വിശ്വാസി മനസ്സുകളില്‍ പ്രിയങ്കരമായ അനുഗൃഹീത വേളയിലാണ് നാമുള്ളത്. ജനഹൃദയങ്ങളുടെ ജീവിതാഭിലാഷമായ പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ സന്ദര്‍ഭമാണത്. തീര്‍ത്തും മഹത്തായ നിമിഷങ്ങളില്‍ പവിത്ര ഭൂമിയില്‍ പരിശുദ്ധ ഹജ്ജ്കര്‍മങ്ങളില്‍ ഏര്‍പെടുന്നു വിശ്വാസി.
പൂര്‍ണമായി ഹജ്ജ് നിര്‍വഹിച്ചവന്‍ പാപഭാരം അവിടെ ഇറക്കിവെച്ച്, വീഴ്ചകള്‍ മായ്ചുകളഞ്ഞ് കഴുകി വൃത്തിയാക്കിയ ഹൃദയവുമായി മടങ്ങിവരുന്നു. ഹജ്ജ് പൂര്‍ത്തീകരിക്കാന്‍ കല്‍പിച്ചതിനുശേഷം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കുന്ന നിര്‍ദേശം ഇപ്രകാരമാണ് ‘നിര്‍ണിതമായ ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക. അവയില്‍ രണ്ടുദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ടുമടങ്ങുന്ന പക്ഷം അവന് കുറ്റമില്ല. താമസിച്ചു പോരുന്നവനും കുറ്റമില്ല’. (അല്‍ബഖറ 203). വേഗത്തില്‍ ധൃതിയോടെ പിരിഞ്ഞുപോരുന്നവന് കുറ്റമില്ല.
കാരണം തന്റെ പാപങ്ങള്‍ കഴുകിക്കളയുന്നതിന് ശേഷമാണ് അവന്‍ മടങ്ങുന്നത്. അപ്രകാരം തന്നെയാണ് വൈകി മടങ്ങിപ്പോരുന്നതും.
അതിന് ശേഷം അല്ലാഹു പറഞ്ഞു ‘ദൈവബോധമുള്ളവര്‍ക്ക്’. മേല്‍പറഞ്ഞ കാര്യം ബാധകമാവുക ദൈവബോധമുള്ളവര്‍ക്കാണെന്ന് അല്ലാഹു വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കിയ, അവന്റെ പുണ്യങ്ങള്‍ക്ക് വിധേയരായ ഈ സന്ദര്‍ഭത്തില്‍ നാം ഹജ്ജിന്റെ മഹത്ത്വത്തെക്കുറിച്ച് സ്മരിക്കേണ്ടതുണ്ട്. മഹത്തായ ആരാധനയാണ് ഹജ്ജ്. അല്ലാഹുവിനെ മാത്രം മുന്‍നിര്‍ത്തി, പ്രവാചക മാതൃക പിന്‍പറ്റി നിര്‍വഹിക്കാത്ത ഒരു ആരാധനയും സ്വീകാര്യമോ, പ്രയോജനപ്രദമോ ആയിത്തീരുകയില്ല.
ഹജ്ജ് നിര്‍വഹിക്കാന്‍ യാത്രതിരിക്കുന്നവന്‍ അല്ലാഹുവിന്റെ പ്രീതിയും, പരലോകമോക്ഷവുമാണ് ലക്ഷ്യമാക്കേണ്ടത്. ഭൗതികമോഹങ്ങളില്‍ നിന്ന് മുക്തമായിരിക്കണം അവന്റെ ഹൃദയം. ജനങ്ങള്‍ക്കിടയില്‍ ആദരം ലഭിക്കാനോ, ദുരഭിമാനം നടിക്കാനോ, ലോകമാന്യത്തിന് വേണ്ടിയോ ആവരുത് ഹജ്ജ്. പ്രവാചകന്‍(സ)യുടെ ഹജ്ജിനെക്കുറിച്ച് അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു :’ ശോഷിച്ച വാഹനത്തിന്മേല്‍ കയറി, മൂന്ന് ദിര്‍ഹം പോലും വിലയില്ലാത്ത തുണി പുതച്ചാണ് തിരുമേനി(സ) ഹജ്ജ് നിര്‍വഹിച്ചത്’. തിരുമേനി(സ)യുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു ‘അല്ലാഹുവെ പ്രകടനപരതയും പ്രശസ്തിയുമില്ലാത്ത ഹജ്ജ് നീ എനിക്ക് ഏകണേ’.
വിശ്വാസിയുടെ കര്‍മത്തില്‍ അല്ലാഹു അല്ലാത്തവര്‍ക്ക് യാതൊരു സ്ഥാനവുമില്ല. അല്ലാഹു പറയുന്നു:’ക്ഷണികമായതിനെയാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം തീരുമാനിച്ചത് ഇവിടെ വെച്ചുതന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അവന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറംതള്ളപ്പെട്ടവനുമായി അവന്‍ അതില്‍ എരിയുന്നതാണ്. ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനു വേണ്ടി അതിന്റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും’. (അല്‍ഇസ്‌റാഅ് 18-19)
കര്‍മങ്ങളില്‍ പ്രവാചകന്‍(സ)യുടെ മാതൃക അനുധാവനം ചെയ്യുകയെന്നതാണ് രണ്ടാമത്തെ നിബന്ധന. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്’. (അല്‍അഹ്‌സാബ് 21)
മറ്റൊരിടത്ത് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്:’നിങ്ങള്‍ക്ക് തിരുദൂതര്‍ നല്‍കിയത് സ്വീകരിക്കുകയും, അദ്ദേഹം നിങ്ങളെ വിലക്കിയതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക’. (അല്‍ഹശ്ര്‍ 7)
ഈ ദൈവികനിര്‍ദേശങ്ങളുടെ വിശദീകരണം തിരുമേനി(സ) തന്നെ നല്‍കിയിട്ടുണ്ട്. ‘നിങ്ങള്‍ കര്‍മങ്ങള്‍ എന്നില്‍നിന്ന് സ്വീകരിക്കുക. ഈ ദിവസത്തിന് ശേഷം ഞാന്‍ നിങ്ങളെ കണ്ടുമുട്ടിയെന്നുവരില്ല’. മറ്റൊരു ഹദീസ് വ്യക്തമാക്കുന്നത് ഇപ്രകാരമാണ് ‘നമ്മുടെ ചര്യയില്ലാത്ത കര്‍മങ്ങള്‍ ആരുതന്നെ പ്രവര്‍ത്തിച്ചാലും തള്ളപ്പെടുന്നതാണ്’.
അതിനാല്‍ അല്ലാഹുവിനെ മാത്രം മുന്‍നിര്‍ത്തി, പ്രവാചകചര്യ അനുധാവനം ചെയ്താണ് നാം ഹജ്ജ് നിര്‍വഹിക്കേണ്ടത്. ‘ഹജ്ജും ഉംറയും നിങ്ങള്‍ അല്ലാഹുവിന് വേണ്ടി പൂര്‍ത്തീകരിക്കുക’. (അല്‍ബഖറ 196)
മേല്‍പറഞ്ഞ നിബന്ധനകള്‍ പാലിക്കുമ്പോഴാണ് കര്‍മം പൂര്‍ത്തിയാകുന്നത്. കര്‍മങ്ങളില്‍ പ്രവാചകനെ പിന്‍പറ്റുകയെന്നത് തീര്‍ത്തും എളുപ്പമായ കാര്യമാണ്. പ്രവാചകന്‍(സ)യുടെ ഹജ്ജിന്റെ വിശദാംശങ്ങളും രൂപങ്ങളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മുസ്‌ലിം പണ്ഡിതരുടെ അടുത്ത് പ്രസിദ്ധമാണ് അവ. പ്രവാചകാനുചരന്മാര്‍ അവ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ജാബിര്‍, അബ്ദുല്ലാഹ് ബിന്‍ അംറ്, ഇബ്‌നു അബ്ബാസ്, ആഇശ(റ) തുടങ്ങിയ പ്രമുഖരായ സ്വഹാബാക്കളാണ് അവ ഉദ്ധരിച്ചത്.
അതിനാല്‍ നാം ഹജ്ജിന് തയ്യാറെടുക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. പ്രവാചകനെ അനുകരിച്ചാണ് നാമതില്‍ പ്രവേശിക്കേണ്ടത്. ഇഹ്‌റാം കെട്ടുന്നതിലും, മക്കയില്‍ പ്രവേശിക്കുന്നതിലും, ത്വവാഫ് ചെയ്യുന്നതിലും, മിനായിലേക്ക് പുറപ്പെടുന്നതിലും, അറഫയില്‍ നില്‍ക്കുന്നതിനുമെല്ലാം അദ്ദേഹത്തില്‍ മാതൃകയുണ്ട്. പ്രതിഫലേഛയോട് കൂടിയുള്ള ഓരോ കാലടികളും പ്രവാചകന്റെ മാതൃകയിലാണ് പതിയേണ്ടത്.
ഹജ്ജ് നിര്‍വഹണത്തിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കര്‍മം നല്ല രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നവരെയാണ് കൂട്ടായി സ്വീകരിക്കേണ്ടത്. അവരുടെ ഒരു സല്‍ക്കര്‍മമോ, പ്രാര്‍ത്ഥനയോ, കാരുണ്യമോ എല്ലാവര്‍ക്കും നന്മ വരുത്തിയേക്കാം. ‘സഹപ്രവര്‍ത്തകരെ കൊണ്ട് പ്രയാസമനുഭവിക്കാത്തവരാണ് അവര്‍’.
അനുവദനീയമായ വിധത്തില്‍ സമ്പാദിച്ച ധനമാണ് ഹജ്ജിനായി ചെലവഴിക്കേണ്ടത്. തിരുമേനി(സ) പറയുന്നു:’അല്ലാഹു നല്ലവനാണ്. അവന്‍ നല്ലതുമാത്രമെ സ്വീകരിക്കുകയുള്ളൂ’.
തിന്മയില്‍ നിന്നും മ്ലേഛവൃത്തികളില്‍ നിന്നും വിശ്വാസി അകന്നുനില്‍ക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ക്ക് പ്രയാസമുണ്ടാക്കുകയെന്നത് തന്നെ വലിയ അധര്‍മമാണ്. അതിനാല്‍ ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇടുക്കമുണ്ടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ‘ആരെങ്കിലും മുസ്‌ലിമിനെ ദ്രോഹിച്ചാല്‍ അല്ലാഹു അവനെ ദ്രോഹിക്കുന്നതാണ്. ആരെങ്കിലും മുസ്‌ലിമിന് പ്രയാസമുണ്ടാക്കിയാല്‍ അല്ലാഹു അവന് പ്രയാസമുണ്ടാക്കുന്നതാണ്’.
അബ്ദുല്ലാഹ് ബിന്‍ ഹസന്‍ അല്‍ഖുഊദ്
Add Comment