سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ
36. ‘ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്’
അല്ലാഹുവിനാണ് എല്ലാ പരിശുദ്ധിയും. അവനാണ് മൃതമായതും വരണ്ടതുമായ ഭൂമിയില്‍ ജീവന്റെ നാമ്പുകള്‍ ഉയിരെടുപ്പിച്ചത്. മനുഷ്യര്‍ കാണുന്ന എല്ലാ തരത്തിലുമുള്ള ധാന്യങ്ങളുടെയും പഴവര്‍ഗങ്ങളുടെയും പുല്‍വര്‍ഗങ്ങളും ഔഷധികളും വൃക്ഷങ്ങളും ഇണകളായി സൃഷ്ടിച്ചത്. ഇത്രയും അത്ഭുതകരമായ ജീവിതചക്രം, വളര്‍ച്ച, മരണം തുടര്‍ന്ന് പുനരുജ്ജീവനം എന്നിവയെല്ലാം കൃത്യമായ സന്തുലിതത്തോടും ആസൂത്രണത്തോടും നടത്തുന്ന ഒരു ശക്തി ഇവയുടെ പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നു. ഈ പരിസ്ഥിതി വ്യൂഹത്തെ കൃത്യതയോടെ നിലനിര്‍ത്തുന്നതില്‍ മനുഷ്യരിലെന്ന പോലെ സസ്യലോകത്തെയും ഇണകള്‍ക്ക് പങ്കുണ്ട്. കാരണം അവരിലൂടെയാണല്ലോ ആ വര്‍ഗത്തിന്റെ സമൃദ്ധിയും തലമുറകളുടെ നൈരന്തര്യവും തുടര്‍ന്നുപോരുന്നത്.
എല്ലാവിധ ന്യൂനതകളും കുറവുകളും പരിഹരിച്ചുകൊണ്ട് സസ്യജീവിവര്ഗങ്ങളില് വൈവിധ്യങ്ങളുടെ വര്‍ണങ്ങള്‍ വാരിവിതറിയ ആ സ്രഷ്ടാവിന്റെ പരിശുദ്ധിയെ എങ്ങനെ വാഴ്ത്താതിരിക്കാനാവും? അവന്റെ സൃഷ്ടിവൈഭവത്തെ അനുഭവിക്കുന്ന ആര്‍ക്കാണ് സുബ്ഹാനല്ലാഹ് എന്ന് മൊഴിയാതിരിക്കാനാവുക? മനുഷ്യരെ ഒരു ആണില്‍നിന്നും പെണ്ണില്‍നിന്നുമായി അസംഖ്യം സ്ത്രീപുരുഷന്മാരായി ഭൂമിമുഴുവന്‍ വ്യാപിപ്പിച്ച അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കാണ് സ്തുതിഗീതങ്ങള്‍ സമര്‍പ്പിക്കുക ?
മനുഷ്യരുടെ കണ്മുമ്പിലുള്ള വിവിധജീവിവര്ഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചശേഷം ആദംസന്തതികള്‍ക്ക് അറിവില്ലാത്ത ഒട്ടനേകം ജീവിവര്‍ഗങ്ങളെക്കുറിച്ചും വിവരം നല്‍കുകയാണ് അല്ലാഹു. അതായത് ഗോചരവും അഗോചരവുമായ ഒട്ടേറെ ജീവജാലങ്ങളും ഇണകളായിത്തന്നെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇപ്പറഞ്ഞത് കൂടുതല്‍ വ്യക്തമാവുന്ന ചില പഠനങ്ങള്‍ ഈയടുത്ത് വേള്‍ഡ് വൈഡ് ഫണ്ട് പുറത്തുവിടുകയുണ്ടായി. നന്നെ ചുരുങ്ങിയത് 441 പുതിയ സസ്യ-ജന്തു വര്‍ഗങ്ങളെ ആമസോണ്‍ കാടുകളില്‍ മാത്രം 2010-13 കാലയളവിള് കണ്ടെത്തിയെന്നതാണ് അതിലൊന്ന്. ഇത് കരയിലെ മാത്രം വിശേഷമാണ്. കടലിലും ആകാശത്തും മാത്രമല്ല, ബാഹ്യാകാശത്തും നമുക്കറിയാത്ത എത്രയോ കിടക്കുന്നു. നേരത്തേപറഞ്ഞ ആമസോണ്‍ മഴക്കാടുകളില്‍ കരയിലും വെള്ളത്തിലുമായി പുതിയ 258 ഇനം സസ്യങ്ങളും വെജിറ്റേറിയന്‍ പിരാനയടക്കം 84 ഇനം മത്സ്യങ്ങളും 22 ഇനം ഉരഗങ്ങളും 18 ഇനം പക്ഷികളും ഒരു സസ്തനിയും വ്യത്യസ്തമായ സ്വഭാവരീതികളുള്ള കുരങ്ങനും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ എത്തിപ്പെടാത്ത ഉള്‍വനങ്ങളില്‍ ഇനിയും പുതിയവ കണ്ടെത്താനാവുമെന്ന് വിദഗ്ധര്‍ പറയുന്നു.
‘ ഇണകള്‍’ എന്ന പ്രയോഗം തരങ്ങള്‍, വ്യത്യസ്തവര്ഗങ്ങള് എന്നീ അര്‍ഥങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാല്‍ വര്‍ണവും പ്രകൃതിയും വലിപ്പവും ഓരോ ജോടികള്‍ക്കും വ്യത്യസ്തമായിരിക്കും. ആ ഗുണങ്ങളിലും പ്രകൃതങ്ങളിലും ഉള്ള വൈവിധ്യങ്ങളാണ് അവയെ ജോടികളാക്കി അല്ലെങ്കില്‍ ഇണകളാക്കി ത്തീര്‍ക്കുന്നത്. അതുപോലെത്തന്നെ ‘അസ്വാജ്’ ആണിനെയും പെണ്ണിനെയും കുറിക്കാന്‍ ഉപയോഗിക്കുന്നു. ഭൂമി മുളപ്പിക്കുന്നതുകൊണ്ടുദ്ദേശ്യം മണ്ണില്‍നിന്ന് ഉയര്‍ന്നുപൊങ്ങുന്ന ചെടികളാണ്. ആ ചെടികളും മനുഷ്യരെപ്പോലെ ഇണകളായി തങ്ങളുടെ വംശത്തിന്റെ നിലനില്പും നൈരന്തര്യവും ഉറപ്പുവരുത്തുന്നു.
ദൈവത്തെ നിഷേധിക്കുകയും അവന്റെ സൃഷ്ടിജാലങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ദൈവേതരശക്തികള്‍ക്ക് ദാസ്യവേല ചെയ്യുകയും ചെയ്യുന്ന ആളുകളുടെ നിലപാടുകളെ തുറന്നുകാട്ടുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ ജീവിവര്‍ഗങ്ങളും ഇണകളായി സൃഷ്ടിക്കപ്പെട്ടിരിക്കെ, ഇണകളില്ലാത്ത ദൈവം എന്നത് വേറിട്ടൊരു ശക്തിയാണ് എന്ന് ബോധ്യപ്പെടുന്നുണ്ട്. അവന് പങ്കാളിയോ, സന്താനമോ തുടങ്ങി ആരുമില്ല.
മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എന്ന പരാമര്‍ശം കരയിലും കടലിലും വാനലോകത്തും നാം കണ്ടിട്ടുള്ളതും നാമറിയുന്നതുമായ ജീവിവര്ഗങ്ങള്ക്കുപുറമെ നമുക്കറിയാത്ത ഒട്ടേറെ ജീവിവര്ഗത്തെക്കുറിച്ചാണ്. മനുഷ്യരില്‍ അജ്ഞത ഇപ്രകാരം ഉണ്ടായിരിക്കെ, അവന് തന്റെ അനുസരണവും വിധേയത്വവും വിഗ്രഹങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും സമര്‍പ്പിക്കുന്നതില്‍ യുക്തിയുണ്ടോ ?
ഇതെല്ലാം മുന്നില്‍വെച്ചുകൊണ്ട്, മനുഷ്യനെ പുനരുജ്ജീവിപ്പിക്കാനാവില്ലെന്ന് തുടങ്ങി വിഗ്രഹാരാധകരായ ഖുറൈശികളുടെ എല്ലാവാദങ്ങളുടെയും മുനയൊടിക്കുകയാണ്. അല്ലാഹുവിന്റെ പ്രതാപവും ഗാംഭീര്യവും അവനില്‍ എന്തെങ്കിലും ന്യൂനതയോ ദൗര്‍ബല്യമോ ആരോപിക്കപ്പെടാനുള്ള വിദൂരസാധ്യതപോലും ഊഹിക്കാനാവാത്ത വിധം അപാരമാണ്.
ഭാഷാമുത്തുകള്‍
ഈ സൂക്തത്തിലെ പദാവലികള്‍ അത്ഭുതമെന്ന വികാരം വായനക്കാരന് നല്കുന്നു. അതിലൊരു വാക്ക് സുബ്ഹാനല്ലാഹ് എന്നതാണ്. ഈ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളിലും കാണുന്ന താളൈക്യവും കോര്‍വയും ചിന്തിക്കുന്ന മനുഷ്യനെ അത്ഭുതസ്തബ്ധനാക്കുന്നതാണ്. മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കുമായി ഒരുക്കിയിട്ടുള്ള അനുഗ്രഹങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നവര്‍ പോലും അല്ലാഹുവിനെ നിഷേധിക്കുന്നുവെന്നത് ആശ്ചര്യംതന്നെ. നബിതിരുമേനിയുടെ അടുക്കല്‍ ഒരു അറബിഗ്രാമീണന് കടന്നുവന്ന് ചോദിച്ചു: ‘ജനങ്ങള്‍ വളരെ ദുരിതത്തിലാണ്. കുട്ടികള്‍ വിശന്നുവലഞ്ഞിരിക്കുകയാണ്. വിളകള്‍ കരിഞ്ഞുണങ്ങി. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നു. അതിനാല്‍ ഞങ്ങളുടെ മേല്‍ മഴ വര്‍ഷിക്കാന്‍ അല്ലാഹുവിനോട് താങ്കള്‍ ശുപാര്‍ശ ചെയ്യണം. ഞങ്ങള്‍ക്കും അല്ലാഹുവിനും ഇടയില്‍ താങ്കളാണല്ലോ മധ്യവര്‍ത്തി.’ അപ്പോള്‍ അല്ലാഹുവിന്റെ ദൂതര്‍ ഇപ്രകാരം മൊഴിഞ്ഞു: ‘താങ്കളുടെ കാര്യം കഷ്ടംതന്നെ, താങ്കളെന്താണ് പറയുന്നതെന്ന് അറിയുമോ?’ തുടര്‍ന്ന് തിരുദൂതര്‍ അല്ലാഹുവിന്റെ നാമം പ്രകീര്‍ത്തിച്ചു. ആവര്‍ത്തിച്ച് സുബ്ഹാനല്ലാഹ് പറഞ്ഞുകൊണ്ടിരുന്നു. അതിന്റെ ഭാവം തിരുദൂതരുടെയും അനുചരന്മാരുടെയും വദനങ്ങളില് പ്രകടമായിരുന്നു. പിന്നെ തിരുദൂതര്‍ പറഞ്ഞു: താങ്കളുടെ കാര്യം കഷ്ടംതന്നെ. അല്ലാഹു ആര്ക്കുമിടയില് ഇടയാളനെ വെച്ചിട്ടില്ല. പങ്കാളിയെ ആരോപിക്കുംവിധമുള്ള ഈ ചെയ്തിയെ ആക്ഷേപിച്ചുകൊണ്ട് സംസാരിക്കുമ്പോഴും നബി ഉപയോഗിച്ച സംജ്ഞ സുബ്ഹാനല്ലാഹ് എന്നായിരുന്നു.
വിവേകമുത്തുകള്‍
യാസീന്‍ അധ്യായത്തിലെ 33 മുതല്‍ 36 വരെയുള്ള സൂക്തങ്ങള്‍, ആധുനികകാലത്തെ നിര്മതആശയങ്ങളോ വിഗ്രഹങ്ങളോ മനുഷ്യന്റെ ആരാധനാമൂര്ത്തികളാകാവതല്ലെന്ന് തറപ്പിച്ചുപറയുന്നതോടൊപ്പം അല്ലാഹുവിന്റെ ഏകത്വവും അവനുള്ള ഇബാദത്തിന്റെ സാധുതയുമാണ് ബോധ്യപ്പെടുത്തുന്നത്. അത് ഒരേസമയം വിശ്വാസികളോടും അവിശ്വാസികളോടുമുള്ള ഉദ്ബോധനമാണ്.അല്ലാഹുവിന്റെ നാമം സ്മരിക്കുമ്പോഴൊക്കെ അവനെ പ്രകീര്‍ത്തിക്കുകയും അവന്റെ മഹത്ത്വം വാഴ്ത്തുകയും ചെയ്യണം. അതോടൊപ്പം തന്നെ അവന്നുള്ള ആരാധനകളില്‍ അവന്റെ ഗാംഭീര്യത്തെ അംഗീകരിക്കുകയും ആദരിക്കുകയുംചെയ്യുന്ന മനസ്സാന്നിധ്യം ഉണ്ടായിരിക്കുകയുംവേണം.
എല്ലാ അര്‍ഥത്തിലും സാരസമ്പൂര്ണനായ അല്ലാഹു തന്റെ മഹത്ത്വത്തെ എടുത്തുപറയുന്നു. അതായത്, വിശ്വാസികള്‍ അല്ലാഹുവിന്റെ മഹത്ത്വത്തെ വാഴ്ത്തുകയും എല്ലാതരം പങ്കുചേര്ക്കലുകളില്നിന്നും അവന് മുക്തനാണെന്നും ഉച്ചൈസ്തരം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണ്.
കാല-ദേശ-വംശ-ഭാഷ-സംസ്കാര വ്യത്യാസമില്ലാതെ മനുഷ്യരിലെ ധാര്‍മികചിന്ത സമ്മതിച്ചുതരുന്ന ഒരു വിഷയമാണ് അല്ലാഹു തെളിവായി ഉന്നയിക്കുന്നത്. അനുവാചകന് പുതിയഭാഷ ആദ്യമായി കേള്‍ക്കുന്നവനെപ്പോലെ യാതൊരു പിടിപാടുമില്ലാത്ത ആളാണെന്ന് നിങ്ങള്‍ കരുതരുത്. അവന്റെ ഉള്ളിലും ദൈവികസത്യം ബോധ്യപ്പെടാന്‍ കഴിയുംവിധം ചില അടിസ്ഥാനതിരിച്ചറിവുകളുണ്ട്.
അല്ലാഹു പറയുന്നു: ‘നിന്റെ നാഥന് ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേല്‍ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം. അവന് ചോദിച്ചു: ”നിങ്ങളുടെ നാഥന് ഞാനല്ലയോ?” അവര്‍ പറഞ്ഞു: ”അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.” ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ‘ഞങ്ങള്‍ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു’വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്'(അല്‍അഅ്റാഫ് 172)
Add Comment