അനുഷ്ഠാനം-ലേഖനങ്ങള്‍

റമദാനിലെ കുട്ടികള്‍

റമദാന്‍ അടുക്കുമ്പോള്‍  വീട്ടമ്മമാര്‍ക്ക് മനസ്സില്‍ ആശങ്കയേറുന്നത് സാധാരണമാണ്. ഒട്ടേറെ സന്ദേഹങ്ങള്‍ അവരുടെ മുമ്പിലേക്ക് കടന്നുവരും. മറ്റൊന്നുമല്ല, നോമ്പ് പ്രയാസമൊന്നുംകൂടാതെ പ്രതിഫലാര്‍ഹമായ രീതിയില്‍ നിര്‍വഹിക്കാനാകുമോ? വിശപ്പും ദാഹവും കൂടുതലായിരിക്കുമോ ? കുട്ടികള്‍ കുസൃതിത്തരങ്ങള്‍ കാട്ടി പ്രയാസമുണ്ടാക്കുമോ ? തറാവീഹ് കഴിഞ്ഞ് വൈകിയെത്തിയാല്‍ അത്താഴത്തിന് മുമ്പ് തഹജ്ജുദിനായി എഴുന്നേല്‍ക്കാന്‍ കഴിയുമോ?

ഇത്തരത്തില്‍ വിശ്വാസികളെ  ആശയക്കുഴപ്പത്തിലകത്താന്‍ പിശാചിന് കഴിയുന്നുവെന്നതോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും പിന്നിടുമ്പോഴും ലോകത്തെല്ലാ വിശ്വാസികള്‍ക്കും  പ്രയാസമൊന്നുംകൂടാതെ നോമ്പുനോല്‍ക്കാന്‍ കഴിയുന്നുവെന്നത് അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹമാണ്.

റമദാനിലെ  വ്രതം ആരെയെങ്കിലും പ്രയാസപ്പെടുത്തിയതായി ഞാന്‍ കേട്ടിട്ടില്ല. അതേസമയം, റമദാന്‍ മുഴുവനായി മക്കയില്‍ ചെലവഴിക്കാന്‍ അവസരംലഭിച്ച ഭാഗ്യവാന്‍മാരായ വിശ്വാസികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മണലാരണ്യത്തിലെ ചുടുകാറ്റും പൊടിയും അവഗണിച്ച്  മസ്ജിദുല്‍ ഹറാമിലേക്ക് ജനലക്ഷങ്ങളാണ്  ഇപ്പോഴും ഒഴുകിയെത്തുന്നത്.

ശിശുക്കളോടൊപ്പമുള്ള റമദാന്‍

നാലുവയസ്സില്‍ താഴെയുള്ള എന്റെ രണ്ടുമക്കളോടൊപ്പം റമദാന്‍ ചെലവഴിച്ചത് ഇപ്പോഴും മധുരിക്കുന്ന ഓര്‍മകളാണ്. കുട്ടികള്‍ എഴുന്നേല്‍ക്കാതിരിക്കാന്‍ പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെ ഇരുട്ടത്ത് കിടപ്പുമുറിയില്‍നിന്ന് അടുക്കളയിലെത്തുകയായിരുന്നു പതിവ്. ഡയാപ്പറും കളിപ്പാട്ടങ്ങളും കരച്ചിലും  മറ്റുമായി ഒക്കത്തായിരിക്കും കുട്ടികള്‍. അവര്‍ക്ക് ഭക്ഷണവും കൂട്ടിനിരിപ്പും ഒക്കെയായി റമദാന്‍ പകലിന്റെ ഏറിയപങ്കും ചെലവഴിക്കപ്പെടും. വിവാഹത്തിനുമുമ്പ് നമസ്‌കാരത്തില്‍ ലഭിച്ചിരുന്ന ഭയഭക്തിയും ഏകാഗ്രതയും അതേപടി തിരിച്ചുകിട്ടുമോ, തടസ്സപ്പെടാതെ തറാവീഹ് നിര്‍വഹിക്കാനാകുമോ എന്നൊക്കെ അക്കാലത്ത് ഞാന്‍ ശങ്കിച്ചിരുന്നു. 

ആറുവര്‍ഷത്തിനുശേഷം വിവാഹജീവിതത്തില്‍ കടന്നപ്പോള്‍ റമദാന്‍ ആണ് ആ മാറ്റത്തെക്കുറിച്ച് എന്നെ ഓര്‍മപ്പെടുത്തിയത്. അതായത്, മാറ്റമാണ് യാതൊരു മാറ്റവുമില്ലാതെ ജീവിതത്തിലുള്ളതെന്ന് . എന്റെ അന്നത്തെ  കുട്ടികള്‍ വളര്‍ന്ന് നമസ്‌കരിക്കേണ്ട പ്രായത്തിലെത്തിയിരിക്കുന്നു. റമദാനിലെ തറാവീഹില്‍ വളരെ താല്‍പര്യത്തോടെ  മാതാപിതാക്കളോടൊപ്പം നമസ്‌കരിക്കാന്‍ അവരുമുണ്ട്. നമസ്‌കാരത്തിനിടക്ക് എല്ലാവരുടെയും കണ്ണുവെട്ടിച്ച് അവര്‍ പുറത്തേക്ക് പോയിക്കളയുമോ എന്ന വേവലാതി എനിക്കൊട്ടുമേയില്ല. രണ്ടരവയസ്സുകാരിയായ ഇളയകുട്ടി തന്റെ സഹോദരങ്ങളെപ്പോലെ  വലിയ ആള്‍ക്കൂട്ടം കാണുമ്പോള്‍ ഇറങ്ങിയോടുന്ന സ്വഭാവമുള്ളവളല്ല. അതിനാല്‍ ശാന്തമായി തറാവീഹ് നിര്‍വഹിക്കാന്‍ കഴിയുന്നു. മുമ്പെന്ന പോലെ നമസ്‌കാരത്തില്‍ ഭയഭക്തി നിലനിര്‍ത്താന്‍ ഇപ്പോള്‍ സാധിക്കും.

റമദാനില്‍ ആരാധനാകര്‍മങ്ങള്‍ക്കായി പോകുമ്പോള്‍ തങ്ങളുടെ ശിശുക്കളെയും കൂടെക്കൂട്ടാന്‍ കാണിക്കുന്ന മാതാക്കളുടെ ക്ഷമക്ക് ഇതില്‍ പങ്കുണ്ട്. അന്ന് അനുഭവിച്ച ത്യാഗത്തിന്റെ  മഹത്വം ഏതാനുംവര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് അവര്‍ക്ക് മനസ്സിലാക്കാനാകുക.

റമദാന്‍ കുടുംബപങ്കാളിത്തം

റമദാന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ കുടുംബാംഗങ്ങളും ഒത്തുചേരുന്നത്  ഓരോരുത്തരുടെയും മനോഭാവത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കും.  ഡൈനിങ്ഹാളില്‍ വെച്ചോ സ്വീകരണമുറിയിലെ ഫ്‌ളോറിലിരുത്തിയോ റമദാനില്‍ കുടുംബാന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങള്‍ കുട്ടികളെ പറഞ്ഞ്  ബോധ്യപ്പെടുത്തണം. എല്ലാ വര്‍ഷവും റമദാന്‍ പകലുകളിലും രാവുകളിലും നടക്കുന്ന ഇബാദത്തുകളെക്കുറിച്ചും അതിന്റെ യുക്തിയെക്കുറിച്ചും ഓര്‍മപ്പെടുത്തണം. അവര്‍ പത്തുവയസ്സിനുതാഴെയുള്ള നോമ്പനുഷ്ഠിക്കാത്ത കുട്ടികളാണെങ്കിലും ശരി. എല്ലാ ഇബാദത്തുകളിലും സംയുക്തപങ്കാളിത്തം  ഉണ്ടാകണമെന്നും അതുവഴി നോമ്പനുഷ്ഠിക്കാത്ത തങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമെന്നും ഉള്ള പ്രത്യാശ  കുട്ടികളിലുണ്ടാകും. കുട്ടികളെ സ്വയം പര്യാപ്തരാക്കാന്‍ ഉമ്മമാര്‍ പഠിപ്പിച്ചാല്‍ നേരത്തേ തയ്യാറാക്കിവെച്ചിട്ടുള്ള ഭക്ഷണങ്ങള്‍ സ്വയമേവ എടുത്തുകഴിക്കാനും ടിഫിന്‍ബോക്‌സിലാക്കി സ്‌കൂളില്‍ പോകാനും അവര്‍ക്ക് കഴിയും. ഉച്ചഭക്ഷണത്തിന്റെ പണിത്തിരക്കുകളില്‍ ഇബാദത്തിനുള്ള സമയം പാഴാകാതിരിക്കാന്‍  അത് സഹായകമാണ്. കുട്ടികളെ ശാക്തീകരിക്കുകവഴി   മാതാപിതാക്കള്‍ക്ക് നോമ്പ് ഫലപ്രദമായി അനുഷ്ഠിക്കാന്‍ കഴിയും.

കുട്ടികളെ പുറത്തുകൊണ്ടുപോയി ചുറ്റിയടിക്കുന്നതിനുപകരമായി തറാവീഹിന് അവരെ കൂട്ടുകയാണെങ്കില്‍ അത് അവര്‍ക്ക് ആസ്വാദ്യകരമായിരിക്കും. ഇടക്ക്, പുറത്തുകൊണ്ടുപോകുന്നതിനുപകരം അവര്‍ക്ക് വീടിനകത്തുതന്നെ മറിച്ചുനോക്കാനും വായിക്കാനും ഉള്ള പുസ്തകങ്ങളും  മറ്റുകളികളും നല്‍കുന്നത് വിരസതയകറ്റാന്‍ നല്ലതാണ്. ഷോപിങ് മാളുകളിലും പാര്‍ക്കുകളിലും റസ്റ്റോറന്റുകളിലും അവര്‍ക്ക്  കിട്ടാത്ത എന്തോ ഒന്ന് തറാവീഹിനുപോകുമ്പോള്‍ ലഭിക്കുന്നതായാണ് സ്വാനുഭവത്തില്‍ മനസ്സിലായിട്ടുള്ളത്. തറാവീഹിനുപോകുന്ന വഴിയില്‍ പാര്‍ക്ക് ഉണ്ടെങ്കില്‍ പത്തുപതിനഞ്ചുമിനിറ്റ്  കുട്ടികള്‍ക്ക് അവസരംനല്‍കിയാല്‍ അത് അവര്‍ക്ക് വളരെ ഉന്‍മേഷദായകമായിരിക്കും.

കൂട്ടത്തില്‍ ഒരു കാര്യം ഉണര്‍ത്തട്ടെ. അതായത് നാലഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെ പള്ളിയില്‍ കൂട്ടിക്കൊണ്ടുവരുമ്പോള്‍ അവിടെ അച്ചടക്കം പാലിക്കേണ്ടതെങ്ങനെയെന്ന് പരിശീലിപ്പിക്കണം. ചില പള്ളി ഭാരവാഹികള്‍ രക്ഷിതാക്കള്‍ കുട്ടികളെ തറാവീഹിന് കൂട്ടുന്നത് നിരുത്സാഹപ്പെടുത്താറുണ്ട്. അതുപക്ഷേ, കുട്ടികളുടെ ഇബാദത്തുകളോടുള്ള താല്‍പര്യം നഷ്ടപ്പെടുത്താനാണിട വരുത്തുക. ഈ പ്രായത്തിലുള്ള കുട്ടികള്‍ എനിക്കുണ്ടായപ്പോള്‍ പള്ളിയില്‍ പോകാനാകാതെ പലപ്പോഴും വീട്ടില്‍ ഖിയാമുല്ലൈല്‍ നിര്‍വഹിക്കേണ്ടിവന്നിട്ടുണ്ട്. ശിശുക്കളും രണ്ടുവയസ്സ് കുട്ടികളും ഉള്ള മാതാക്കള്‍ സൗകര്യമനുസരിച്ച്  ആഴ്ചയിലൊരിക്കലോ ഇടവിട്ട ദിവസങ്ങളോ അവരെയും കൂട്ടി പള്ളിയില്‍ വന്നാല്‍ മതി.

ജനിച്ചദിവസംതൊട്ട് പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടികള്‍ വീട്ടിലുള്ള മുതിര്‍ന്നവര്‍ ചെയ്യുന്ന കര്‍മങ്ങള്‍ കണ്ടറിയുകയും അത് അനുകരിക്കാന്‍ പരിശീലിക്കുകയും ചെയ്താല്‍ അധികം വൈകാതെതന്നെ നോമ്പ് അനുഷ്ഠിക്കാന്‍ തിടുക്കംകൂട്ടുന്നത് നിങ്ങള്‍ക്ക് കാണാനാകും. അത് പ്രത്യേകിച്ചും 8-10 വയസ്സിലുള്ള കുട്ടികളില്‍ പ്രകടമായിരിക്കും. യാതൊരു പ്രേരണയും ചെലുത്താതെതന്നെ അവര്‍ പുലര്‍ച്ചെ ഭക്ഷണത്തിന് എഴുന്നേല്‍ക്കും. പകല്‍ ഭക്ഷണമൊന്നുംകഴിക്കാതെ നോമ്പുനോല്‍ക്കാന്‍ തയ്യാറാകും. തങ്ങളുടെ നിര്‍ബന്ധമോ ബലപ്രയോഗമോ ഇല്ലാതെ നോമ്പനുഷ്ഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ ഭാഗ്യവാന്‍മാര്‍. ആ ഭാഗ്യം ചെറിയ ആസൂത്രണമുണ്ടെങ്കില്‍ ആര്‍ക്കും കരഗതമാക്കാവുന്നതേയുള്ളൂവെന്നതാണ് സത്യം.

Topics