Fiqh

ഫിദ്‌യഃ

ഭാര്യാസംസര്‍ഗമൊഴിച്ചുള്ള നിഷിദ്ധകാര്യം വല്ലതുംചെയ്തുപോയാല്‍ അതുകൊണ്ട് ഹജ്ജ് നിഷ്ഫലമാകുകയില്ല. അതിന് പ്രായശ്ചിത്തം നല്‍കല്‍ നിര്‍ബന്ധമാണ്. ഒരു ആടിനെ അറുക്കുകയോ, അതിനുകഴിവില്ലെങ്കില്‍ ആറ് അഗതികള്‍ക്ക് ഭക്ഷണം നല്‍കുകയോ, അതും സാധ്യമല്ലെങ്കില്‍ മൂന്നുനാള്‍ നോമ്പുനോല്‍ക്കുകയോ ആണ് പ്രായശ്ചിത്തം. ഇഹ്‌റാമിലായിരിക്കേ ഭാര്യാസംസര്‍ഗം വഴി ഹജ്ജ് നിഷ്ഫലമാകും. എങ്കിലും ഹജ്ജിന്റെ ബാക്കി കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും പ്രായശ്ചിത്തമായി ഒരു ഒട്ടകത്തെ അറുക്കുകയും അടുത്ത വര്‍ഷം വീണ്ടും ഹജ്ജ്

ചെയ്യുകയുംവേണം. ഹജ്ജിന്റെ ബാക്കി കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും അടുത്തവര്‍ഷം വീണ്ടും ഹജജ് ചെയ്യുകയും മാത്രമാണ് സ്ത്രീക്ക് നിര്‍ബന്ധം.
മൂന്നുമുടിയെങ്കിലും മുറിക്ുകയോ പറിക്കുകയോ ചെയ്താല്‍ ബലി നിര്‍ബന്ധമാണ്. ഒരു മുടി പറിച്ചാല്‍ ഒരു മുദ്ദ് ഭക്ഷണസാധനവും രണ്ട് മുടിക്ക് രണ്ടുമുദ്ദുമാണ് പ്രായശ്ചിത്തം.
ഇഹ്‌റാമിലാണെന്ന കാര്യം വിസ്മരിച്ചോ , അറിവില്ലാതെയോ തുന്നിയ വസ്ത്രം ധരിക്കുകയോ സുഗന്ധം ഉപയോഗിക്കുകയോ ചെയ്താല്‍ പ്രായശ്ചിത്തം നിര്‍ബന്ധമില്ല.
വേട്ടമൃഗത്തെ കൊന്നാല്‍
ഇഹ്‌റാമിലായിരിക്കേ വേട്ടമൃഗത്തെ കൊന്നാല്‍ തുല്യമൂല്യമുള്ള മറ്റൊരുമൃഗത്തെ ബലിനല്‍കുകയോ അതിന്റെ വില ദരിദ്രര്‍ക്കുദാനം നല്‍കുകയോ,നോമ്പനുഷ്ഠിക്കുകയോ ചെയ്യണം. ഉരുവിന്റെ വിലകണക്കാക്കി അര സാഇന് ഒരു നോമ്പ് എന്ന കണക്കിലാണ് നോമ്പനുഷ്ഠിക്കേണ്ടത്. ഒരാളാണ് വേട്ടമൃഗത്തെ കൊന്നതെങ്കില്‍ പ്രായശ്ചിത്തത്തിന്റെ മൊത്തം ബാധ്യത അയാളേല്‍ക്കണം.