സ്ത്രീജാലകം

നാണം കെട്ടതിന്റെ കാരണം

എന്റെ കൂട്ടുകാരി വിവരിച്ച ഒരു സംഭവ കഥയാണ്. അവള്‍ ഒരിക്കല്‍ റോഡിലൂടെ നടന്നുപോകുകയായിരുന്നു. അപ്പോഴുണ്ട് ഇറുകിയ വസ്ത്രം ധരിച്ച സുന്ദരിയായ ഒരു സ്ത്രീ പൊട്ടിക്കരഞ്ഞ് ഒച്ചവെക്കുന്നു. എങ്ങനെയാണ് ആ സ്ത്രീ തന്റെ ഇറുകിയ വസ്ത്രം ശരീരത്തില്‍ എടുത്തിട്ടതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. വസ്ത്രം കീറി, മറക്കേണ്ട ഭാഗങ്ങളൊക്കെ വെളിവായി നാണം കെട്ടത് കൊണ്ടാണ് ആ സ്ത്രീ ആര്‍ത്തുകരയുന്നതെന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി. അവിടെയുണ്ടായിരുന്ന കാല്‍നടയാത്രക്കാര്‍ ഓടിവന്ന് ചുറ്റും കൂടി അവളുടെ മാനം മറക്കാനുള്ള ശ്രമത്തിലാണ്. അവളുടെ ബന്ധുക്കള്‍ എവിടെ? ഈ ഇറുകിയ പാന്റ്‌സും ധരിച്ച് അവളെങ്ങനെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി? എന്തിന് വേണ്ടിയാണ് അവള്‍ കരയുന്നത്? അവളുടെ പാന്റ്‌സ് കീറുംമുമ്പേ ലജ്ജ കീറിപ്പറിഞ്ഞിരുന്നുവെന്ന് അവള്‍ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല!

മുഖത്ത് നിറയെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാരിത്തേച്ച്, ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ്, ആടിക്കുലുങ്ങി, കാണുന്നവരോടെല്ലാം കൊഞ്ചി നടക്കുന്നവരാണ് പരിഷ്‌കാരി സ്ത്രീകളെന്ന് ഒരു മഹിള മൊഴിഞ്ഞിട്ടുണ്ട്. നിര്‍ബന്ധ കാര്യങ്ങള്‍ വിസ്മരിച്ച് അനാവശ്യകാര്യങ്ങള്‍ മുറപോലെ നിര്‍വഹിക്കുന്നവരാണ് അവര്‍. ആരെയും ആകര്‍ഷിക്കുന്ന പരിമളവും, ആരെയും വീഴ്ത്തുന്ന മുതലക്കണ്ണീരും അവരുടെ കയ്യിലുണ്ട്. രാവിലെ നാമവരുടെ സഹപ്രവര്‍ത്തകരാണെങ്കില്‍ വൈകുന്നേരം ഉറ്റചങ്ങാതിയായി മാറിയിരിക്കും. അവളുടെ വസ്ത്രം വളരെ നേര്‍ത്തതും ഇറുകിയതുമായിരിക്കും. ശരീരഭാഗങ്ങള്‍ വളരെ വ്യക്തവും സൂക്ഷ്മവുമായി മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് അവ ഉപകരിക്കുക.

ജീവിതത്തില്‍ മാനസികവും, ശാരീരികവും, ബുദ്ധിപരവുമായ പല മാറ്റങ്ങള്‍ക്കും വിധേയമാകുന്ന ഘട്ടമാണ് യുവത്വം. മേല്‍പറഞ്ഞ മേഖലകളിലെല്ലാം വളരെ വേഗത്തില്‍ വളര്‍ച്ചയുണ്ടാകുന്നു. പൂര്‍ണമായ മാറ്റത്തിന്റെ ഘട്ടം എന്നാണ് മനഃശാസ്ത്രവിദഗ്ദര്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പക്ഷേ, ഈ മാറ്റങ്ങള്‍ക്കിടയില്‍ ‘ലജ്ജ’ വിനഷ്ടമാകാതിരിക്കാന്‍ നമ്മുടെ യുവത്വം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. യുവതികള്‍ക്കിടയില്‍ ‘ലജ്ജ’ എന്തുകൊണ്ട് കുറഞ്ഞ്‌പോയി എന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്. അതിന് പലകാരണങ്ങളുണ്ട് എന്നതാണ് എന്റെ വിലയിരുത്തല്‍.

  1. വളര്‍ത്തുദോഷം
    കുഞ്ഞുങ്ങള്‍ വളര്‍ത്തപ്പെടുന്ന ചര്യയില്‍ തന്നെയാണ് അവര്‍ വലുതാവുമ്പോഴും ജീവിക്കുക. മുന്‍കാലത്ത് ഒരു അറബി കവി ഇപ്രകാരം പാടിയത്രെ
    ‘ചെറുകമ്പുകളെ നീ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത് നേരെയായേക്കാം
    പക്ഷേ അത് വലിയ മരമായിത്തീര്‍ന്നാല്‍ നിനക്ക് നിവര്‍ത്താനാവില്ല’
  2. ഇടകലര്‍ന്ന് ജീവിക്കുക

സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ കൂടിക്കലര്‍ന്ന് പരിചയിച്ചവര്‍ക്ക് പരസ്പരം പുലര്‍ത്തേണ്ട ലജ്ജ അല്‍പം കുറവായിരിക്കും. വിശിഷ്യാ, ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ഇത് സംഭവിക്കാറ്.

3. ബാഹ്യമായ സ്വാധീനം
യുവതീ-യുവാക്കളില്‍ ബാഹ്യഘടകങ്ങള്‍ ചെലുത്തുന്ന സ്വാധീനവും ലജ്ജ നഷ്ടപ്പെടാന്‍ കാരണമാവാറുണ്ട്. മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും ഗാനങ്ങളും മറ്റും ഇക്കാര്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.

4. യുവതികള്‍ ധാരാളമായി പുറത്തിറങ്ങുന്നത്

വീട്ടില്‍ നിന്ന് അനാവശ്യമായി പുറത്തിറങ്ങുന്നതും, മോശപ്പെട്ട സുഹൃദ്ബന്ധത്തില്‍ അകപ്പെടുന്നതും ലജ്ജ നഷ്ടപ്പെടാന്‍ കാരണമാവുന്നു. വിശ്വാസത്തിന്റെ കുറവ്, ലജ്ജയെക്കുറിച്ച അജ്ഞത തുടങ്ങിയവ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്.

വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്ന മൂസാ പ്രവാചകന്റെ കഥയിലേക്ക് നമുക്ക് കടക്കാം. അദ്ദേഹത്തിന്റെ അടുത്തേക്ക് മദ്‌യനിലെ സ്ത്രീ നടന്ന് വരുന്ന രംഗം വിശുദ്ധ ഖുര്‍ആന്‍ മനോഹരമായി വിവരിക്കുന്നു: ‘അപ്പോള്‍ ആ രണ്ട് യുവതികളിലൊരാള്‍ നാണത്തോടെ അദ്ദേഹത്തെ സമീപിച്ചു’ (അല്‍ഖസ്വസ് 25).
വിശുദ്ധിയുള്ള പതിവ്രതകളായ സ്ത്രീകള്‍ പുരുഷന്മാരെ നാണത്തോടെയാണ് സമീപിക്കുകയെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ശരീരപ്രദര്‍ശനമോ, അഴിഞ്ഞാട്ടമോ, ദുരഭിമാനമോ അല്ല അവരുടെ മുഖമുദ്ര. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ കാര്യം പറഞ്ഞവസാനിപ്പിച്ച് പിരിഞ്ഞ് പോവുകയാണ് അവള്‍ ചെയ്യുക : ‘ഞങ്ങള്‍ക്ക് വെള്ളം നല്‍കിയതിന് പ്രതിഫം നല്‍കാന്‍ എന്റെ പിതാവ് താങ്കളെ വിളിക്കുന്നു’ (അല്‍ഖസ്വസ് 25).
വളരെ കുറഞ്ഞ വാക്കുകളില്‍, അനാവശ്യമായ ഒരു പദപ്രയോഗം പോലും നടത്താതെ, സംസാരിക്കുന്ന വ്യക്തിയെ പരിചയപ്പെടാന്‍ പോലും നില്‍ക്കാതെ നടത്തിയ ഈ സംസാരം സദവൃത്തകളായ സ്ത്രീകളുടെ അടയാളമാണെന്ന് സംഭവം വിശദീകരിച്ച് ഉസ്താദ് സയ്യിദ് ഖുത്വുബ് അഭിപ്രായപ്പെടുന്നു.

ലജ്ജ വിശ്വാസത്തിന്റെ പകുതിയാണെന്നും, സ്വര്‍ഗത്തിലേക്ക് നയിക്കുന്നതാണെന്നും, എല്ലാ നിലക്കും നന്മ മാത്രമെ അത് നേടിത്തരുകയുള്ളൂ എന്നും തിരുമേനി(സ) വ്യക്തമാക്കുന്നത് സാമൂഹിക സുരക്ഷിതത്വത്തില്‍ അതിന്റെ നിര്‍ണായക പങ്കിനെ തന്നെയാണ് കുറിക്കുന്നത്. മാത്രമല്ല, ഇതിന് വിപരീതമായ അവസ്ഥയെക്കുറിച്ചും തിരുമേനി(സ) താക്കീത് ചെയ്യുന്നുണ്ട്. അബൂമസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുദൂതര്‍(സ) അരുള്‍ ചെയ്തു: ‘മുന്‍കാല പ്രവാചകത്വത്തില്‍ നിന്ന് ജനങ്ങള്‍ മനസ്സിലാക്കിയ കാര്യം ‘ ലജ്ജയില്ലെങ്കില്‍ നിനക്ക് തോന്നിയത് നീ പ്രവര്‍ത്തിക്കു’ മെന്നാണ്.

Topics