ശാസ്ത്രം

മനുഷ്യ പ്രത്യുല്‍പാദനം ഖുര്‍ആനില്‍

വേദപുസ്തകത്തില്‍കൂടി ഭ്രൂണത്തിന്റെ അഭിവൃദ്ധിയുടെ രേഖാചിത്രം പഠിക്കുക അത്ര എളുപ്പമല്ല. കാരണം ഭ്രൂണശാസ്ത്ര പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ നിരവധി അധ്യായങ്ങളിലായി വ്യത്യസ്ത ആയത്തുകളില്‍ പരന്നുകിടക്കുകയാണ്.
സൂറ അല്‍മുഅ്മിനൂനിലെ 12,13,14 വചനങ്ങളിലായി നാം ഇങ്ങനെ വായിക്കുന്നു:

‘മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ നാം അവനെ ബീജഗണമാക്കി ഭദ്രമായ (ഗര്‍ഭപാത്രത്തില്‍) ഒരിടത്ത് സ്ഥാപിച്ചു. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് നാം അതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ’.

‘അലഖ് ‘ എന്ന അറബി പദത്തിന് മൂന്ന് അര്‍ഥങ്ങളുണ്ട്. 1. അട്ട, 2.തൂക്കിയിട്ട വസ്തു, 3. രക്തക്കട്ട . അട്ടയെ ഭ്രൂണവുമായി ‘അലഖ്’ താരതമ്യപ്പെടുത്തുമ്പോള്‍ അട്ടയുമായുള്ള സാദൃശ്യം നമുക്ക് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകും. ഈ അവസ്ഥയില്‍ ഭ്രൂണത്തിന് പോഷകങ്ങള്‍ അമ്മയുടെ രക്തം മുഖേനയാണ് ലഭിക്കുന്നത്.

‘അലഖി’ന്റെ രണ്ടാമത്തെ അര്‍ഥം, തൂക്കിയിട്ട വസ്തു എന്നാണ്. അതായത് ഭ്രൂണം അലഖ് സ്‌റ്റേജില്‍ മാതാവിന്റെ ഗര്‍ഭപാത്രഭിത്തിയില്‍ തൂങ്ങിക്കിടക്കുകയാണ്.
മൂന്നാമത് അലഖിന്റെ അര്‍ഥം രക്തക്കട്ട എന്നാണല്ലോ. ഈ അവസ്ഥയില്‍ ഭ്രൂണം ഒരു രക്തക്കട്ട തന്നെയാണ്. ഇവിടെ ഭ്രൂണത്തില്‍ ധാരാളം രക്തമാണ് കാണുന്നത്. മാത്രമല്ല, ഈ അവസ്ഥയില്‍ മൂന്നാമത്തെ ആഴ്ചയുടെ അവസാനം വരെ രക്തചംക്രമണം നടക്കുന്നില്ല. അതിനാല്‍ ‘അലഖി’ന്റെ മൂന്ന് അര്‍ഥവും ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന് യോജിക്കും.
ഭ്രൂണത്തിന്റെ അടുത്ത അവസ്ഥയെ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത് ‘മുദ്ഗ’ എന്നാണ്. മുദ്ഗ എന്നാല്‍ ചവച്ച വസ്തു. ഈ അവസ്ഥയില്‍ ഭ്രൂണം, നാം ചതച്ചരച്ച് നമ്മുടെ പല്ലുകള്‍ പതിഞ്ഞ ചൂയിങ് ഗം പോലെ തോന്നിക്കും. സൊമേയ്റ്റ് അവസ്ഥയിലാണ് ഇങ്ങനെ കാണപ്പെടുന്നത്. രൂപപ്പെടുന്ന നട്ടെല്ലിന് ചുറ്റും മാംസക്കട്ടപോലെ കാണപ്പെടുന്ന അവസ്ഥയാണിത്.

ഖുര്‍ആന്‍ ഈ അവസ്ഥയില്‍ ഭ്രൂണത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട് പറയുന്നത് സൂറ ഇന്‍സാനിലെ 1,2 വചനങ്ങളില്‍ ഇങ്ങനെ വായിക്കാം: ‘താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ? മനുഷ്യനെ നാം കൂടിച്ചേര്‍ന്ന ദ്രവകണത്തില്‍നിന്ന് സൃഷ്ടിച്ചു. നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാം അവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി.’ ഇവിടെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി എന്ന പരാമര്‍ശം വളരെ കൃത്യമാണ്. ഭ്രൂണശാസ്ത്രപ്രകാരം കേള്‍വിയാണ് ആദ്യം സംഭവിക്കുന്നത്. പിന്നെയാണ് കാഴ്ച ഉണ്ടാവുന്നത്.

പ്രഫ. അഹ് മദ് ശാഫി(എം.ഡി. കണ്ണൂര്‍ മെഡിക്കല്‍ കോളേജ്)

Topics