ഞാനറിഞ്ഞ ഇസ്‌ലാം

ഇസ് ലാമിന്റെ ഹിജാബ് എനിക്ക് സുരക്ഷിതത്വം നല്‍കി: സാറാ ബുക്കര്‍

അമേരിക്കയുടെ ഹൃദയഭാഗത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. പ്രായപൂര്‍ത്തിയായപ്പോള്‍ മറ്റുള്ളവരെപ്പോലെ ഞാനും ശരീരസൗന്ദര്യത്തില്‍ ശ്രദ്ധിച്ച് തുടങ്ങി. സുന്ദരിയായി മറ്റുള്ളവരുടെ മുന്നില്‍ താരമായി വിലസുകയായിരുന്നു എന്റെയും ലക്ഷ്യം. ലക്ഷ്യസാക്ഷാത്കാരത്തിനായി മോഡല്‍ ഗേളുകളുടെ സ്വപ്‌ന നഗരമായ മിയാമിയുടെ ദക്ഷിണ തീരത്തുള്ള ഫ്‌ളോറിഡയിലെത്തി. നിരന്തര പരിശ്രമങ്ങളിലൂടെ മോഡല്‍ ഗേള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിശീലകയായി ഞാന്‍ മാറിയ എനിക്ക് പ്രതിഫലമായി വലിയ തുക തന്നെ ലഭിച്ചിരുന്നു.

സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടതോടെ ഞാന്‍ ഫ്‌ളോറിഡയില്‍ തന്നെ ഒന്നാന്തരം താമസ സൗകര്യം സ്വന്തമാക്കി. സമ്പന്നരുടെ പട്ടികയില്‍ ആളുകള്‍ എന്നെയും എണ്ണിത്തുടങ്ങി. അങ്ങനെ സന്തോഷത്തോടെ മുന്നോട്ടുപോകുന്നതിനിടയില്‍ ജീവിത വിരസത അനുഭപ്പെടാന്‍ തുടങ്ങി. അസ്വസ്ഥതകളില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്യവും ധ്യാനസംഘങ്ങളിലെ ധ്യാനവും മാറിമാറി പരീക്ഷിച്ച എനിക്ക് എവിടെയും ആശ്വാസം കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്നാണ്  മതങ്ങളെയും ദര്‍ശനങ്ങളെയും കുറിച്ച് ഞാന്‍ അന്വേഷിച്ച് തുടങ്ങിയത്. ഇടക്കാലത്ത് ഇസ് ലാമും എന്റെ മേശപ്പുറത്തെത്തി.

വിശുദ്ധ ഖുര്‍ആനെ പടിഞ്ഞാറന്‍ മുന്‍വിധിയോടെ സമീപിക്കുന്ന ഒരു പുസ്തകമാണ് എനിക്ക് ആദ്യ ഇസ് ലാം വായനക്ക്  ലഭിച്ചത്. മുസ് ലിം സ്ത്രീ സ്വാതന്ത്ര്യം ലഭിക്കാത്തവളാണെന്നും മുസ്്‌ലിംകള്‍ കലഹപ്രിയരാണെന്നുമായിരുന്നു അതിന്റെ പ്രമേയം. അതെന്നെ തൃപ്തയാക്കിയില്ല. ഇതിനെത്തുടര്‍ന്നാണ് ഖുര്‍ആനിന്റെ യഥാര്‍ത്ഥ പതിപ്പ് അന്വേഷിച്ച് കണ്ടെത്തുന്നത്.
മനുഷ്യനെ അഭിസംബോധന ചെയ്യുന്നതില്‍ വിശുദ്ധഖുര്‍ആന്റെ രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ദൈവവും സൃഷ്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഖുര്‍ആനിലൂടെയാണ് ഞാന്‍ പഠിക്കുന്നത്. ഇതര വേദഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യ ഹൃദയങ്ങളോട് നേരിട്ട് സംവദിക്കുന്ന ഖുര്‍ആനിക രീതിയും ദീര്‍ഘ വീക്ഷണത്തോടുകൂടി ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവനകളും എന്നെ അത്ഭുതപ്പെടുത്തി.  
ഈ പഠനവും മനനവുമാണ് ആരാധനകള്‍ അനുഷ്ഠിക്കുന്ന യഥാര്‍ഥ മുസ്‌ലിം എന്ന സ്വത്വത്തിലേക്ക് എന്നെ എത്തിച്ചത്. മുമ്പ് ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ച് മോഡല്‍ ഗേളായി നടന്ന അതേ തെരുവിലൂടെ ഹിജാബ് ധരിച്ച് നടന്നപ്പോള്‍ ആളുകള്‍ അത്ഭുതത്തോടെ വീക്ഷിച്ചത് എന്നില്‍ കൗതുകമുണര്‍ത്തി. സ്‌കര്‍ട്ട് വാങ്ങിയ കടയില്‍നിന്നുതന്നെ പര്‍ദയും വാങ്ങിയപ്പോള്‍ സേല്‍സ് ഗേളിന്റെ മുഖത്തെ ഭാവമാറ്റവും എനിക്ക് കണ്ടറിയാനായി. ഫാഷന്‍ വസ്ത്രധാരണ രീതികളില്‍ താല്‍പര്യം കാണിക്കുന്ന ഒരാളായിട്ടാണല്ലോ ഇതിന് മുമ്പ് അവര്‍ എന്നെ മനസ്സിലാക്കിയിരുന്നത്. അക്കാലത്ത് ഞാന്‍ അരക്ഷിതയുമായിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ വല്ലാത്ത സുരക്ഷിതത്വ ബോധം അനുഭവപ്പെടുന്നു. ആര്‍ത്തിയോടെ സമീപിക്കപ്പെടുന്ന ഇരയല്ല ഞാനിന്ന്. തത്വശാസ്ത്രത്താല്‍ സംരക്ഷിക്കപ്പെട്ടവളാണ്. ഇസ്് ലാം എനിക്ക് സ്‌നേഹവും ദയയും പരിരക്ഷയും നല്‍കി ആദരിച്ചിരിക്കുന്നു.
ഇതിനിടയില്‍ എന്റെ ഇസ് ലാം സ്വീകരണം മീഡിയയില്‍ വന്‍ ചര്‍ച്ചയായി. ചര്‍ച്ച് വക്താക്കളും രാഷ്ട്രീയക്കാരും അതിനെ വ്യാഖ്യാനിച്ച് ആസ്വദിച്ചു. ഞാന്‍ പണം നല്‍കി സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് പോലും ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. പക്ഷേ, അതിനൊന്നും ഞാന്‍ ചെവികൊടുത്തില്ല. അത്തരം ആരോപണങ്ങള്‍ എന്റെ ഇസ് ലാം സ്വീകരണത്തില്‍ ഒരു ചാഞ്ചല്യവും ഉണ്ടാക്കിയതിമില്ല. ഇന്നും ഞാന്‍ മുസ് ലിമാണ്. ഭര്‍ത്താവിനെ പിന്തുണക്കുന്ന സ്‌നേഹമുള്ള ഭാര്യയാണ്. മക്കളെ വളര്‍ത്തുന്നതിലൂടെ സ്ത്രീ സമൂഹത്തിന് വെളിച്ചമാവുകയാണെന്ന് എന്നെ പഠിപ്പിച്ചത് ഇസ് ലാമാണ്. അവസാനമായി എന്റെ സഹോദര സമൂഹങ്ങളിലെ കൂട്ടുകാരികളോട് ഒന്നേ പറയാനുള്ളൂ: നിങ്ങള്‍ പാശ്ചാത്യ ഇസ് ലാം വിമര്‍ശനങ്ങളില്‍ വഞ്ചിതരാവരുത്. ഈ ദീന്‍, അത് നിങ്ങളൊന്ന് അനുഭവിച്ച് നോക്കണം. എന്നിട്ട് അഭിപ്രായം പറയൂ. അല്ലെങ്കില്‍ നിങ്ങള്‍ക്കതൊരു നഷ്ടമായിരിക്കും.

അവലംബം: www.islamstory.com

Topics