Special Coverage റമദാനിലെ പോരാട്ടങ്ങള്‍

മുസ് ലിംകള്‍ അന്‍ദലുസില്‍

മൊറോക്കന്‍ നാടുകളിലെ മുസ്‌ലിംമുന്നേറ്റം ഒട്ടേറെ വിജയങ്ങള്‍ കൈവരിക്കുകയുണ്ടായി. ബര്‍ബേറിയന്‍ ഗോത്രങ്ങളില്‍നിന്ന് നേരിടേണ്ടിവന്ന ചെറുത്തുനില്‍പുകള്‍ മറികടന്നായിരുന്നു ഈ വിജയങ്ങള്‍. ഒടുവില്‍ ബര്‍ബേറിയക്കാര്‍ ഇസ്ലാം സ്വീകരിക്കുകയും ദൈവികമാര്‍ഗത്തില്‍ അണിനിരക്കുകയുമുണ്ടായി. ബര്‍ബേറിയന്‍ മുസ്ലിംകള്‍ക്ക് ഗനീമത്തുസ്വത്തില്‍  പോരാളികളുടേതിന് തുല്യമായ അവകാശം വകവെച്ചുനല്‍കിയിരുന്നു.
മൂസാബിന്‍ നസ്വീര്‍ ആയിരുന്നു ആഫ്രിക്കയിലെ മുസ്ലിംഗവര്‍ണര്‍ . അമവീ ഖലീഫയായിരുന്ന വലീദ് ബിന്‍ അബ്ദുല്‍ മലികിനോട് അദ്ദേഹം അന്‍ദലുസ് ആക്രമിക്കാനുള്ള അനുവാദം ചോദിച്ചു . മൊറോക്കന്‍ നാടുകള്‍ ഇസ്ലാമിക രാഷ്ട്രത്തോടൊപ്പം ചേര്‍ന്നപ്പോഴായിരുന്നു അത്.
ത്വന്‍ജ പട്ടണത്തിന് മേല്‍ ഗവര്‍ണറായി ത്വാരിഖ് ബിന്‍ സിയാദ് നിയോഗിക്കപ്പെട്ടു. ഏതായാലും അന്‍ദലുസ് വിജയിച്ചടക്കാമെന്ന അഭിപ്രായം ഖലീഫ വലീദ് അംഗീകരിച്ചു. അതിനുവേണ്ട നിര്‍ദേശം മൂസാ ബിന്‍ നസ്വീറിന് നല്‍കുകയും ചെയ്തു.
അഞ്ഞൂറോളം സൈനികരെ ചേര്‍ത്ത് വിവരാന്വേഷണ ബറ്റാലിയന് രൂപം നല്‍കി മൂസാ ബിന്‍ നസ്വീര്‍. അവരില്‍ അബൂസൂര്‍അ എന്നറിയപ്പെട്ടിരുന്ന ത്വരീഫ് ബിന്‍ മാലികിന്റെ നേതൃത്വത്തിലുള്ള 100 കുതിരപ്പടയാളികളുമുണ്ടായിരുന്നു. ഏതാനും കപ്പലുകളിലായി ത്വാരിഖ് പര്‍വതത്തിന്റെ ഇടുങ്ങിയ വഴിതാണ്ടിയ ഇവര്‍ സ്‌പെയിനിന്റെ ഭാഗമായ പാലോമയില്‍ ഇറങ്ങി. പിന്നീട് ഈ ദ്വീപ് സൈന്യാധിപനായ ത്വരീഫിന്റെ പേരില്‍ അറിയപ്പെട്ടു. ഈ കടന്നുകയറ്റം തുടക്കം കുറിക്കുന്നത് ഹിജ്‌റ 91 റമദാന്‍ ഒന്നിനായിരുന്നു. ത്വരീഫ് പട്ടണത്തിന്റെ നാനാഭാഗത്തും കറങ്ങിത്തിരിഞ്ഞ് ശത്രുവിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി. ജൈത്രയാത്ര തുടരാനുള്ള സുവര്‍ണാവസരമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പ്രദേശത്തിന്റെ ചുറ്റുപാടുകളെപ്പറ്റി വിലയിരുത്തിയ അദ്ദേഹം അവിടത്തെ സ്ഥലങ്ങള്‍ പരിചയപ്പെട്ടു. അതിന് വേണ്ടി മാത്രം വ്യത്യസ്ത ചെറുസംഘങ്ങളെ അദ്ദേഹം നാനാദിശകളിലേക്ക് അയച്ചു. ഈ വിവരങ്ങളൊക്കെ യുദ്ധനീക്കങ്ങള്‍ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ മുഖ്യപങ്കുവഹിച്ചു.
റമദാന്‍ ഒന്നിന് ത്വരീഫ് ബിന്‍ മാലിക് അന്‍ദലുസില്‍ പ്രവേശിച്ചതോടെ അവിടെയുള്ളവര്‍ക്ക് ഇസ്‌ലാമില്‍ പ്രവേശിക്കാനുള്ള സുവര്‍ണാവസരമുണ്ടായി. അതോടെ തുടര്‍ച്ചയായ എട്ടുനൂറ്റാണ്ടുകള്‍ ഇസ്‌ലാമിന്റെ പ്രഭയില്‍ പ്രകാശിതമായി അന്‍ദലുസ് നിലകൊണ്ടു