Questions & Answers

കഅ്ബയിലെ കറുത്ത കല്ലും ശിലാപൂജയും

”വിഗ്രഹാരാധനയെ ശക്തമായെതിര്‍ക്കുന്ന മതമാണല്ലോ ഇസ്‌ലാം. എന്നിട്ടും കഅ്ബയില്‍
ഒരു കറുത്ത കല്ല് പ്രതിഷ്ഠിച്ചത് എന്തിനാണ്? മറ്റെല്ലാ ബിംബങ്ങളെയും
എടുത്തുമാറ്റിയപ്പോള്‍ അതിനെ മാത്രം നിലനിര്‍ത്തിയത് എന്തിന്? ശിലാപൂജ ഇസ്‌ലാമിലും
ഉണെ്ടന്നല്ലേ ഇത് വ്യക്തമാക്കുന്നത്?”
ഈ ചോദ്യം സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യാപകമായ തെറ്റുധാരണയിലേക്കാണ് വിരല്‍
ചൂണ്ടുന്നത്. അതിനാല്‍ ചില കാര്യങ്ങളിവിടെ വ്യക്തമാക്കാനാഗ്രഹിക്കുന്നു:
1. കഅ്ബയിലെ കറുത്ത കല്ല്(ഹജറുല്‍ അസ്‌വദ്) ചരിത്രത്തിലൊരിക്കലും ആരാലും
ആരാധിക്കപ്പെട്ടിട്ടില്ല. വിശുദ്ധ കഅ്ബയിലും പരിസരത്തും മുന്നൂറ്റി അറുപതിലേറെ
വിഗ്രഹങ്ങള്‍ പൂജിക്കപ്പെട്ടപ്പോഴും ആരും അതിനെ പൂജിച്ചിരുന്നില്ല.
പ്രവാചകനിയോഗത്തിനു മുമ്പുള്ള വിഗ്രഹാരാധനയുടെ കാലത്തും ഹജറുല്‍ അസ്‌വദ്
ആരാധ്യവസ്തുവായിരുന്നില്ലെന്നതാണ് വസ്തുത.
2. ലോകത്തിലെ ഏത് പൂജാവസ്തുവും അതിന്റെ സ്വന്തം പേരിലറിയപ്പെടാറില്ല. ഏതിന്റെ
പ്രതിഷ്ഠയാണോ അതിന്റെ പേരിലാണത് അറിയപ്പെടുക. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍,
കൃഷ്ണന്‍, ഗുരുവായൂരപ്പന്‍ പോലുള്ളവരുടെ വിഗ്രഹങ്ങള്‍ അവരുടെ പേരിലാണ്
വിളിക്കപ്പെടുക. അല്ലാതെ കല്ലിന്‍ കഷണം, മരക്കുറ്റി, ഓട്ടിന്‍കഷണം, മണ്‍കൂന
എന്നിങ്ങനെ, എന്തുകൊണ്ടാണോ അവ നിര്‍മിക്കപ്പെട്ടത് അവയുടെ പേരിലല്ല. എന്നാല്‍
കഅ്ബയിലെ കറുത്ത കല്ല് അതേ പേരിലാണ് അറിയപ്പെടുന്നത്. കറുത്ത കല്ല് എന്നതിന്റെ
അറബിപദമാണ് ‘ഹജറുല്‍ അസ്‌വദ്’ എന്നത്. അത് പ്രതിഷ്ഠയോ പൂജാവസ്തുവോ
വിഗ്രഹമോ അല്ലെന്നതിന് ഈ നാമം തന്നെ മതിയായ തെളിവാണ്.
3. നൂറും അഞ്ഞൂറും ആയിരവും മീറ്റര്‍ ഓട്ടമത്സരം നടക്കുമ്പോള്‍ ഓട്ടം
ആരംഭിക്കുന്നേടത്ത് ഒരടയാളമുണ്ടാകുമല്ലോ. അവ്വിധം വിശുദ്ധ കഅ്ബക്കു ചുറ്റും
പ്രയാണം നടത്തുമ്പോള്‍ അതാരംഭിക്കാനുള്ള അടയാളമാണ് ഹജറുല്‍ അസ്‌വദ്.
അതിനപ്പുറം അതിന് പ്രത്യേക പുണ്യമോ ദൈവികതയോ കല്‍പിക്കാന്‍ പാടില്ലെന്ന്
ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രവാചകന്റെ അടുത്ത അനുയായിയും രണ്ടാം ഖലീഫയുമായ
ഉമറുല്‍ ഫാറൂഖ് ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ആ കല്ലിന് പ്രത്യേക
പുണ്യം ആരും കല്‍പിക്കാതിരിക്കാനായി അദ്ദേഹം പറഞ്ഞു: ”നീ കേവലം ഒരു കല്ലാണ്.
നബി തിരുമേനി നിന്നെ ചുംബിച്ചില്ലായിരുന്നുവെങ്കില്‍ നിന്നെ ഞാനൊരിക്കലും
മുത്തുമായിരുന്നില്ല.”