Global

ശ്വാസംമുട്ടുന്ന അമേരിക്കക്ക് സൈനിക നടപടിയല്ല പരിഹാരം

അമേരിക്കന്‍ ജനതയെ ഭിന്നിപ്പിക്കാനാണ് പ്രസിഡന്റ് ട്രംപിന്റെ ശ്രമമെന്ന് കുറ്റപ്പെടുത്തി യുഎസ് മുന്‍ പ്രതിരോധസെക്രട്ടറി ജെയിംസ് മാറ്റിസ്. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവംശജനെ കഴുത്ത് ഞെരിച്ച് കൊന്നതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കെയാണ് കറുത്തവര്‍ഗക്കാര്‍ ക്രിമിനലുകളാണ് എന്ന ആക്ഷേപംചൊരിഞ്ഞ് ട്രംപ് ട്വീറ്റുകള്‍ ചെയ്തതിനെ വിമര്‍ശിച്ച് മുന്‍ പ്രതിരോധസെക്രട്ടറി രംഗത്തുവന്നത്.

അതിനിടെ പ്രക്ഷോഭകാരികളെ നേരിടാന്‍ സൈന്യത്തെ വിന്യസിക്കണമെന്ന ട്രംപിന്റെ പരാമര്‍ശത്തോട് യുഎസ് പ്രതിരോധതലവന്‍ മാര്‍ക്ക് എസ്പര്‍ വിയോജിച്ചു. മിനിയപോളിസ് പോലീസ് കാരനായ ഡെറിക് ചൗവിന്‍ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ കൊന്ന സംഭവം ഭയാനകരമായ കുറ്റം എന്ന് വിശേഷിപ്പിച്ച അദ്ദേഹം സംഭവസ്ഥലത്തുള്ള 4 പോലീസുകാരും കുറ്റവാളികളാണെന്ന് വ്യക്തമാക്കി. വംശീയതയെന്ന യാഥാര്‍ഥ്യത്തെ സമ്മതിച്ചുകൊണ്ട് പരിഹാരം കാണാന്‍ രാഷ്ട്രം ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ട്രംപിന്റെ മകള്‍ ടിഫാനിയും പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. വാഷിങ്ടണ്‍ ഡിസിയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് രാസവാതകങ്ങള്‍ പ്രയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് ടിഫാനിയുടെ ട്വീറ്റും ഇന്‍സ്റ്റാസന്ദേശവും വന്നത്.

മിനിയപോളിസ് സംഭവംകഴിഞ്ഞ് എട്ടുദിവസം കഴിഞ്ഞിട്ടും തെരുവുകളിലും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം പുകയുകയാണ്. അമേരിക്കയിലെ വര്‍ണ വെറിയിലേക്കും പൊലീസ് ക്രൂരതയിലേക്കും വെളിച്ചം വീശി കറുത്ത സ്‌ക്രീന്‍ ഷെയര്‍ ചെയ്തുകൊണ്ടുള്ള #blackoutTuesday ഹാഷ് ടാഗ് ക്യാമ്പെയിനും നടന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പൊലീസിനെ വിന്യസിക്കുകയും ചെയ്തിരിക്കുകയാണ്.

Topics