Global വാര്‍ത്തകള്‍

കുടിയേറ്റവിരുദ്ധത വേണ്ട, പരിസ്ഥിതി സംരക്ഷണം മുഖ്യമെന്ന് യൂറോപ്‌

ജനീവ:മുസ്‌ലിം-കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്ന യൂറോപ്യന്‍ മണ്ണില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്ന സൂചനയോടെ സ്വിറ്റ്‌സര്‍ലന്റ്. രാജ്യത്ത് നടന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സംരക്ഷണം ഉയര്‍ത്തിപ്പിടിച്ച് മത്സരരംഗത്തു നിലയുറപ്പിച്ച ഗ്രീന്‍പാര്‍ട്ടികള്‍ക്ക് ഇക്കുറി അഞ്ചുശതമാനം വോട്ട് നില വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
ഇത്തവണ ഇലക്ഷനില്‍ കുടിയേറ്റ- മുസ്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങളേക്കാള്‍ മുഴച്ചുനിന്നത് പരിസ്ഥിതിസംരക്ഷണ നടപടികളായിരുന്നു. സ്വിറ്റ്‌സര്‍ലന്റിലെ ആല്‍പ്‌സ് മഞ്ഞുമലകളുടെ സംരക്ഷണവും മലയോരഗ്രാമങ്ങളിലെ ആവര്‍ത്തിക്കുന്ന ഉരുള്‍പൊട്ടലും രാജ്യനിവാസികള്‍ ഗൗരവമായെടുക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ലിബറല്‍ പാര്‍ട്ടികളും മുന്‍പന്തിയിലാണെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സഖ്യം തന്നെ വേണ്ടിവരും. അതിനാല്‍ ഇരുപത് ശതമാനം വോട്ടിങ് നിലയുള്ള ഗ്രീന്‍പാര്‍ട്ടികളെ അവഗണിച്ച് ആര്‍ക്കും സഖ്യമുണ്ടാക്കാന്‍ കഴിയില്ല.
യൂറോപ്യന്‍ പാര്‍ലമെന്റില്‍ പത്ത് ശതമാനം സീറ്റുള്ള ഗ്രീന്‍പാര്‍ട്ടി ജര്‍മനിയില്‍ 20% ഉം ഫിന്‍ലന്റില്‍ 16 %ഉം ഫ്രാന്‍സില്‍ 13%ഉം ആസ്ത്രിയയില്‍ 14%ഉം വോട്ട് വിഹിതം ഉള്ള രാഷ്ട്രീയശക്തിയായി മുന്നേറുന്നുണ്ട്. ഇസ്‌ലാമോഫോബിയയില്‍നിന്ന് പരിസ്ഥിതിസംരക്ഷണബോധത്തിലേക്ക് യൂറോപ് പതുക്കെ ചുവടുവെക്കുന്നുവെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
1971 ലാണ് പരിസ്ഥിതി സംരക്ഷണം മുദ്രാവാക്യമായി സ്വീകരിച്ച് ഗ്രീന്‍പാര്‍ട്ടി സ്വിറ്റ്‌സര്‍ലന്റില്‍ രൂപം കൊള്ളുന്നത്.ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ പാര്‍ട്ടീസ് ഓഫ് സ്വിറ്റ്‌സര്‍ലന്റ്,ഇടത് ചായ്‌വുള്ള ഗ്രീന്‍ ആള്‍ട്ടര്‍നേറ്റീവ് പാര്‍ട്ടി എന്നിങ്ങനെ വിവിധ ഗ്രീന്‍പാര്‍ട്ടികള്‍ രാജ്യത്തുണ്ട്.

Topics