അനുഷ്ഠാനം-ലേഖനങ്ങള്‍

വ്രതവും ജൈവതാളവും (റമദാനിലെ നോമ്പ് ആരോഗ്യകരമോ? – 2)

ചെറുപ്പംതൊട്ടേ നോമ്പനുഷ്ഠിക്കുന്ന മുസ്‌ലിംകളെസംബന്ധിച്ചിടത്തോളം  ശരീരാപചയപ്രവര്‍ത്തനങ്ങളില്‍ ദൈനംദിന-വാര്‍ഷിക-ഋതുചാക്രിക വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഏതവസ്ഥയോടും അനുകൂലമായി പ്രതികരിക്കാന്‍  ശരീരം തയ്യാറാകുന്നു. (നോമ്പ് ഓരോ ഋതുക്കള്‍ മാറിയാണ് കടന്നുവരുന്നതെന്നതാണ് അതിനുകാരണം).

അതിനാല്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള വിമാനയാത്രയില്‍ അനുഭവപ്പെടുന്ന ജെറ്റ് ലാഗിന്റെ പ്രയാസങ്ങള്‍ മുസ്‌ലിംകളില്‍ കുറവാണ്. സൂര്യപ്രകാശത്തെ ആധാരമാക്കിയുള്ള ജൈവഘടികാരം തലച്ചോറിനകത്തെ ഹൈപോതലാമസിലെ ‘സുപ്രാ കയസ്മാറ്റിക് ന്യൂക്ലിയസി’ലാണ് സ്ഥിതിചെയ്യുന്നത്. ഇരുവശത്തും പതിനായിരത്തോളം വരുന്ന ന്യൂറോണുകളുടെ കൂട്ടമായാണ് അത് കാണപ്പെടുന്നത്. 

നമ്മുടെ ദൈനംദിന കര്‍മങ്ങളുടെ (ഉറക്കം, ഉണര്‍ച്ച തുടങ്ങിയവ) സമയക്രമം മാറിയാല്‍ അതിനനുസരിച്ച് ശരീരാപചയപ്രവര്‍ത്തനങ്ങളുടെ മാറ്റം സംതുലനംചെയ്യാന്‍ ഒന്നുരണ്ടുമണിക്കൂറാണ് വേണ്ടിവരുന്നത്. അത് വ്യക്തിഗതശാരീരികപ്രത്യേകതകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നാല്‍ നോമ്പനുഷ്ഠിക്കുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം  അന്താരാഷ്ട്രവിമാനയാത്ര നടത്തുമ്പോള്‍ ഉണ്ടാകുന്ന  ജെറ്റ് ലാഗിനെ എളുപ്പത്തില്‍ സ്വാംശീകരിക്കുന്നു. അതിനാലാണ് ജെറ്റ് ലാഗ് അനുഭവപ്പെടാത്തത്. അതുപോലെത്തന്നെ റമദാന്‍ കഴിഞ്ഞ് ശവ്വാല്‍ ഒന്നാംതിയതി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണംകഴിക്കാന്‍ പ്രയാസം അനുഭവപ്പെടാറില്ല. സാധാരണരീതിയില്‍ ഉപവാസം കഴിയുമ്പോള്‍ തൊട്ടുടനെയുള്ള രണ്ടുമൂന്നുദിവസങ്ങളില്‍ വിശപ്പ് , ഉറക്കം തുടങ്ങിയ സംഗതികളില്‍ ചെറിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാറുണ്ട്.  എന്നാല്‍ ചെറുപ്പംതൊട്ടേ നോമ്പുശീലിച്ച ആളുകള്‍ക്ക് ആ പ്രയാസം ഉണ്ടാകാറില്ല.

രാത്രിനമസ്‌കാരത്തിന്റെ പ്രയോജനങ്ങള്‍

ഒറ്റക്കോ കൂട്ടായോ നിര്‍വഹിക്കുന്ന രാത്രിനമസ്‌കാരങ്ങളും പ്രാര്‍ഥനകളും  ജൈവതാളത്തിന് വേണ്ട സമയം ശരീരത്തിന് സമ്മാനിക്കുന്നുണ്ട്. ദിനേന അഞ്ചുനേരം നമസ്‌കരിക്കുന്ന ഒരു വ്യക്തിക്ക്  എല്ലാ ശരീരഭാഗങ്ങള്‍ക്കും  പേശികള്‍ക്കും വിശ്രമംനല്‍കുന്നതിനുള്ള വ്യായാമമാണ് ലഭിക്കുന്നത്. രാത്രിയില്‍ എട്ടുമുതല്‍ ഇരുപത്തിമൂന്നോ അതിലധികമോ റക്അത്തുകള്‍ നമസ്‌കരിക്കുന്ന വ്യക്തിയുടെ 200 കിലോകലോറി ഊര്‍ജ്ജം എരിഞ്ഞുതീരുന്നുണ്ട്. നോമ്പുതുറക്കുന്ന സമയത്ത് കഴിക്കുന്ന ഭക്ഷണത്തില്‍നിന്നാണ് ആ ഊര്‍ജം സ്വീകരിക്കുന്നത്. നമസ്‌കാരസമയത്ത് ആ ഗ്ലൂക്കോസ് കാര്‍ബണ്ഡൈ ഓക്‌സൈഡും  വെള്ളവും ആയി വിഘടിക്കപ്പെടുന്നു.

രാത്രിനമസ്‌കാരം മനസ്സിന് ശാന്തത പകര്‍ന്നുനല്‍കുന്നു. അതിനാല്‍ വിഷാദവും ഉത്കണ്ഠയും അയാള്‍ക്കുണ്ടാകുന്നില്ല. അഡ്രിനാലിനും നൊറാഡ്രിനാലിനും നമസ്‌കാരവേളയില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാലാണിത.്  അത് ചലനാത്മകത പ്രദാനംചെയ്യുന്നു. സ്ഥിരമായി ചെയ്യുന്ന രാത്രിനമസ്‌കാരങ്ങള്‍ പേശികള്‍ക്ക് ഇലാസ്തികതയും ദൃഢതയും സന്ധികള്‍ക്ക് വഴക്കവും ഹൃദയധമനികള്‍ക്ക് ആരോഗ്യവും സമ്മാനിക്കുന്നു. അതേപോലെത്തന്നെ പ്രായമേറിയ സ്ത്രീ-പുരുഷന്‍മാരില്‍ കണ്ടുവരുന്ന, എല്ലുകളില്‍ കാത്സ്യം കുറയുന്നതുമൂലമുള്ള അസ്ഥിക്ഷയ(ഓസ്റ്റിയോപോറോസിസ്)ത്തെ ഇത് അകറ്റിനിര്‍ത്തുന്നു.

സുജൂദില്‍ കൈപ്പത്തികള്‍ കുത്തുന്നതിന്റെയും തുടര്‍ന്ന്  ആ കൈകളിലൂന്നി ശരീരം ഉയര്‍ത്തുന്നതിന്റെയും ഭാഗമായി എല്ലുകളില്‍ ധാരാളം പോഷണങ്ങള്‍ ശേഖരിക്കപ്പെടുന്നു. നമസ്‌കാരത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്തരീതിയിലുള്ള ഭാരം ഓരോ സന്ധികളിലും വരുന്നതിനാല്‍ അവിടെയെല്ലാം സൈനോവിയല്‍ ദ്രാവകം സ്‌നേഹക(ലൂബ്രിക്കന്റ്)മെന്നോണം ഒഴുകിയെത്തുന്നു. കണങ്കാലുകള്‍ക്കും അവയിലെ പേശികള്‍ക്കും ലഭിക്കുന്ന ചലനം ആ ഭാഗത്ത് രക്തംകട്ടപിടിക്കുന്നത് തടയുന്നു. അതുവഴി പ്രായമായവരില്‍ കാണാറുള്ള കാലിലെ അള്‍സറുണ്ടാകുന്നത് ഇല്ലാതാക്കുന്നു.

വ്യായാമം ഹൃദയധമനി രോഗങ്ങളെ ചെറുക്കുന്നു.നമസ്‌കാരം ചെറിയ തോതിലുള്ള വ്യായാമമാണ്. അത് കൊഴുപ്പുതന്‍മാത്രകളെ ദഹിപ്പിക്കാനുള്ള അമിലേസിന്റെ ഉല്‍പാദനത്തെ ത്വരിപ്പിക്കുന്നു.  അതുവഴി ടൈപ് ടു പ്രമേഹത്തെ പ്രതിരോധിക്കാനാകും. കൂടാതെ, രാത്രിയിലുള്ള നമസ്‌കാരം വളര്‍ച്ചാ ഹോര്‍മോണിന്റെ ഉല്‍പാദനം കൂട്ടുന്നു. പ്രായമേറുന്നതിനനുസരിച്ച് ത്വക്കില്‍ പ്രത്യക്ഷപ്പെടുന്ന ചുളിവ് കുറക്കാന്‍ സഹായിക്കുന്ന കൊളാജന്റെ സാന്നിധ്യത്തിന് വഴിയൊരുക്കുന്നു.

രാത്രിനമസ്‌കാരം മനോനിലയെയും ചിന്തയെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നുണ്ട്. ചെറിയസമയത്തേക്കുള്ള സംഗതികളെ ഓര്‍ത്തെടുക്കാന്‍ വാര്‍ധക്യത്തിലെത്തിയവര്‍ക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ ആ ഓര്‍മക്കുറവിനെ രാത്രിനമസ്‌കാരം ഇല്ലാതാക്കുന്നു. ദീര്‍ഘമായ സുജൂദ് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ സഹായിക്കുന്നതുകൊണ്ടാണത്. അതോടൊപ്പം ദീര്‍ഘമായ ഖുര്‍ആന്‍ പാരായണം സ്മൃതികോശങ്ങള്‍ക്ക് നവോന്‍മേഷം പകരുന്നു. മറ്റുചിന്തകള്‍ മനസ്സിലേക്ക് കടന്നുവരുന്നതിനെ തടയുകയുംചെയ്യുന്നു.

മേല്‍പറഞ്ഞ രീതിയില്‍ വ്രതകാലത്ത് നാം നടത്തുന്ന ദിക്‌റുകളും പ്രാര്‍ഥനകളും രാത്രിനമസ്‌കാരങ്ങളും എല്ലാം മനസ്സമാധാനം പ്രധാനംചെയ്യുന്നവയാണ്. അത് രക്തസമ്മര്‍ദ്ദംകുറക്കുന്നു. അതുപോലെ ഓക്‌സിജന്‍ സ്വാംശീകരിക്കുന്നത് കുറയുന്നതിനാല്‍ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസനിരക്കും കുറയുന്നു.

വിരമിക്കല്‍ പ്രായംകഴിഞ്ഞവര്‍ക്ക് ചുറുചുറുക്ക് സമ്മാനിക്കുന്നതാണ് രാത്രിനമസ്‌കാരം. അത് ജീവിതത്തിലെ സായന്തനഘട്ടത്തിലുണ്ടാകുന്ന അപ്രതീക്ഷിതസംഭവങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ ആത്മവിശ്വാസം പകര്‍ന്നുനല്‍കും. ഒരുവേള അവര്‍ക്ക് ബസില്‍ ഓടിക്കയറാന്‍ കഴിയും! അതുതന്നെ അവരുടെ ശാരീരികക്ഷമതയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുകയുംചെയ്യും.

Topics