ഞാനറിഞ്ഞ ഇസ്‌ലാം

വിദ്വേഷം അടുപ്പിച്ചു; അടുപ്പം ഇസ് ലാമിലെത്തിച്ചു

കാനഡയിലെ തികച്ചും മതഭക്തിയുള്ള ഒരു സിഖ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ മാതാപിതാക്കള്‍ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നവരായിരുന്നില്ല.എങ്കിലും നല്ല ഭക്തരായിരുന്നു. അതുകൊണ്ടുതന്നെ ഞാനും അപ്രകാരംതന്നെയായിരുന്നു. എല്ലാദിവസവും ഗുരുദ്വാരയില്‍പോയി സേവ ചെയ്ത് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും  പൂര്‍ണാര്‍ഥത്തില്‍ മതനിഷ്ഠകളൊന്നും ജീവിതത്തില്‍ പാലിച്ചിരുന്നില്ല(ഇറച്ചികഴിക്കും, മുടി അലങ്കരിച്ച് വെട്ടും).പക്ഷേ, അന്നത്തെ സിഖുയുവതയെക്കാള്‍ ഭക്തിയുണ്ടായിരുന്നു.

ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്ക് കാലെടുത്തുവെക്കുന്ന ഘട്ടത്തില്‍ മുസ്‌ലിംകളോട് എനിക്ക് വെറുപ്പായിരുന്നു. ആ വെറുപ്പിന്റെ ആഴമെത്രയെന്ന് ഇന്നുമെനിക്ക് പറയാനാവുന്നില്ല. ഇസ്‌ലാമിനെയും അതുമായി ബന്ധപ്പെട്ടവയെയും ഞാന്‍ കഠിനമായി വെറുത്തു. മറ്റുള്ളവരോട് അങ്ങനെചെയ്യാന്‍ ഞാന്‍ ഉപദേശിക്കുമായിരുന്നു. അതെത്തുടര്‍ന്ന് എന്റെ കസിന്‍സും കുടുംബവും സുഹൃത്തുക്കളും  മുസ്‌ലിംകളുമായി അകലം പാലിച്ചു. എന്നെക്കാള്‍ ചെറുപ്രായത്തിലുള്ള കസിന്‍സ് തങ്ങളുടെ ഏതെങ്കിലും മുസ്‌ലിംകൂട്ടുകാരെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ അവരോട് ക്രുദ്ധയാവുകയും തൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു.
ഹിജാബ് ധരിച്ചുവരുന്ന മുസ്‌ലിംപെണ്‍കുട്ടികളെ ഞാന്‍ പലപ്പോഴും ശല്യപ്പെടുത്തി . ഓണ്‍ലൈനില്‍ മുസ്‌ലിംകളായ വ്യക്തികളെ ഭര്‍ത്സിച്ചു. ഏതെങ്കിലും വിഷയത്തെക്കുറിച്ച് എഴുതാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞാല്‍ അപ്പോഴൊക്കെ മുസ്‌ലിംകള്‍ പിശാചിനെ ആരാധിക്കുന്നവരാണെന്നും  സ്ത്രീകളെ അടിച്ചമര്‍ത്തുന്നവരാണെന്നും കുറിക്കും.  ഇസ്‌ലാമിനോടുള്ള വിരോധത്തിന്റെ പാരമ്യത്തില്‍ എന്റെ മുതുകില്‍ മുസ്‌ലിംകള്‍ മുഴുവന്‍ മരിക്കുകയാണെന്ന് ഞാന്‍ അറബിഭാഷയില്‍ പച്ചകുത്തുക പോലും ചെയ്തു.

അന്ന് അവ്വിധം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വെറുക്കാനുള്ള കാരണം ഇപ്പോഴെനിക്ക് മനസ്സിലാകുന്നുണ്ട്. ഒരു സിഖ് ജാട്ട് പെണ്‍കുട്ടിയായതില്‍ ഞാന്‍ വംശീയാഭിമാനം കൊണ്ടിരുന്നു. സിഖ് മതാചാര്യനായിരുന്ന ഗുരുഗോബിന്ദ് മംഗോളുകളുടെ അക്രമങ്ങള്‍ക്കിരയായെന്ന ചരിത്രം കേട്ടപ്പോള്‍ മുസ്‌ലിംകളെ കൊല്ലണമെന്ന് ഞാനാഗ്രഹിച്ചു. അക്കാലത്ത് ഗുരുവിന് നേരിടേണ്ടിവന്ന പീഡനപര്‍വങ്ങളെപ്പറ്റി ബാബ ഗുരുദ്വാരയില്‍ പറഞ്ഞുതരാറുണ്ടായിരുന്നു.

ലോകത്തുള്ള ഗുരുദ്വാരകളെങ്ങനെയെന്നത് എനിക്കറിയില്ല. പക്ഷേ, കാനഡയില്‍ ഗുരുദ്വാരയുടെ അകച്ചുവരുകളില്‍ സിഖുകാരെ മുസ്‌ലിംകള്‍ അക്രമിക്കുന്ന ചിത്രീകരണങ്ങളോടെയുള്ള പെയിന്റിങുകള്‍ ധാരാളമായി കാണാം. അതിനാല്‍ ഹാളില്‍ ഇരുന്ന് ഭക്ഷണംകഴിക്കുന്ന ആര്‍ക്കും ഈ ചുവര്‍ചിത്രങ്ങള്‍ സദാ ദൃശ്യമായിരുന്നു.

ഒരിക്കല്‍, യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ ഒരു മുസ്‌ലിംചെറുപ്പക്കാരനെ കണ്ടുമുട്ടി. അവനുമായി ചുറ്റിയടിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണ് അവനോടൊപ്പം ഞാന്‍ പോയതെന്ന് എനിക്കുമനസ്സിലായില്ല. എന്നിട്ടും പോയ്‌ക്കൊണ്ടിരുന്നു. അവസാനം ഞങ്ങള്‍ വിവാഹിതരായി. എന്റെ മാതാപിതാക്കള്‍ക്ക് പരിപൂര്‍ണസമ്മതമായിരുന്നു.വിവാഹം കെങ്കേമമായിത്തന്നെ നടന്നു. ഞാന്‍ ആദ്യമേ അവനോട് പറഞ്ഞിരുന്നു:’മുസ്‌ലിമാകുന്നതിനുമുമ്പ്  ഞാന്‍ മരിക്കുമെന്ന്.’അവനതിന് എതിരൊന്നുംപറഞ്ഞില്ല.

ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ ഞാന്‍ വരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുറച്ചുനാളുകള്‍ക്കുള്ളില്‍തന്നെ ഞാനവരെ മനുഷ്യരെപ്പോലെ കാണാന്‍ തുടങ്ങി. യഥാര്‍ഥത്തില്‍ അവര്‍ ഹൃദയാലുക്കളായിരുന്നു. അവരൊരിക്കലും എന്നോട് ഇസ്‌ലാംസ്വീകരിക്കാന്‍ ആവശ്യപ്പെട്ടില്ലയെന്നതായിരുന്നു ആശ്ചര്യകരം. ഭര്‍ത്താവിന്റെ പിതാവ് തികഞ്ഞ മതഭക്തനായിരുന്നു, പലപ്പോഴും തന്റെ മകനോട്(എന്റെ ഭര്‍ത്താവ്) മതകാര്യങ്ങള്‍ സംസാരിക്കുകയും പ്രാര്‍ഥനകള്‍ നിര്‍വഹിക്കുകയുംചെയ്യുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു.
മുസ്‌ലിംകള്‍ കുഴപ്പമില്ലെന്ന് ഞാന്‍ ഉറപ്പിച്ചെങ്കിലും  പഴയ ജാട്ട് സിഖ് പെണ്‍കുട്ടിയെന്ന വംശീയമേന്‍മാവാദത്തില്‍ ഉറച്ചുനിന്നു. അഭിമാനത്തോടെ ‘കാര'(സിഖ് വള)അണിഞ്ഞു.ഭര്‍തൃവീട്ടുകാരുടെ ‘ഹലാല്‍ ‘ഭക്ഷണം ഒഴിവാക്കി ഹലാലല്ലാത്ത ഇറച്ചി ഞാനെനിക്കായി പുറത്തുനിന്ന് വാങ്ങി ഉപയോഗിച്ചു.

അങ്ങനെയിരിക്കെ, ഇസ്‌ലാമെന്താണ്് ജീവിതത്തെപ്പറ്റി പറയുന്നതെന്ന് പരിശോധിക്കാന്‍ എനിക്കുതോന്നിയത്. അതുസംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. വളരെ താല്‍പര്യം ജനിപ്പിക്കുന്നവയായിരുന്നു അവ. ഞാന്‍ വിചാരിച്ചതുപോലെയല്ലല്ലോ ഇസ്‌ലാമെന്ന് പതുക്കെയാണെങ്കിലും എനിക്ക് ബോധ്യപ്പെട്ടുതുടങ്ങി. യുക്തിഭദ്രമായിരുന്നു അവയെല്ലാം.പക്ഷേ, ഞാന്‍ സിഖുമതം വിടാനൊരുക്കമില്ലായിരുന്നു.
ഒരുദിവസം നമുക്ക് ഇസ്‌ലാമും സിഖുമതവും താരതമ്യംചെയ്ത് സംവാദംനടത്താമെന്ന് ഭര്‍ത്താവിനോട് പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു. സാധാരണ എന്നോട് വാദപ്രതിവാദങ്ങളില്‍ അദ്ദേഹം പരാജയപ്പെടാറായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ ഞാന്‍ പരാജയപ്പെട്ടു.എനിക്ക് സിഖുമതത്തില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തതുകൊണ്ടായിരിക്കും തോറ്റതെന്നു കരുതി ഞാന്‍ സിഖ് മതത്തിന്റെക്ലാസുകളില്‍ ദിനേന പങ്കെടുത്തുതുടങ്ങി.

സിഖ് മതത്തെപ്പറ്റി പഠിക്കാന്‍തുടങ്ങിയപ്പോള്‍ അതിന്റെ പല പഴുതുകളും എനിക്ക് മനസ്സിലായി. ഇസ്‌ലാമാണ് ശരിയെന്ന യാഥാര്‍ഥ്യം എന്നെ പിടിച്ചുകുലുക്കി. ഞാന്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. കാരണം ഞാന്‍ ‘അഭിമാനിയായ ജാട്ട് സിഖ് പെണ്‍കുട്ടി’യെന്ന മിഥ്യാഭിമാനബോധം കൈവിട്ടിരുന്നില്ല.എന്റെ ധാരണയിതായിരുന്നു: എന്റെ പൂര്‍വികര്‍ മരണം വരെ വിശ്വാസത്തിനായി പോരാടി. അതിനാല്‍ അവര്‍ക്ക് വിശ്വാസം സംരക്ഷിക്കാന്‍ കഴിഞ്ഞു.

ഞാനറിഞ്ഞ ചില സംഗതികള്‍

1. സിഖ്മതം പ്രവാചകത്വത്തില്‍ വിശ്വസിക്കുന്നില്ല.
ഞാന്‍ ബാലികയായിരിക്കെ അമ്മയോട് ചോദിച്ചു:’എന്താണ് അവര്‍ നമ്മുടെ ദൈവങ്ങളെ കൊല്ലുന്നത്?’ ആ ദൈവത്തിന്റെ മാതാവ് എന്താണ് മുസ്‌ലിംകളെ കൊല്ലാത്തത്? അതിന് അമ്മ ‘അവരെ കാണിച്ചുകൊടുക്കാന്‍ ‘ എന്ന് കാരണം പറഞ്ഞപ്പോള്‍ ‘എന്ത് കാണിച്ചുകൊടുക്കാന്‍ ‘ എന്ന് ചോദിച്ചു. അതിനുമറുപടി പറഞ്ഞത് ‘മിണ്ടാതിരിക്ക് പെണ്ണേ! നീ ചോദിച്ചുകൊണ്ടേയിരിക്കുകയാണോ?.’ 
എന്തുകൊണ്ടാണ് ദൈവം തന്നെക്കൊല്ലാന്‍  മനുഷ്യനെ അനുവദിക്കുന്നത്? അപ്പോള്‍ ദൈവം മരിക്കുകയാണോ? സ്വയം രക്ഷപ്പെടാന്‍ ദൈവത്തിന് കഴിയില്ലെങ്കില്‍ എന്നെ രക്ഷപ്പെടുത്തുന്നതാര്? എന്നെപ്പോലെ ദൈവത്തിനും മുറിവേല്‍ക്കുമെന്നോ?
അനശ്വരനായ ദൈവത്തില്‍(അകാല്‍ പുരഖ്)നിന്ന് അവതാരങ്ങളെന്നോണം പ്രത്യക്ഷപ്പെടുന്നവരാണ് അവര്‍ എന്ന് ചിലര്‍ പറയുന്നു. പക്ഷേ , അത് ഗുരുഗ്രന്ഥസാഹിബ്(സിഖ് വേദഗ്രന്ഥം) പഠിപ്പിക്കുന്ന അധ്യാപനങ്ങള്‍ക്കെതിരാണ്. അതില്‍ പ്രവാചകത്വത്തെ തള്ളിപ്പറയുന്നുണ്ട്. രണ്ടാമതായി , അവര്‍ ദൈവത്തില്‍ നിന്നുള്ള ഒരു അംശം മാത്രമാണെങ്കില്‍ നാമെന്തിന് ആ അംശത്തെ മാത്രം ആരാധിക്കുന്നു. ദൈവസാകല്യത്തെ ആരാധിക്കാത്തതെന്തുകൊണ്ട്? അങ്ങനെയെങ്കില്‍ ഒരാള്‍ക്ക് തന്റെ അമ്മയെ ആരാധിക്കാമല്ലോ. ആരുമതിനെ നിഷേധിക്കുകയില്ല. വീടിനകത്ത് ഗുരുനാനാക്കിന്റെയും ഗുരുഗോബിന്ദ് സിങിന്റെയും  ഫോട്ടോകള്‍ക്കുമുമ്പില്‍ നമ്മുടെ മാതാപിതാക്കള്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്നത് നാം കാണുന്നില്ലേ. എന്തിനാണത്?
ഞാന്‍ ‘നിത്‌നാമ ബനി’ (ദൈനംദിന കീര്‍ത്തനം)വായിക്കാറുണ്ടായിരുന്നു. അതില്‍ ‘ഞാന്‍ ഗുരുഗോവിന്ദ് സിങ്ജിയുടെ വാളിന്‍കീഴില്‍ അഭയംതേടുന്നു’ എന്ന വരികളും ചൊല്ലുമായിരുന്നു. കയ്യില്‍ വാളുണ്ടായിരുന്നിട്ടും ഗുരുഗോവിന്ദ്ജിക്ക് സ്വന്തം ജീവന്‍ രക്ഷിക്കാനായില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക്  ആ വാള്‍ എങ്ങനെ സംരക്ഷണം നല്‍കാനാണ് എന്ന് ഞാന്‍ വിചാരിച്ചു.

2.കുഴഞ്ഞുമറിഞ്ഞ ഏകദൈവവിശ്വാസസങ്കല്‍പം

ഗുരുനാനാക് ദേവ്ജി ഒരിക്കല്‍ പറഞ്ഞത്  ദൈവം ഏകനാണ് (ഇക് ഓംകാര്‍) എന്നാണ്. പക്ഷേ , ഗുരുദ്വാരയിലുള്ള വ്യത്യസ്തബാബമാരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കുമനസ്സിലായത് എല്ലാ ഗുരുക്കന്‍മാരും ഒന്നാണ് എന്നായിരുന്നു. ഗുരുനാനാക് ദൈവം ഏകനാണ് എന്ന് പറഞ്ഞെങ്കിലും  പിന്നീട് വ്യതിചലനങ്ങള്‍ വന്നുചേരുകയായിരുന്നു.

3.ഗുരുനാനാക് മുസ്‌ലിമായിരുന്നു!

പഞ്ചാബിലെ ഗുരുദാസ്പൂര്‍ജില്ലയിലെഒരു ചെറിയഗ്രാമമായ ദേരാ ബാബാനാനാകില്‍ സൂക്ഷിച്ചിട്ടുള്ള ഗുരുനാനാകിന്റെ വസ്ത്രമാണ് ചോല. അതില്‍ ‘ലാ ഇലാഹ ഇല്ല ല്ലാഹ് മുഹമ്മദു ര്‍റസൂലുല്ലാഹ്’ എന്ന് മുദ്രണംചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റിലൊക്കെ അതിന്റെ ചിത്രം കാണാം. അദ്ദേഹം മക്കയിലും മദീനയിലും പോയിട്ടുള്ളത് എല്ലാവരുംകേട്ടിട്ടുണ്ട്. അമുസ്‌ലിംകള്‍ക്ക് അവിടെ പ്രവേശനമില്ലെന്ന് മുസ്‌ലിംകള്‍ക്കറിയാം. ഗുരുനാനാകിനെപ്പറ്റി പ്രചരിക്കുന്ന ഒരു കഥയുണ്ട്. മക്കയില്‍വെച്ച്, തന്റെ കാല്‍  കഅ്ബയുടെ നേര്‍ക്കാക്കി ഉറങ്ങുകയായിരുന്ന ഗുരുനാനാക്കിനോട് ഒരാള്‍ കാല്‍ നീക്കിവെക്കാന്‍ പറഞ്ഞുവത്രേ. അതുംപറഞ്ഞ് അയാള്‍ കാല്‍നീക്കിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അത് വീണ്ടും  പഴയസ്ഥാനത്തേക്ക് തിരിച്ചുവന്നുവെന്നും അതോടെ ആ മനുഷ്യന്‍ ഗുരുജിയെ യഥാര്‍ഥ ആത്മീയവ്യക്തിത്വമാണെന്ന് മനസ്സിലാക്കിയെന്നുമാണ് ചരിത്രം. പക്ഷേ, ഈ കഥ ശുദ്ധ അസംബന്ധമാണ്. കാരണം കഅ്ബയോട് അനാദരവോടെ പെരുമാറിയാല്‍ ആരായാലും അയാളെ കൈകാര്യംചെയ്യുമെന്നതില്‍ സംശയമില്ല.
ഹജ്ജ് ചെയ്യാന്‍ വന്നയാള്‍ കഅ്ബയെ അനാദരിക്കുമെന്ന് ഒരിക്കലുംകരുതാനാകില്ല. കഅ്ബ യ്ക്ക് പ്രത്യേകതയോ ആദരവോ ഇല്ലായെന്നാണ് ഗുരുനാനാക് വിശ്വസിച്ചിരുന്നതെങ്കില്‍ പ്രയാസപ്പെട്ട് ഹജ്ജിന് അദ്ദേഹം പോകുമായിരുന്നില്ല.

4.ഗുരു അമര്‍ദാസ് മാറ്റങ്ങള്‍ വരുത്തി.

സിഖുമതത്തിന്‍െ മൂന്നാമത്തെ ആത്മീയാചാര്യനായ ഗുരു അമര്‍ദാസ് ഗുരുനാനാകിന്റെ അധ്യാപനങ്ങളില്‍ പലതിലും തന്റെതായ വീക്ഷണങ്ങള്‍ ചേര്‍ത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

5. സിഖ് മതവും ഹിന്ദുമതവും ഒന്നാണ്

ഭഗവത്ഗീതയെ മുന്‍പരിചയമില്ലാത്തവരെ സംബന്ധിച്ചിടത്തോളം  ഒട്ടേറെ അവ്യക്തമായ കാര്യങ്ങള്‍ അതിലുണ്ടെന്നതാണ് വാസ്തവം. കാമസൂത്ര ഒരു മതഗ്രന്ഥമാണെന്ന കാര്യം അധികഹിന്ദുക്കളും അംഗീകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഗുരുഗ്രന്ഥസാഹിബില്‍ ഹിന്ദുദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശങ്ങള്‍ കാണാം. ഹൈന്ദവമതശാസനപ്രകാരമുള്ള ദൈവങ്ങളെയും ആരാധനാരീതികളെയും അദ്ദേഹം തള്ളിപ്പറഞ്ഞില്ലെന്നുമാത്രമല്ല, അതും ഒരു ആരാധനാരീതിയാണെന്ന് വ്യക്തമാക്കുകയായിരുന്നു.അമ്മ പറഞ്ഞ ഒരു സംഭവം കൂടി ഞാന്‍ ഓര്‍ക്കുകയാണ്: അതായത് ദേവിയെ പ്രതിഷ്ഠ നടത്തിയ ഒരമ്പലത്തിനടുത്ത് വലിയ ഗുരുദ്വാരയുണ്ടായിരുന്നത്രേ. ഒരിക്കല്‍ ഒരു സ്ത്രീ ഗുരുനാനാകിന്റെ അടുത്ത് വന്ന് പരാതി പറഞ്ഞു: ‘താങ്കളുടെ ആരാധനനടത്തുന്ന ഗുരുദ്വാര വലുതാണ് അതിനാല്‍ ഞങ്ങളുടെ അമ്പലത്തില്‍ പൂജനടത്താന്‍ ആരും വരുന്നില്ല’. അതെത്തുടര്‍ന്ന് ഗുരുദ്വാരയില്‍ വരുന്ന എല്ലാവരും അമ്പലത്തിലും ചെന്ന് പൂജാകര്‍മങ്ങള്‍നിര്‍വഹിക്കണമെന്ന് ഗുരുജി ഉത്തരവിട്ടുവത്രേ.ഇന്ത്യയിലെ സിഖുകാര്‍ ആ ദേവിയുടെ ചിത്രം തങ്ങളുടെ വീടുകളില്‍ വെച്ച് ആരാധന നടത്തുന്നുണ്ടത്രേ.

എല്ലാ മതങ്ങളും  ദൈവത്തിലേക്ക് വഴികാട്ടുന്നുവെന്ന് സിഖുകാര്‍ വിശ്വസിക്കുന്നുവെങ്കില്‍ പിന്നെന്തുകൊണ്ടാണ് ഗുരു ഇസ്‌ലാമിനെതിരെ തിരിഞ്ഞത്. ഏതുവിശ്വാസത്തിലായിരുന്നാലും  അവരെല്ലാം  ദൈവമാര്‍ഗത്തിലാണെന്ന് പറയുമ്പോള്‍ എന്തുകൊണ്ടാണ് മുടി മുറിക്കാനും മറ്റുള്ളവരറുത്ത മാംസം കഴിക്കാനും  അനുവദിക്കാതിരുന്നത്.

ഇങ്ങനെ ഒട്ടേറെ സംശയങ്ങളും സന്ദേഹങ്ങളും മനസ്സില്‍ കുടുങ്ങിയപ്പോള്‍ ഞാന്‍ പുതിയപാത തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. കട്ടിലില്‍ ഉറക്കംവരാതെ മുകളിലേക്ക് നോക്കിക്കിടക്കവേ എന്റെ ഭൂതകാലചെയ്തികള്‍ മനോമുകുരത്തിലേക്ക് തള്ളിക്കയറി വന്നു. ഞാന്‍ അല്ലാഹുവിനോട് മാപ്പിരന്നുകൊണ്ട് ഒട്ടേറെ നേരം കരഞ്ഞു.സാധാരണയായി സിഖ് മതത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തിതരായവര്‍ കാര്യങ്ങള്‍ തുറന്നുപറയാറില്ല. പക്ഷേ, മറ്റുള്ളവരെ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തുകയെന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.

ഞാനിത്രയും എഴുതിയത്എന്റെ സിഖ് സഹോദരങ്ങളെ ബോധ്യപ്പെടുത്താനാണ്. ആരെയും അനാദരിക്കുകയോ അവരുടെ വികാരങ്ങളെ മുറിവേല്‍പിക്കുകയോ ചെയ്യരുത്. അല്ലാഹു എനിക്ക് മാര്‍ഗദര്‍ശനംചെയ്തു എന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്, അല്‍ഹംദുലില്ലാഹ്! എന്റെ ഹൃദയത്തെ വിശാലമാക്കിയതുപോലെ സഹോദരങ്ങളുടെയും ഹൃദയങ്ങളെ വിശാലമാക്കട്ടെയെന്നാണ് എന്റെ പ്രാര്‍ഥന. ഖുര്‍ആന്റെ അധ്യാപനങ്ങളെ ആര്‍ക്കും അവഗണിക്കാനാകില്ല. അത് ആശ്ചര്യകരമാണ്. ഖുര്‍ആന്‍ ഞാന്‍ കുറെയേറെ വായിച്ചുകഴിഞ്ഞു. ഇപ്പോഴും വായന പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ മിഥ്യാഭിമാനം മാറ്റിവെച്ച് യാഥാര്‍ഥ്യം തിരിച്ചറിയാന്‍ നാം ആര്‍ജവം കാണിക്കണം.

Topics