Global വാര്‍ത്തകള്‍

ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആസ്‌ത്രേലിയന്‍ മുസ്‌ലിംകള്‍

നരഹത്യ ലക്ഷ്യമിട്ട് വരുന്ന വലതുപക്ഷതീവ്രവാദികളില്‍നിന്ന് മസ്ജിദുകള്‍ക്കും സിനഗോഗുകള്‍ക്കും ചര്‍ച്ചുകള്‍ക്കും സുരക്ഷാകവചമൊരുക്കേണ്ടതുണ്ടെന്ന് ആസ്‌ത്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സില്‍ വക്താവ് ബിലാല്‍ റഊഫ്. ആവശ്യമെങ്കില്‍ അത്തരം സുരക്ഷാ സന്നാഹങ്ങളുടെ ചെലവുവഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് ശേഷം ഇസ്ലാമോഫോബിയ പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുന്നു. ഹോളണ്ട് പാര്‍ക്കിലും കാന്‍ബറയിലും ഉണ്ടായത് അതിന്റെ തുടര്‍ച്ചയാണ്. അതെത്തുടര്‍ന്ന് സുരക്ഷാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഞങ്ങള്‍ കമ്മിറ്റിയുണ്ടാക്കിയിരിക്കുകയാണ്്. ‘റഊഫ് പറയുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 ന് ബ്രിസ്‌ബെയ്‌നിലെ പള്ളിക്കുനേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് ഇമാംസ് കൗണ്‍സില്‍ അഭിപ്രായവുമായി രംഗത്തുവന്നത്.
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മാര്‍ച്ച് 15 ന് രണ്ട് പള്ളികള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ 51 മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിരുന്നു. വലതുപക്ഷ വംശീയ ഭീകരവാദിയായ ബ്രന്റണ്‍ ഹാരിസണ്‍ ടാറന്റിനെ പോലീസ് പിന്നീട് അറസ്റ്റുചെയ്ത് തടങ്കലിലിട്ടു. മുസ്‌ലിംസമൂഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ജസീന്ത ആന്റേണ്‍ രംഗത്തുവന്നത് ലോകസമൂഹത്തിന് തന്നെ മാതൃകയായി വാഴ്ത്തപ്പെടുകയും ചെയ്തു.

Topics