പ്രമാണങ്ങള്‍ ദൈവദാസന്മാരുടെ നന്മക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ അവയൊന്നും അതതിന്റെ വിഷയത്തിന് പുറത്തുകടക്കില്ല. പ്രമാണങ്ങളില്‍ ഗവേഷണം നടത്തി വിധികള്‍ കണ്ടെത്തുക എന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്..…’ ളാഹിരികളുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ പോകുന്നു. ഖിയാസ്, തഅ്ലീല്‍, ഇസ്തിസ്വ്ഹാബ് തുടങ്ങിയവയെ നിഷേധിക്കുന്ന ഈ മദ്ഹബിന് മൂന്ന്-നാല് നൂറ്റാണ്ടുകളില്‍ ഹമ്പലി മദ്ഹബിനേക്കാള്‍ പ്രചാരമുണ്ടായിരുന്നു.

ളാഹിരി മദ്ഹബില്‍ ഏറ്റവും പ്രശസ്തനായ പണ്ഡിതന്‍ ഹി: 384-456 കാലഘട്ടത്തില്‍ ജീവിച്ച ഇബ്നു ഹസ്മ് ആണ്. ഇദ്ദേഹം രചിച്ച ‘അല്‍മുഹല്ല’, ‘അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം’ എന്നീ ഗ്രന്ഥങ്ങള്‍ മുഴുവന്‍ മദ്ഹബുകാര്‍ക്കും അവലംബിക്കാന്‍ പറ്റിയതാണ്. ഇസ്ലാമിക ഫിഖ്ഹ് ഖുര്‍ആന്റെയും സുന്നത്തിന്റെയും മാത്രം അടിസ്ഥാനത്തിലാണ് അവയില്‍ വിശകലനം ചെയ്യുന്നത്.

ളാഹിരി മദ്ഹബ് നിലനിര്‍ത്താന്‍ രചനകളിലൂടെ അത്യധ്വാനം ചെയ്ത ഇബ്നു ഹസ്മിന് പക്ഷേ കാലഹരണത്തില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ സാധിച്ചില്ല. എന്നാലും അദ്ദേഹം രേഖപ്പെടുത്തിയ വിധികളും അവക്കു സ്വീകരിച്ച മാനദണ്ഡങ്ങളും ഇന്നും നിലനില്‍ക്കുന്നു.

ളാഹിരികളില്‍ ഇബ്നു ഹസ്മ് ദാവൂദുളാഹിരിയേക്കാള്‍ മുന്നിലായിരുന്നു. പലപ്പോഴും ദാവൂദിന്റെ പല അഭിപ്രയങ്ങളെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. എതിരാളികള്‍ക്കു മറുപടി പറയുന്നതില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചു. ഈ ശക്തിയേറിയ വിമര്‍ശന ശരങ്ങള്‍ക്കിരയായവരില്‍ മുന്‍ഗാമികളും സമകാലികരുമായ മഹാപണ്ഡിതന്മാരുമുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അന്ദുലുസിലെ അബുല്‍ വലീദുസ്സാജിയെപ്പോലുള്ള മാലികീ പണ്ഡിതന്‍മാര്‍ ശക്തമായ മറുപടിയുമായി ഇബ്നു ഹസ്മിനെതിരെ രംഗത്ത് വന്നിരുന്നു.

എതിര്‍പ്പുമൂലം ജനങ്ങള്‍ ഇബ്നു ഹസ്മിന്റെ ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി. ഇത്തരം വലിയ ദുരന്തങ്ങള്‍ക്കിടയിലാണദ്ദേഹം ഇഹലോകത്തോട് വിടപറഞ്ഞത്. പില്‍ക്കാലത്ത് ളാഹിരി മദ്ഹബിന് അനുയായികളുണ്ടായില്ല. എങ്കിലും ളാഹിരികളുടെ ഗ്രന്ഥങ്ങള്‍ക്ക് ഇന്നും പ്രചാരമുണ്ട്.

Topics