കര്‍മ്മശാസ്ത്രം-ഫത്‌വ

ഞണ്ടും കൊഞ്ചും ഹലാലോ ?

ചോ: കടലില്‍നിന്നുള്ള എന്തുവിഭവവും ഹലാലാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഞണ്ടും കൊഞ്ചും കഴിക്കല്‍ അനുവദനീയമല്ലെന്ന് ചിലര്‍ പറയുന്നു. ഇതിലേതാണ് ശരി?

———–

ഉത്തരം: ‘കടലിലെ വേട്ടയും അതിലെ ആഹാരവും നിങ്ങള്‍ക്ക് അനുവദനീയമാണ്'(അല്‍മാഇദ 96). ഇവിടെ പറഞ്ഞ അനുവദനീയത പൊതുവായുള്ളതാണ്. മാത്രമല്ല, ഒരിക്കല്‍ നബിതിരുമേനി കടലിനെ സംബന്ധിച്ച് ചോദിച്ചതിന് ഉത്തരമായി പറഞ്ഞത് ഇങ്ങനെയായിരുന്നു:’അതിലെ വെള്ളം ശുദ്ധമാണ്. അതിലെ മാംസം നിങ്ങള്‍ക്ക് ഭക്ഷിക്കല്‍ അനുവദനീയവും.’

അല്ലാഹുവോ അവന്റെ ദൂതനോ ഏതെങ്കിലും മത്സ്യത്തെ  പ്രത്യേകമെടുത്ത് വിലക്കിയിട്ടില്ലെന്നതില്‍ അതിലെ (കടല്‍, തടാകം, പുഴ, കുളം, കിണര്‍ തുടങ്ങി എല്ലാ ജലസ്രോതസ്സുകളിലെയും) എല്ലാ മത്സ്യങ്ങളും ഭക്ഷിക്കല്‍ അനുവദനീയമാണെന്ന് ബഹുഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതേ വീക്ഷണമാണ് ഇമാമുമാരായ മാലിക്, ശാഫിഈ, അഹ് മദ് തുടങ്ങിയവര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ഇമാം അബൂഹനീഫയും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായ അബൂയൂസുഫും മുഹമ്മദും കൊഞ്ചും ഞണ്ടും കക്കയും ഉള്‍പ്പെടെ പുറന്തോടുള്ള മത്സ്യവര്‍ഗങ്ങളെ ഭക്ഷിക്കാമെന്ന് സമാനമായ അഭിപ്രായം പങ്കുവെച്ചിരിക്കുന്നു. കഴിക്കാന്‍ പറ്റില്ലെന്ന് അഭിപ്രായപ്പെട്ട പണ്ഡിതര്‍ സുവ്യക്തവും കൃത്യവുമായ തെളിവൊന്നും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം മാനിക്കുന്നതാണ് പ്രബലം. അതുകൊണ്ട് അത്തരം മത്സ്യവര്‍ഗങ്ങളെ ഉപയോഗിക്കുന്നതില്‍ ശങ്കവെച്ചുപുലര്‍ത്തേണ്ടതില്ല.

 

Topics