വ്രതത്തിന്റെ സാക്ഷാല്‍ അര്‍ഥം അറിയാത്തവര്‍ ആരുമില്ല. ഭക്ഷ്യപാനീയങ്ങളും ലൈംഗികബന്ധങ്ങളും ഉപേക്ഷിക്കുക എന്നതത്രേ അത്. ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യം. നോമ്പില്‍ നിഷിദ്ധമായ തിന്നുക, കുടിക്കുക, ലൈംഗികബന്ധം പുലര്‍ത്തുക തുടങ്ങിയ കാര്യങ്ങളുടെ ഉദ്ദേശ്യമെന്ത് എന്നതും ആര്‍ക്കും അവ്യക്തമല്ല. തിരുദൂതരുടെ കാലത്തെ അപരിഷ്‌കൃതനായ അറബിക്ക് അതു മനസ്സിലായിരുന്നു. തിന്നുക, കുടിക്കുക തുടങ്ങിയവ വിശദീകരിച്ചുകൊടുക്കുവാന്‍,
ന്യായശാസ്ത്രാധിഷ്ഠിതമായ നിര്‍വചനങ്ങള്‍ ആവശ്യമായിരുന്നില്ല. അപ്രകാരം തന്നെ നോമ്പിലന്തര്‍ഭവിച്ചിട്ടുള്ള പ്രഥമയുക്തിയെന്തെന്നും ഏവര്‍ക്കുമറിയാം. ദൈവതൃപ്തി മുന്‍നിറുത്തി ശാരീരികാവശ്യങ്ങളുപേക്ഷിച്ച് ദൈവത്തോടുള്ള വിധേയത്വം പ്രകടമാക്കുക എന്നുള്ളതാണ് അത്. ‘ആദം സന്തതികളുടെ സര്‍വ കര്‍മങ്ങളും അവന്നുള്ളതാണ്, നോമ്പൊഴിച്ച്; അതെനിക്കുള്ളതാണ്. ഞാനാണതിനു പ്രതിഫലം നല്കുക. കാരണം, അവന്‍ എനിക്കുവേണ്ടിയാണ് ഭക്ഷണവും പാനീയവും വികാരങ്ങളും ഉപേക്ഷിക്കുന്നത്’ എന്ന് ഒരു ഖുദ്‌സിയ്യായ ഹദീസില്‍ കാണാം. ഇത് വ്യക്തമായിക്കഴിഞ്ഞാല്‍, ഏതു തരത്തില്‍പ്പെട്ട കുത്തിവെപ്പും ലേപനവും, ഭാഷാപരമായോ അനുഭവത്തിലോ തിന്നലോ കുടിക്കലോ അല്ല എന്നുകാണാം. വ്രതാനുഷ്ഠാനം കൊണ്ട് നിയമനിര്‍മാതാവുദ്ദേശിച്ച ലക്ഷ്യപ്രാപ്തിയെ അതൊന്നും തടയുന്നില്ല. അതിനാല്‍ അവയൊന്നും തന്നെ വ്രതത്തെ ദുര്‍ബലമാക്കുകയില്ല. അല്ലാഹു ദോഷം കാണാത്ത ഒരു കാര്യത്തില്‍ കാര്‍ക്കശ്യത്തിന്റെ ആവശ്യമില്ല. അല്ലാഹു എളുപ്പമാണുദ്ദേശിക്കുന്നത്; ക്ലേശമല്ല.
കുത്തിവെപ്പ് പല വിധമുണ്ട്. ചിലത് രോഗചികിത്സാര്‍ഥമുള്ള ഔഷധങ്ങളുടെ കുത്തിവെപ്പാണ്. അത് പേശിയിലോ ധമനിയിലോ തൊലിക്ക് താഴെയോ ആവാം. ഈ കുത്തിവെപ്പിന്റെ കാര്യത്തില്‍ അഭിപ്രായഭേദമില്ല. അത് ആമാശയത്തിലേക്കെത്തുകയോ ഭക്ഷണമായിത്തീരുകയോ ഇല്ല. അതുകൊണ്ട് അത്തരം കുത്തിവെപ്പുകള്‍ നോമ്പിന് ഒരു ദോഷവും ചെയ്യുന്നതല്ല.
മറ്റൊരു തരം കുത്തിവെപ്പുണ്ട് – ഗ്ലൂക്കോസ് കുത്തിവെപ്പുപോലെ ശരീരത്തില്‍ ആഹാരത്തിന്റെ രീതിയില്‍ പ്രവര്‍ത്തിക്കുന്നവ. അത് നേരിട്ട് രക്തത്തിലെത്തുന്നു. ഇത്തരം കുത്തിവെപ്പുകളുടെ കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. പൂര്‍വികര്‍ക്ക് ഇത്തരം ചികിത്സാവിധികളെയും ഔഷധങ്ങളെയും പറ്റി അറിവുണ്ടായിരുന്നില്ല. അതിനാല്‍ തിരുദൂതരില്‍നിന്നോ സഹാബികളില്‍നിന്നോ താബിഇകളില്‍നിന്നോ ആദ്യകാല പണ്ഡിതരില്‍ നിന്നോ ഇവ്വിഷയകമായി ഒന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. നൂതനമായ ഒരു ചികിത്സാ രീതിയായതുകൊണ്ടാണ് ഇവ്വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നത്. ഈ കുത്തിവെപ്പ് ആഹാരത്തോടു ചേര്‍ന്ന് നേരിട്ട് രക്തത്തില്‍ പ്രവേശിക്കുന്നതിനാല്‍ അത് നോമ്പിന് ദോഷമൊന്നും ചെയ്യുകയില്ലെന്നാണ് മറുപക്ഷത്തിന്റെ വീക്ഷണം. രക്തത്തോട് ചേരുന്നുണ്ടെന്നല്ലാതെ ആമാശയത്തിലെത്തുന്നില്ലല്ലോ എന്നാണവരുടെ വാദം. ആമാശയത്തിലെത്തുന്നതും തന്‍മൂലം വിശപ്പടങ്ങിയതായും ദാഹം തീര്‍ന്നതായും അനുഭവപ്പെടുന്നതും മാത്രമേ നോമ്പിനെ ദുര്‍ബലപ്പെടുത്തൂ. വിശപ്പിന്റെ വികാരവും ലൈംഗികവികാരവും നിയന്ത്രിക്കപ്പെടുക എന്നതാണ് നോമ്പിന്റെ അടിസ്ഥാന ലക്ഷ്യം. അന്നിലക്ക് ഈ കുത്തിവെപ്പ് നോമ്പിന് ഒരു കേടും വരുത്തില്ലെന്ന് ഈ വിഭാഗം പണ്ഡിതര്‍ വാദിക്കുന്നു.
ഈ അഭിപ്രായ സ്വീകാര്യമാണ്ടെങ്കിലും ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ റമദാനിലെ പകലില്‍ അതൊഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അസ്തമയത്തിനുശേഷവും അതിന് സമയമുണ്ടല്ലോ. ആള്‍ രോഗിയാണെങ്കില്‍ അയാള്‍ക്ക് നോമ്പൊഴിക്കാന്‍ അനുമതിയുണ്ട്. ഈ കുത്തിവെപ്പുമൂലം തിന്നുകയും കുടിക്കുകയും ചെയ്യുമ്പോഴെന്നപോലെ പോഷണം ലഭിക്കുകയോ കുത്തിവെപ്പിന്നുശേഷം വിശപ്പും ദാഹവും അടങ്ങിയതായി അനുഭവപ്പെടുകയോ ചെയ്യുകയില്ലെങ്കിലും അത് ഒരുതരം ഉന്‍മേഷം ജനിപ്പിക്കുന്നുണ്ടെന്ന് തീര്‍ച്ച. തന്‍മൂലം നോമ്പെടുത്തവന്‍ അനുഭവിക്കുന്ന ക്ഷീണവും തളര്‍ച്ചയും അയാള്‍ക്ക് അനുഭവപ്പെടുന്നില്ല. വിശപ്പും ദാഹവും വഴി അല്ലാഹു തനിക്കേകിയ അനുഗ്രഹങ്ങളുടെ വിലയും പാവങ്ങളുടെയും അഗതികളുടെയും പൈദാഹത്തിന്റെ വൈഷമ്യങ്ങളും സ്വയം അനുഭവിച്ചറിയുക എന്നതാണ് നോമ്പിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഈ കുത്തിവെപ്പിന്റെ കവാടം നാം തുറന്നുകൊടുത്താല്‍ സാമ്പത്തികശേഷിയുള്ളവര്‍ ദിനേന ഗ്ലൂക്കോസ് ഇഞ്ചക്ഷന്‍ സ്വീകരിച്ച് നോമ്പിന്റെ ക്ഷീണവും തളര്‍ച്ചയും അകറ്റാന്‍ മുതിര്‍ന്നു എന്നു വരാം. അതിനാല്‍ ഗ്ലൂക്കോസ് ഇഞ്ചക്ഷന്‍ നോമ്പ് തുറന്ന ശേഷം സ്വീകരിക്കുന്നതാണ് ഉത്തമം.
ചെവിയില്‍ മരുന്നുറ്റിക്കുക, കണ്ണില്‍ സുറുമയിടുക, എനിമ കൊടുക്കുക തുടങ്ങിയവയില്‍ ചിലത് ശരീരത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നുവെന്നത് ശരിയാണ്. പക്ഷേ, അവ ഉള്ളിലെത്തുന്നത് സ്വാഭാവിക പ്രവേശനദ്വാരത്തിലൂടെയല്ല. അവ ആഹാരം കഴിക്കുന്നതിന്റെ ഫലം ഉളവാക്കുകയുമില്ല. അവയ്ക്കുശേഷം രോഗിക്കു പ്രത്യേകം ഉന്‍മേഷമോ ഓജസ്സോ അനുഭവപ്പെടുന്നതുമല്ല. എങ്കിലും, പ്രാചീനരും ആധുനികരുമായ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായഭേദങ്ങളുണ്ട്. ചിലര്‍ അവയെ ശക്തിയായെതിര്‍ക്കുന്നു. ചിലര്‍ ഇളവു നല്‍കുന്നു. എന്റെ അഭിപ്രായത്തില്‍, സുറുമയിടല്‍ കണ്ണിലോ ചെവിയിലോ മരുന്നുറ്റിക്കല്‍, ലേപനം, മൂലക്കുരുവിന് ഗുദദ്വാരത്തില്‍ മരുന്നുവെച്ച് ഡ്രസ്സ് ചെയ്യല്‍, എനിമ തുടങ്ങിയ കാര്യങ്ങളൊന്നും നോമ്പിന് ഒരു ദോഷവും ചെയ്യുന്നതല്ല.
ഇബ്‌നുഹസ്മ് പറയുന്നു: ‘കുത്തിവെപ്പ്, പൊടിവലി, ചെവിയിലോ മൂത്രദ്വാരത്തിലോ മൂക്കിലോ മരുന്ന് ഇറ്റിക്കല്‍ തുടങ്ങിയവ നോമ്പിനെ ദുര്‍ബലമാക്കുകയില്ല. വുദൂവെടുക്കുമ്പോള്‍ മൂക്കിലൂടെ വെള്ളം വലിച്ചു കയറ്റുമ്പോഴോ കുലുക്കുഴിയുമ്പോള്‍ മൂക്കിലൂടെ വെള്ളം വലിച്ചു കയറ്റുമ്പോഴോ കുലുക്കുഴിയുമ്പോഴോ വെള്ളം ബോധംപൂര്‍വമല്ലാതെ തൊണ്ടയിലെത്തിയാല്‍ നോമ്പ് മുറിയില്ല. വല്ല ഔഷധമോ മറ്റോ ഉപയോഗിച്ച് രാത്രിയോ പകലോ കണ്ണെഴുതുകയും അത് തൊണ്ടക്കുഴിയിലെത്തുകയും ചെയ്താലും നോമ്പുമുറിയുന്നതല്ല. പൊടിപടലങ്ങളോ ധാന്യപ്പൊടിയോ മൈലാഞ്ചിയോ സുഗന്ധദ്രവ്യങ്ങളോ മറ്റു വല്ലതുമോ നോമ്പിനെ ദുര്‍ബലമാക്കുന്നതല്ല. ഒരീച്ച ശക്തിയോടെ തൊണ്ടക്കുഴിയിലേക്ക് പാറി വീണാലും നോമ്പിന് കേടു പറ്റുന്നതല്ല. ‘
തന്റെ ഈ അഭിപ്രായത്തെ ഇബ്‌നുഹസ്മ് ഇപ്രകാരം ന്യായീകരിക്കുന്നു: ‘നോമ്പില്‍ തിന്നുക, കുടിക്കുക, സംയോഗം നടത്തുക, ഛര്‍ദിവരുത്തുക, കുറ്റകൃത്യങ്ങള്‍ ചെയ്യുക എന്നിവ മാത്രമേ അല്ലാഹു നിരോധിച്ചിട്ടുള്ളൂ. മലദ്വാരത്തിലൂടെയോ യോനീദ്വാരത്തിലൂടെയോ കണ്ണിലൂടെയോ ചെവിയിലൂടെയോ തലയിലോ വയറിലോ ഉള്ള മുറിവിലൂടെയോ തിന്നുകയോ കുടിക്കുകയോ ചെയ്യുന്ന ഒരേര്‍പ്പാട് നമുക്ക് അറിഞ്ഞുകൂടാ. തിന്നുകയോ കുടിക്കുകയോ വഴിയല്ലാതെ ഉള്ളിലേക്ക് വല്ലതും എത്തിക്കുന്നത്, നിഷിദ്ധമാക്കപ്പെടാത്ത കാലത്തോളം അത് നാം നിരോധിക്കുന്നില്ല.’
ഈ വീക്ഷണത്തില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ തന്റെ ഫത്‌വകൡ പ്രാബല്യം നല്കിയിരിക്കുന്നു. ഇവ്വിഷയകമായി പണ്ഡിതന്മാര്‍ക്കിടയിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ പരാമര്‍ശിച്ച ശേഷം അദ്ദേഹം പറയുന്നു: ‘ഇക്കാര്യങ്ങളൊന്നും നോമ്പിനെ ദുര്‍ബലപ്പെടുത്തുകയില്ലെന്നതാണ് വസ്തുത. ഇസ്്‌ലാമിലെ വ്രതാനുഷ്ഠാനത്തെക്കുറിച്ച് സാമാന്യജനങ്ങളും പണ്ഡിതവൃന്ദവും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. മുന്‍ചൊന്ന കാര്യങ്ങള്‍ അല്ലാഹുവും റസൂലും നിരോധിച്ചതും നോമ്പിനെ നിഷ്ഫലമാക്കുന്നതുമാണെങ്കില്‍ അത് വിശദീകരിക്കേണ്ട ചുമതല തിരുദൂതര്‍ക്കുണ്ട്. അദ്ദേഹം അത് വിശദീകരിച്ചിട്ടുണ്ടെങ്കില്‍ സഹാബികള്‍ അത് അറിയുമായിരുന്നു. അവരത്, മറ്റു നിയമങ്ങള്‍ അറിയിച്ചതുപോലെ, സമുദായത്തെ അറിയിക്കുമായിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഒരാളും തന്നെ തിരുദൂതരില്‍ നിന്ന് സ്വീകാര്യമോ ദുര്‍ബലമോ മുസ്‌നദോ മുര്‍സലോ ആയ ഒരൊറ്റ ഹദീസും ഉദ്ധരിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹം അതൊന്നും പറഞ്ഞിട്ടില്ലെന്ന് വേണം മനസ്സിലാക്കുവാന്‍!’ അദ്ദേഹം തുടര്‍ന്നു: ‘ സുറുമയിടല്‍ സംബന്ധിച്ച് ഉദ്ധൃതമായ ഹദീസാകട്ടെ ദുര്‍ബലമാണ്.’
ഇബ്‌നുതൈമിയയുടെ ഈ ഫത്‌വ രണ്ട് അടിസ്ഥാനങ്ങളില്‍ നിലകൊള്ളുന്നു. ഒന്ന്: പൊതു പ്രാധാന്യമുള്ളതും ജനങ്ങളില്‍ ഭൂരിപക്ഷവും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് തിരുദൂതരുടെ ബാധ്യതയാണ്. കാരണം, ജനങ്ങള്‍ക്ക് അല്ലാഹു അവതരിപ്പിച്ചവയുടെ വ്യാഖ്യാതാവാണ് അദ്ദേഹം. അല്ലാഹു പറയുന്നു: ‘നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ചുതന്നിരിക്കുന്നു – അവര്‍ക്ക് അവതരിക്കപ്പെട്ടത് നീ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി.’ പ്രവാചകന്‍ നല്കുന്ന വിശദീകരണം അദ്ദേഹത്തിനു ശേഷം നിര്‍വഹിക്കേണ്ടുന്ന ബാധ്യത മുസ്‌ലിം സമൂഹത്തിന്റേതാണ്.
രണ്ട്: സുറുമയിടല്‍, ചെവികഴുകല്‍ തുടങ്ങി പ്രാചീന കാലം മുതല്‍ ജനങ്ങള്‍ ചെയ്തുവന്ന കാര്യങ്ങള്‍ പൊതു പ്രാധാന്യമുള്ളവയാണ്. കുളി, എണ്ണതേപ്പ്, സാമ്പ്രാണി പുകയ്ക്കല്‍, സുഗന്ധദ്രവ്യങ്ങള്‍ പുരട്ടല്‍ തുടങ്ങിയ കാര്യങ്ങളെപ്പോലെയാണതും. ഇവയെല്ലാം നോമ്പിനെ നിഷ്ഫലമാക്കുന്ന കാര്യങ്ങളായിരുന്നുവെങ്കില്‍ തിരൂദൂതര്‍, നോമ്പ് മുറിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചതുപോലെ, അക്കാര്യങ്ങളും വിശദീകരിക്കുമായിരുന്നു. അതൊന്നും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ അവ സുഗന്ധദ്രവ്യങ്ങളുടെയും സാമ്പ്രാണിയുടെയും എണ്ണയുടെയും ഗണത്തില്‍ പെട്ടതാണെന്ന് മനസ്സിലാക്കണം.
ഇബ്‌നു തൈമിയ്യ പറയുന്നു: ‘സാമ്പ്രാണിയുടെ പുക മൂക്കില്‍ കയറും; തലച്ചോറിലേക്കു പ്രവേശിക്കും; ഖരരൂപം പ്രാപിക്കും; ശരീരം എണ്ണവലിച്ചെടുക്കും; ഉള്ളിലേക്കു കടക്കും; അതുമൂലം ബലം വര്‍ധിക്കും. അതുപോലെ സുഗന്ധദ്രവ്യങ്ങളുപയോഗിക്കുന്നതുവഴി നവോന്‍മേഷം കൈവരും. നോമ്പുകാരന് ഇവയൊന്നും നിരോധിക്കപ്പെട്ടിട്ടില്ല എന്നത് അവ ഉപയോഗിക്കുന്നതിനുള്ള അനുവാദത്തെ കുറിക്കുന്നു.’ ഈ ഫത്‌വയില്‍ ഇബ്‌നു തൈമിയ്യ പറഞ്ഞ കാര്യങ്ങളില്‍ ഇത്ര കൂടി കാണാം: ‘സുറുമയിടല്‍ ഒരിക്കലും പോഷകദായകമല്ല; ആരുംതന്നെ സുറുമ മൂക്കിലൂടെയോ വായിലൂടെയോ ഉള്ളിലേക്ക് കഴിക്കാറില്ല. എനിമയും അപ്രകാരം തന്നെ. അത് ആഹാരം നല്കില്ല. മറിച്ച് ആമാശയത്തിലുള്ളതിനെ പുറത്തൊഴിക്കുകയാണ് ചെയ്യുക – വല്ല വിരേചനൗഷധവും വാസനിച്ചതുപോലെ! അതൊന്നും ആമാശയത്തിലേക്കെത്തുകയില്ലല്ലോ…’ ഓജസ്സുള്ള വാക്യങ്ങള്‍! ഇസ്്‌ലാമിക കര്‍മശാസ്ത്രത്തില്‍ അഗാധമായ ഉള്‍ക്കാഴ്ച! ഈയുള്ളവന്‍ അത് തെരഞ്ഞെടുക്കുന്നു; അതനുസരിച്ച് വിധി നല്കുകയും ചെയ്യുന്നു.
Add Comment