മനുഷ്യന്റെ മനസ്സില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകാറുണ്ട്. ചില കര്‍മങ്ങള്‍ ഉന്മേഷത്തോടെ തുടങ്ങുന്ന മനുഷ്യന്‍ അവ അവസാനിപ്പിക്കുന്നത് ക്ഷീണിച്ചവശനായായിരിക്കും. ചിലപ്പോള്‍ അന്നത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന മനുഷ്യന്‍ മറ്റുചിലപ്പോള്‍ മടിപിടിച്ച് കുത്തിയിരിക്കുന്നു. തന്റെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ സമയം ചിലപ്പോള്‍ തനിക്കര്‍ഹതപ്പെടാത്തതിന് അവന്‍ ചെലവഴിക്കുന്നു. പലപ്പോഴും അവന്റെ ആത്മാവ് മുന്നില്‍ തടസംപിടിച്ച് ഇപ്രകാരം പറയും ‘നീ നില്‍ക്ക്, നിന്റെ ആയുസ്സ് തീര്‍ന്നുകൊണ്ടിരിക്കുന്നു, അവധി അടുത്തുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും നീ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടതുണ്ട്’.
വിശ്വാസിയുടെ ഹൃദയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളിലൊന്ന് സുഖസൗകര്യങ്ങളും കാലദൈര്‍ഘ്യവുമാണ്. അല്ലാഹു നമ്മെ താക്കീത് നല്‍കിയ രോഗങ്ങളാണ് അവ. ‘സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധര്‍മികളാണ്’. (ഹദീദ് 16).
അല്ലാഹു നല്‍കിയ, നാം ആസ്വദിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളുടെ മൂല്യം നമുക്കറിയില്ല. അവ നഷ്ടപ്പെട്ടുപോകുമ്പോള്‍ മാത്രമാണ് അതിന്റെ വില നമുക്കുമനസ്സിലാകുന്നത്.
കുടുസ്സില്‍ നിന്ന് വിശാലതയിലേക്കും, ദേഹേഛകളുടെ ബന്ധനത്തില്‍ നിന്ന് പൂര്‍ണസ്വാതന്ത്ര്യത്തിലേക്കും നയിക്കുന്നതിനുള്ള മാര്‍ഗമായാണ് ഹജ്ജ് കടന്നുവരുന്നത്.
തനിക്ക് സുപരിചിതമായ വസ്ത്രം അഴിച്ചുമാറ്റി ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കുന്നു വിശ്വാസി. തനിക്കുള്ള എല്ലാ സ്ഥാനപ്പേരുകളും ഒഴിവാക്കി അല്ലാഹുവിന്റെ അടിമയെന്ന ലേബലില്‍ അവന്‍ പുറപ്പെടുന്നു.
ഭൂമിയില്‍ ഒട്ടിപ്പിടിച്ചുനിന്നിരുന്ന മനസ്സ് സ്വതന്ത്രമായി ആകാശത്തോളമുയര്‍ന്ന് വിഹരിക്കാനുള്ള ശ്രമമാണ് അത്. തന്റെ ചുറ്റുപാടില്‍ നിന്ന്, ഉത്തരവാദിത്തങ്ങളില്‍ നിന്ന്, ഉദ്യോഗങ്ങളില്‍ നിന്ന് കെട്ടുപൊട്ടിച്ച് ആത്മവിചാരണക്കായി വിശ്വാസി പുറപ്പെടുകയാണ്.
എല്ലാ വര്‍ഷവും ഇതുപോലുള്ള ദിനങ്ങളില്‍ വിശ്വാസത്തിന്റെ മന്ദമാരുതന്‍ നമ്മെ തലോടാറുണ്ട്. ത്യാഗത്തിന്റെയും അനുസരണത്തിന്റെയും പരിമളം അന്തരീക്ഷത്തില്‍ പരക്കാറുണ്ട്. തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു:’ദുല്‍ഹിജ്ജയിലെ ആദ്യ പത്തുദിനത്തേക്കാള്‍ കൂടുതലായി അല്ലാഹു സല്‍ക്കര്‍മങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റുദിനങ്ങളില്ല. അവര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ!, ദൈവികമാര്‍ഗത്തിലെ ജിഹാദോ? അദ്ദേഹം പറഞ്ഞു. ഇല്ല, ദൈവിക മാര്‍ഗത്തിലെ ജിഹാദും. സ്വന്തം സമ്പത്തും ആത്മാവുമായി പടക്കളത്തിലിറങ്ങുകയും അവയൊന്നും തിരിച്ചുവരാതിരിക്കുകയും ചെയ്തവനൊഴികെ’. (ബുഖാരി).
പ്രവാചകത്വം നിലംതൊട്ട, വിശുദ്ധ ഖുര്‍ആനെ താലോലിച്ച പുണ്യമക്കയിലേക്ക് അല്ലാഹുവിന്റെ പ്രതിനിധിസംഘം യാത്രയാവുകയാണ്. തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു’അല്ലാഹുവിന്റെ പ്രതിനിധികള്‍ മൂന്നെണ്ണമാണ്. പോരാടുന്നവനും, ഹജ്ജ് നിര്‍വഹിക്കുന്നവനും, ഉംറ ചെയ്യുന്നവനും’. പ്രശോഭിതമായ പാപമോചന തീരത്ത് അവര്‍ വന്നുനില്‍ക്കുന്നു. വിശുദ്ധഹൃദയത്തോടെ, ശുദ്ധവസ്ത്രം ധരിച്ച്, വിശുദ്ധമണ്ണില്‍. അവര്‍ക്ക് മേല്‍ കാരുണ്യമിറങ്ങുന്നു. അനുഗ്രഹവും ഔദാര്യവും അവരെ പൊതിയുന്നു.
പാപങ്ങള്‍ പൊറുക്കുന്ന, തിന്മകള്‍ കഴുകിക്കളയുന്ന, പാശ്ചാത്താപത്തിന്റെ പൂന്തോട്ടമായ ഹജ്ജാണ് അത്. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. തിരുമേനി(സ) പറഞ്ഞു: ‘രണ്ട് ഉംറകള്‍ക്കിടയിലുള്ളവക്ക് പ്രായശ്ചിത്തമായി അവ മതി. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം’.(ബുഖാരി)
ആത്മാവ് ശുദ്ധീകരിക്കാനും, പാപങ്ങളുടെയും, അധഃപതനങ്ങളുടെയും മാലിന്യങ്ങളില്‍ നിന്ന് ഹൃദയത്തെ കഴുകിവൃത്തിയാക്കാനും കൊതിക്കുന്നവര്‍ക്കുള്ള ക്ഷണമാണ് ഹജ്ജ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇബ്‌റാഹീം നടത്തിയ വിളിയാണ് അത്. അതിന്റെ പ്രതിധ്വനി വിശ്വാസികളുടെ കര്‍ണപുടങ്ങളില്‍ ഇപ്പോഴും അലയടിച്ചുകൊണ്ടേയിരിക്കുന്നു. ഇബ്‌റാഹീമിന്റെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു:’ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം’. (ഇബ്‌റാഹീം 37).
ഉരുണ്ടുവീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍, അല്ലാഹുവിന് മുന്നില്‍ തകര്‍ന്നുപോയ മനസ്സ്, അല്ലാവിനെ സ്മരിച്ചുകൊണ്ട്, അവനോടുള്ള പ്രാര്‍ത്ഥനയാല്‍ സദാതുള്ളിച്ചാടുന്ന നാവ് ഇതാണ് ഹജ്ജുവേളയില്‍ കഅ്ബാലയത്തിന് ചുറ്റുമുള്ള കാഴ്ച. ഇഹലോകത്തിന്റെ പിടിയില്‍ നിന്ന് രക്ഷ നേടാനുള്ള പ്രാര്‍ത്ഥനയാണ് അത്. പാപങ്ങള്‍ പൊറുക്കാനുള്ള നിരന്തരമായ ശ്രമമാണ് അവിടത്തേത്. അബൂഹുറൈറ(റ) തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു:’ഭാര്യാസംസര്‍ഗത്തിലോ, അധര്‍മ പ്രവര്‍ത്തനത്തിലോ ഏര്‍പെടാതെ ഹജ്ജ് നിര്‍വഹിച്ചവന്‍ മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെയാണ് മടങ്ങിവരുന്നത്’. (ബുഖാരി, മുസ്‌ലിം).
ഹജ്ജില്‍ പങ്കെടുക്കുന്ന എല്ലാ വിശ്വാസിയും ഒരേ മാനസികാവസ്ഥയിലുള്ളവരല്ല. ഹജ്ജിന് യാത്രയാവുകയും, ഹജ്ജുദിനങ്ങളെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങളാക്കി മാറ്റുകയും, ഹജ്ജിന് ശേഷം വിശുദ്ധ ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ അവരിലുണ്ട്. ഹജ്ജ് നിര്‍വഹിച്ച് മടങ്ങിവരികയും, ജീവിതത്തില്‍ യാതൊരു മാറ്റമോ, സ്വാധീനമോ തല്‍ഫലമായി രൂപപ്പെടാതിരിക്കുകയും ചെയ്യുന്നവരും അവരിലുണ്ട്.
സകലമാന ചിന്തകളും പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് ഒരു ദിവസം പൂര്‍ണമായി അല്ലാഹുവിനെ സ്മരിച്ച് അവനോട് പ്രാര്‍ത്ഥിച്ച് അറഫയില്‍ വന്നുനില്‍ക്കുന്നത് തന്നെയാണ് ഹജ്ജിലെ സുപ്രധാനമായ കര്‍മം. പാപമോചിതനായി വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം മനസ്സിനെ വിചാരണചെയ്്ത് വന്നുനില്‍ക്കേണ്ട സ്ഥലമാണ് അത്. ജീവിതത്തില്‍ ഒരു പക്ഷേ ഒരിക്കല്‍ മാത്രം സാക്ഷ്യം വഹിക്കുന്ന ആ മുഹൂര്‍ത്തം ജീവിതകാലം മുഴുവനും നമ്മെ പരിവര്‍ത്തിപ്പിക്കുന്നതിന് വഴിയൊരുക്കിയേക്കാവുന്നതാണ്.
അതിയായ ആഗ്രഹത്തോടെ ഹജ്ജിനുപുറപ്പെട്ട്, അതിലെ കര്‍മങ്ങള്‍ ഓരോന്നോരോന്നായി പൂര്‍ത്തീകരിച്ച് മടങ്ങിവന്നതിന് ശേഷം അവയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കപ്പെട്ട കര്‍മം ഏതെന്നുചോദിച്ചാല്‍ വിശ്വാസി പറയുക അറഫാ നിമിഷങ്ങളെ തന്നെയായിരിക്കും.
അല്ലാഹുവിലേക്കുള്ള യാത്രയാണ് ഹജ്ജ്. അല്ലാഹുവിനോടുള്ള അഗാധമായ പ്രണയം തന്നെയാണ് ആ യാത്രയിലെ പാഥേയം. അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും, ശിക്ഷയിലുള്ള ഭയവുമാണ് അതിന്റെ പ്രായോഗികാശയം. അല്ലാഹു പറയുന്നു:’നിങ്ങള്‍ പാഥേയമൊരുക്കുക, ഏറ്റവും ഉത്തമമായ പാഥേയം ദൈവഭയം തന്നെയാണ്’. (അല്‍ബഖറ 197).
ഉന്നതമായ ഉദ്ദേശ്യശുദ്ധിയും, കര്‍മങ്ങളിലെ പ്രവാചകാനുധാവനവും മുഖേനയാണ് ഹജ്ജിലെ പുണ്യം കരഗതമാകുന്നത്. രണ്ടുകാര്യങ്ങള്‍ തിരുമേനി(സ) പ്രത്യേകമായി പഠിപ്പിക്കുന്നുണ്ട്. ലോകമാന്യത്തിനും, സല്‍ക്കീര്‍ത്തിക്കും വേണ്ടി ഹജ്ജിനെ ദുരുപയോഗപ്പെടുത്താതിരിക്കുകയെന്നതാണ് അതിലൊന്ന്. ‘പ്രകടനപരതയില്ലാത്ത, സല്‍കീര്‍ത്തിയില്ലാത്ത ഹജ്ജ് എനിക്ക് തരേണമേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന. രണ്ടാമതായി പ്രവാചക മാതൃക പിന്‍പറ്റുകയെന്നതാണ്. ‘നിങ്ങള്‍ കര്‍മങ്ങള്‍ എന്നില്‍ നിന്ന് സ്വീകരിക്കുക’എന്ന് പ്രവാചകന്‍(സ) പഠിപ്പിക്കുന്നു.
മനുഷ്യന്‍ രോഗബാധിതനാവുകയും അപ്പോഴവന്റെ അവയവങ്ങള്‍ വേദനിക്കുകയും ചെയ്യും. എന്നാല്‍ ഹൃദയത്തിന് രോഗം ബാധിക്കുന്നത് അധികമാളുകള്‍ക്കും മനസ്സിലാവുകയില്ല. രാപ്പകലെന്നില്ലാതെ ഹൃദയങ്ങള്‍ മാറിമറിഞ്ഞുകൊണ്ടേയിരിക്കും.
ഇവിടെയാണ് തന്റെ പതിവുവസ്ത്രങ്ങള്‍ അഴിച്ചുവെച്ച് വിശ്വാസി ഇഹ്‌റാം വസ്ത്രം ധരിക്കുന്നത്. ശുദ്ധ രക്തം സ്വീകരിക്കാനായി തന്റെ ഹൃദയത്തെ അല്ലാഹുവിനുമുന്നില്‍ സമര്‍പിക്കുന്നത്.
യൗമുത്തര്‍വിയ അഥവാ വെള്ളം ശേഖരിക്കുന്ന ദിവസം. ആരാധനകള്‍ക്ക് മുന്നോടിയായ തയ്യാറെടുപ്പാണ് അത്. മിനായില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി കഴിച്ചുകൂട്ടുന്നു അന്ന്. മിനായില്‍ വെച്ചുതന്നെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. പുണ്യകരമായ ഹജ്ജിനായി അവിടെവെച്ചുപ്രാര്‍ത്ഥിക്കുന്നു.
അറഫയാണ് അടുത്ത ലക്ഷ്യം. ഹൃദയവിശുദ്ധിയാഗ്രഹിക്കുന്നവര്‍ക്കുള്ള സുവര്‍ണാവസരം. അല്ലാഹുവിനെ മാത്രം മുന്നില്‍കണ്ട്, അവന് കീഴൊതുങ്ങിയ അവയവങ്ങളുമായി വിശ്വാസിവന്നു നില്‍ക്കുന്നു. കരങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തി, അവന്റെ അനുഗ്രഹങ്ങള്‍ക്കായി മനമുരുകി പ്രാര്‍ത്ഥിക്കുന്നു.
അറഫയില്‍ സൂര്യന്‍ അസ്തമിക്കുന്നതോടെ വിശ്വാസികള്‍ മുസ്ദലിഫയിലേക്ക് ഒഴുകുകയായി. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന വേദിയാണ് മുസ്ദലിഫ. പിശാചിനെ എറിയുന്നതിനായി കല്ലുകള്‍ ശേഖരിക്കുന്നത് അവിടെ നിന്നാണ്. മശ്അറുല്‍ ഹറാമിലേക്ക് പുറപ്പെട്ട് പ്രഭാതം വരെ അവിടെ പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടുന്നു.
പിന്നീടുള്ള മൂന്നുദിനങ്ങള്‍ മിനായിലാണ്. യാതൊരു ആഗ്രഹങ്ങളും ഇഛകളുമില്ലാതെ വിശ്വാസികള്‍ അവിടെ കഴിച്ചുകൂട്ടുന്നു. ആസ്വാദനങ്ങളോ, ആര്‍ഭാടങ്ങളോ അവിടെ ഇല്ല. പിശാചിനെ കല്ലെറിഞ്ഞോടിച്ച് ആത്മനിര്‍വൃതി കണ്ടെത്തുന്നു വിശ്വാസി.
കല്ലേറിന് ശേഷം ത്വവാഫുല്‍ ഇഫാദയാണ്. കഠിനാധ്വാനത്തിലൂടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ വിശ്വാസി മടങ്ങാനുള്ള ഒരുക്കത്തിലാണ്. എത്ര മധുരമായ ഓര്‍മയാണ് വിശ്വാസിയുടെ ഹജ്ജ്. അവിടെയെത്തിയ വിശ്വാസി തന്റെ നാടും വീടും പേരും പോലും വിസ്മരിക്കുന്നു. വിശ്വാസവും ആരാധനയും മാത്രമാണ് അവന്റെ ഓര്‍മയിലുള്ളത്.
ഇനിയുള്ളത് ത്വവാഫുല്‍ വിദാഅ് അഥവാ വിടവാങ്ങലിന്റെ ത്വവാഫ് ആണ്. വിങ്ങുന്ന മനസ്സോടെയാണ് വിശ്വാസി ആ കര്‍മം നിര്‍വഹിക്കുന്നത്. കഅ്ബാലയം വിട്ടുപോകാന്‍ അവന്റെ മനസ്സ് ആഗ്രഹിക്കുകയില്ല. ദൈവിക ഭവനവുമായി പ്രണയത്തിലാണ് അവന്‍. അതിനെ വിട്ടുപിരിയാന്‍ അവന് സാധിക്കുന്നില്ല.
കണ്ണുകള്‍ സജലങ്ങളാകുന്ന ഏതാനും നിമിഷങ്ങള്‍ കൂടി. അല്ലാഹുവിന്റെ മുന്നില്‍, അവന്റെ ഭവനത്തിന്റെ തിരുമുറ്റത്ത്, മനസ്സില്ലാ മനസ്സോടെ വിശ്വാസി വിടവാങ്ങല്‍ കര്‍മം നിര്‍വഹിക്കുന്നു. പാപങ്ങള്‍ പൊറുക്കപ്പെട്ടെന്ന ആശ്വാസത്തോടെ, നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടെന്ന പ്രതീക്ഷയോടെ വിശുദ്ധമായ ഹൃദയത്തോടെ അവന്‍ വിശ്വാസത്തിന്റെ പ്രഭയുമായി തന്റെ നാട്ടിലേക്ക് മടങ്ങുന്നു
Add Comment