Global

ബുര്‍കിനി ഇസ് ലാമികവേഷമല്ല: മുസ് ലിം പെണ്‍കുട്ടിയുടെ പരാതി ജര്‍മന്‍ കോടതി തള്ളി

ബര്‍ലിന്‍:  മുസ് ലിം പെണ്‍കുട്ടികള്‍ സ്‌കൂളുകളിലെ നീന്തല്‍ ക്‌ളാസില്‍ പങ്കെടുക്കണമെന്ന് ജര്‍മനിയിലെ ഉന്നത കോടതി വിധി.  ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍ വസ്ത്രമായ ബുര്‍കിനി ഇസ് ലാമിക വേഷമല്ലെന്ന് കാണിച്ച് 11കാരിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് വിധി.

ബുര്‍കിനി ധരിച്ച് നീന്തല്‍ ക്‌ളാസില്‍ പങ്കെടുക്കാനാവില്ലെന്ന രക്ഷിതാക്കളുടെ ഹരജി കാള്‍സ്‌റുഹ് ഭരണഘടനകോടതി തള്ളി. ബുര്‍കിനി ധരിക്കുന്നത് ശരീരവടിവുകള്‍ വെളിപ്പെടുത്തുന്നതാണെന്നും ഇത മതമൂല്യങ്ങള്‍ക്കെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി വിസമ്മതിച്ചത്.

സിറിയയെപ്പോലുള്ള യുദ്ധമുഖങ്ങളില്‍ ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ എത്തിയതോടെ സമൂഹത്തില്‍ ഇസ് ലാംമതത്തിന്റെ സ്വാധീനത്തെക്കുറിച്ച് ജര്‍മനിയില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നു. അഭയാര്‍ഥികളോട് തുറന്നവാതില്‍ നയം സ്വീകരിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് നേരിട്ടിരുന്നു. പ്രാദേശിക തെരഞ്ഞെടുപ്പില്‍കൂടി മെര്‍കലിന്റെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് പരാജയപ്പെട്ടതോടുകൂടി പൊതുസ്ഥലങ്ങളില്‍ മുഖാവരണം ഭാഗികമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് മെര്‍കല്‍ രംഗത്തത്തെിയിരുന്നു. പൂര്‍ണനിരോധനം ജര്‍മന്‍ ഭരണഘടനക്ക് വിരുദ്ധമാണ്.

Topics