ഞാനറിഞ്ഞ ഇസ്‌ലാം

ഇസ് ലാമിനെ ഞാന്‍ അനുഭവിക്കുന്നു – എറിന്‍ ജോണ്‍സണ്‍

(ഇസ് ലാം സ്വീകരിച്ച എറിന്‍ ജോണ്‍സണുമായ അഭിമുഖം)

ചോ: താങ്കളുടെ കുടുംബം ,കുട്ടിക്കാലം, മതപശ്ചാത്തലം തുടങ്ങിയവെയക്കുറിച്ച് പറയാമോ?
എറിന്‍:  പതിനാലും നാലും വയസ്സുള്ള രണ്ടുപെണ്‍കുട്ടികളുടെ മാതാവാണ് ഞാന്‍ .മുപ്പത്തിയഞ്ചുവയസ്സുകഴിഞ്ഞ ഞാന്‍ തനിച്ചുതാമസിക്കുന്നു. ഒരു ക്ലിനികില്‍ നഴ്‌സായി ജോലിചെയ്യുന്നു. എന്റെ കുടുംബത്തിലെ മൂന്നുപെണ്‍മക്കളില്‍ ഇളയവളാണ് ഞാന്‍. എന്നേക്കാള്‍ പത്ത് വയസ്സിന് മൂത്തതാണ് സഹോദരിമാര്‍. എനിക്ക് 8 വയസ്സായപ്പോഴേക്കും സഹോദരിമാര്‍ വേറിട്ടുതാമസം തുടങ്ങിയിരുന്നു.

വളരെ താല്‍പര്യത്തോടെ ചര്‍ചില്‍ പോയിരുന്നവരാണ് കുടുംബാംഗങ്ങള്‍. തീരെചെറുതായിരിക്കുമ്പോള്‍ ഞാനും കൃത്യമായി കുര്‍ബാനയിലൊക്കെ പങ്കെടുക്കും. ക്രമേണ കൃത്യനിഷ്ഠ ഇല്ലാതായി. ഇന്നതൊക്കെ നേരിയ ഓര്‍മയിലേ ഉള്ളൂ. എന്തായാലും വേനലവധിക്കാലത്ത് ബൈബിള്‍ പഠനക്ലാസില്‍ മുടങ്ങാതെ പങ്കെടുക്കുമായിരുന്നു ഞാന്‍. എനിക്ക് പത്തുവയസ്സുള്ളപ്പോള്‍ മമ്മിയും ഡാഡിയും  വേര്‍പിരിഞ്ഞു. പിന്നീടുളള രണ്ടുവര്‍ഷം ഡാഡിയോടൊപ്പമായിരുന്നു. അതിനുശേഷം ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുംവരെ മമ്മിയോടൊപ്പമായിരുന്നു താമസം.
ഇടക്കാലത്ത് ഞാന്‍ വീണ്ടും ചര്‍ചില്‍ പോകാന്‍ തുടങ്ങി. അത് ഏതാണ്ട് 5 വര്‍ഷത്തോളം നീണ്ടു. പിന്നെയും പഴയപടി അത് വിരസമായിത്തോന്നി. ഒന്നിലും മനസ്സാന്നിധ്യം ഉറപ്പിക്കാനാവുന്നില്ല. അങ്ങനെയിരിക്കെ എന്റെ കൂട്ടുകാരനുമായി ഇസ്‌ലാമിനെപ്പറ്റി സംസാരിക്കാനിടയായി. മാസങ്ങള്‍ നീണ്ട ഇസ്‌ലാമിനെ സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്കൊടുവില്‍ പരിസരത്തുള്ള പള്ളിയിലെ ഇമാമിനെക്കണ്ടുസംസാരിച്ച് എന്റെ ഇസ്‌ലാമാശ്ലേഷം പ്രഖ്യാപിച്ചു.

ചോ: ഇസ്‌ലാമിനെക്കുറിച്ച് എന്തായിരുന്നു താങ്കളുടെ ധാരണ?

എറിന്‍: ഇസ് ലാമിനെപ്പറ്റി പഠിക്കുന്നതിനുമുമ്പ് മീഡിയ അതിനെപ്പറ്റി എന്താണോ പ്രചരിപ്പിച്ചുകൊണ്ടിരുന്നത് അതാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. അതായത് പിന്തിരിപ്പന്‍മാരുടെ വിശ്വാസാചാരങ്ങളെന്ന്. ഭാഗ്യവശാല്‍ ഇസ്‌ലാമിനെപ്പറ്റി ശരിയായ ചിത്രം നല്‍കി സഹായിച്ച ഒട്ടേറെ സഹോദരങ്ങള്‍ എന്റെ ചുറ്റുപാടുമുണ്ടായിരുന്നു. 2009 നവംബറിലാണ് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത്.

ചോ: ഇസ്‌ലാംസ്വീകരിക്കാനിടയായതെങ്ങനെ?
എറിന്‍:  ഇസ്‌ലാമിനെപ്പറ്റി പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കുതോന്നി എന്റെ മുമ്പിലുള്ള യഥാര്‍ഥവഴിയിതാണെന്ന് . പ്രത്യക്ഷത്തില്‍ ഞാനത് സത്യപ്പെടുത്തിയില്ലെങ്കിലും  അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ജീവിതരീതിയായിരുന്നു എന്റേത്. അതുകൊണ്ടുതന്നെ മാറ്റം അത്രപ്രയാസകരമായിരുന്നില്ല.പക്ഷേ, എന്റെ കുടുംബം ഇസ്‌ലാംസ്വീകരണത്തോട് വളരെ പരുഷമായാണ് പ്രതികരിച്ചത്.  അവരെന്റെ കുട്ടികളെ എന്നില്‍നിന്ന് തടഞ്ഞുവെച്ചു. തമ്മില്‍ കാണാനോ സംസാരിക്കാനോ അവസരം നിഷേധിച്ചു പലപ്പോഴും. മാത്രമല്ല, എന്റെ ജോലി നഷ്ടപ്പെട്ടു. കൂട്ടുകാരില്‍ ഏതാനും പേരൊഴികെ സൗഹൃദം വെടിഞ്ഞു.

ചോ: പാരമ്പര്യമുസ്‌ലിംസഹോദരങ്ങള്‍ക്കായി എന്തെങ്കിലും സന്ദേശമുണ്ടോ?
എറിന്‍:  ഇസ്‌ലാമിലേക്ക് കടന്നുവരുന്ന പുതുവിശ്വാസികള്‍ തങ്ങളുടെ കുടുംബം, സുഹൃദ് വലയം, തൊഴിലിടം എന്നിവിടങ്ങളില്‍നിന്ന് നേരിടുന്ന ഒറ്റപ്പെടുത്തലും പരിഹാസവും അവഗണനയും പാരമ്പര്യമുസ്‌ലിംകള്‍ മനസ്സിലാക്കണം. നിങ്ങള്‍ കാര്യങ്ങളെ മനസ്സിലാക്കുന്നവരാകാന്‍ ശ്രമിക്കുക. ഞങ്ങള്‍ പുതുവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ദീന്‍ പുതിയൊരു അനുഭവമാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കുക.

Topics