വിശ്വാസം-ലേഖനങ്ങള്‍

കാര്യമറിയാതെ ആളുകളെ വിലയിരുത്തരുത്

വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ബന്ധുവിനെക്കുറിച്ച് ഞാന്‍ ഉമ്മയോട്  പരാതി പറഞ്ഞു. ഞങ്ങള്‍ തീരുമാനിച്ചുറച്ച സമയത്ത് അദ്ദേഹം വന്നില്ല എന്നതായിരുന്നു പ്രശ്‌നം. അദ്ദേഹത്തില്‍നിന്ന് ഇത്തരത്തില്‍ ആദ്യാനുഭവമല്ലെന്നും, ഇനിമുതല്‍ ഞാന്‍ അദ്ദേഹത്തോടും സമാനരീതിയിലേ പ്രതികരിക്കുള്ളൂവെന്നും ഞാന്‍ മാതാവിനെ അറിയിച്ചു. അദ്ദേഹം എന്നെ തീരെ പരിഗണിക്കുന്നില്ലെന്നതിന്റെ  തെളിവാണ് ഈ അവഗണനയെന്നും ഞാന്‍ കടുത്തുപറഞ്ഞു. പക്ഷേ, ബന്ധുവിനായി വാദിക്കുകയും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ പാടുപെടുകയുമാണ് മാതാവ് ചെയ്തത്. തന്നാലാകുംവിധത്തില്‍ അവര്‍ ബന്ധുവിന്റെ പക്ഷംപിടിച്ച് സംസാരിച്ചു. ചര്‍ച്ച അവസാനിച്ചതിന് ശേഷം അവര്‍ മടങ്ങിപ്പോയി. അല്‍പം കഴിഞ്ഞ് പുഞ്ചിരിതൂകുന്ന മുഖവുമായി, ഏതാനും പേപ്പറുകളുമായി ഉമ്മ മടങ്ങി വന്നു.

തികച്ചും ഭവ്യതയോടെയെന്നപോലെ ആ പേപ്പറുകള്‍ വളരെ അമൂല്യമായ രത്‌നംകയ്യിലേല്‍പിക്കുംപോലെ ഉമ്മ കൈമാറിയശേഷം അത്  വായിക്കാന്‍ പറഞ്ഞു. ഞാന്‍ അവ കണ്ണോടിച്ച് വായിച്ചുതീര്‍ത്തതും ഉമ്മയുടെ മുഖത്തെ പുഞ്ചിരി എന്നിലേക്കും പരന്നൊഴുകി. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മാതാവിനും ബന്ധുക്കള്‍ക്കും അയച്ച ഒരു ഇമെയില്‍ ആയിരുന്നു അത്.  നേരത്തെ ആരെക്കുറിച്ചാണോ പരാതിപറഞ്ഞത് പ്രസ്തുതവ്യക്തിയെ  പ്രശംസിക്കുകയും അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുകയുമാണ് ഞാന്‍ അതില്‍ ചെയ്തിരുന്നത്. കൂടാതെ ഒരു സമ്മാനപ്പൊതിയുടെ ചിത്രം കൂടി അതിലടക്കംചെയ്തിരുന്നു. എന്നെ സന്തോഷിപ്പിക്കുന്നതിനായി അദ്ദേഹം ചെയ്ത കാര്യങ്ങളെല്ലാം ആ സന്ദേശത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ടായിരുന്നു. 

കത്തുവായിച്ച് ദീര്‍ഘനിശ്വാസംവിട്ട എന്നോട് ഉമ്മ ചോദിച്ചു ‘നിന്റെ സഹോദരന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടോ ഇല്ലയോ? ഈ ലളിതമായ സംഭവത്തില്‍ നിന്ന് ഞാന്‍ ഒരു പാട് കാര്യങ്ങള്‍ പഠിച്ചു. ബന്ധുവിനേയോ, മറ്റാരെയോ കുറിച്ചോ ഒന്നോ രണ്ടോ സംഭവങ്ങള്‍ കൊണ്ട് വിധിയെഴുതരുത് എന്നതായിരുന്നു അവയില്‍ മുഖ്യമായത്. ഒരാളുടെ എല്ലാ നിലപാടുകളും, സമീപനങ്ങളും നാം ചേര്‍ത്തുവെച്ചതിന് ശേഷം മാത്രമെ അദ്ദേഹത്തെക്കുറിച്ച നമ്മുടെ സമീപനം നിര്‍ണയിക്കാവൂ. കൂടാതെ നമുക്ക് ഗുണകരമാകുന്ന, പോസിറ്റീവ് സന്ദേശങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്നും, അവ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമാവുമെന്നും ഉമ്മ എന്നെ പഠിപ്പിച്ചു. 

ഞാനോ, എന്റെ പിതാവോ അയക്കുന്ന ഏകദേശം എല്ലാ കത്തുകളുടെയും പ്രിന്റഡ് കോപ്പി ഉമ്മ കൈവശം സൂക്ഷിച്ചിരിക്കുന്നു. തന്റെ വസ്ത്രം സൂക്ഷിക്കുന്ന ഷെല്‍ഫില്‍ തന്നെയാണ് അവയുടെ സ്ഥാനം. ഓരോ മകന്റെയും പേരില്‍ പ്രത്യേകമായ ഫയല്‍ തന്നെ അവര്‍ രൂപപ്പെടുത്തിയിരിക്കുന്നു!ആ സന്ദേശം എന്റെ ഹൃദയത്തില്‍ പ്രസരിപ്പിച്ച സന്തോഷത്തിന്റെ തോത് വിവരണാതീതമായിരുന്നു. ഞാന്‍ ആ നിമിഷംതന്നെ  ബന്ധുവിനോടുള്ള നിലപാട് തിരുത്തി. അവനെക്കുറിച്ച എന്റെ സമീപനം പൂര്‍ണമായും മാറി. ഞാന്‍ ആ സന്ദേശം സ്‌കാന്‍ ചെയ്ത് അവനും മറ്റുള്ളവര്‍ക്കും അയച്ചുകൊടുത്തു. 

ഞങ്ങള്‍ക്കിടയിലെ മനോഹരമായ സ്മരണകളുടെ കവാടം തുറന്നിടുകയാണ് പ്രസ്തുത സന്ദേശം ചെയ്തത്. കുട്ടിക്കാലത്തും വളര്‍ന്നുവലുതായപ്പോഴും പരസ്പരം കൈമാറിയിരുന്ന സമ്മാനങ്ങളെക്കുറിച്ച് ഞങ്ങള്‍ ഓര്‍ത്തു. എപ്പോഴും ഉണ്ടായിരിക്കേണ്ട ഗുണപരമായ ബോധം ഹൃദയാന്തരാളങ്ങളില്‍ ശക്തിപ്പെട്ടു. ഒരിക്കലും കേടുവരാത്ത പഴങ്ങളാണ് കത്തുകള്‍. വര്‍ഷങ്ങള്‍ കഴിയുംതോറും അവയുടെ സ്വാദ് അധികരിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ അവ സൂക്ഷിക്കുന്നതിനനുസരിച്ച് നാം ജീവിതം കൂടുതല്‍ ആസ്വദിക്കുന്നുവെന്ന് തിരിച്ചറിയുക. 

Topics