Articles

നബി (സ)യുടെ പള്ളി സന്ദര്‍ശിക്കുമ്പോള്‍

നബിതിരുമേനിയുടെ പള്ളി, മസ്ജിദുന്നബവി, സന്ദര്‍ശിക്കല്‍ ഇസ് ലാമില്‍ പുണ്യകര്‍മ്മങ്ങളിലൊന്നാണ്. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനെത്തുന്ന വിശ്വാസികള്‍ ഹജ്ജിന് മുമ്പോ അതിനു ശേഷമോ മദീന സന്ദര്‍ശിക്കല്‍ പതിവാണ്. പ്രവാചകന്‍ പലായനം ചെയ്ത നാട്, പ്രവാചകന്റെ ഭൗതിക ശരീരം മറമാടിയ മണ്ണ്, തിരുമേനിയുടെ പള്ളി തുടങ്ങി ഇസ്‌ലാമിന്റെ എണ്ണമറ്റ ചിഹ്നങ്ങളാലും ചരിത്ര സ്മാരകങ്ങളാലും സമ്പന്നമാണ് മദീന. മക്കയിലെ മസ്ജിദുല്‍ ഹറാമും കഅ്ബാ ശരീഫും സന്ദര്‍ശിക്കും പോലെയല്ല, നിരവധി വിശ്വാസികള്‍ക്ക് മദീന സന്ദര്‍ശനം. കുറേയേറെ അരുതായ്മകളുടേയും അനാചാരങ്ങളുടെയും അകമ്പടിയോടെയാണ് ചിലര്‍ മദീന സന്ദര്‍ശിക്കുന്നത്. മദീനയും പരിസര പ്രദേശത്തെ ചരിത്രസ്മാരകങ്ങളുമായി ബന്ധപ്പെട്ട് നിരവധി അബന്ധങ്ങളായ വിശ്വാസാചാരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.

മദീന സന്ദര്‍ശിക്കുമ്പോള്‍ വിശ്വാസികള്‍ ഒരുനിലക്കും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് ചുവടെ.
*തിരുമേനിയുടെ ഖബര്‍ സ്ഥിതി ചെയ്യുന്ന മുറിക്ക് ചുറ്റുമുള്ള ഭിത്തികളിലും ചുമരുകളിലും ചുംബിക്കുകയും കൈ ഉരക്കുകയും തലോടുകയും ചെയ്യുന്നവരുണ്ട്. അല്ലാഹുവിന്റെ ബര്‍കത്തും അനുഗ്രഹങ്ങളും ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് അവരങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ദീനില്‍ യാതൊരു അടിസ്ഥാനവുമില്ല. അല്ലാഹുവിന്റെ കല്‍പ്പനകള്‍ യഥാവിധി അനുസരിച്ച് തിരുമേനിയെ അനുധാവനം ചെയ്ത് ഭക്തി പ്രകടിപ്പിക്കുന്നതിലാണ് ദൈവാനുഗ്രഹം കുടികൊള്ളുന്നത്.
*നബിയുടെ ഖബറിനരികിലെത്തുമ്പോള്‍ ചിലയാളുകള്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കേണ്ടതിന് പകരം നബിയോടാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ ആരാധന അല്ലാഹുവോടല്ലാതെ മറ്റാരോടും പാടില്ലതന്നെ.
*പ്രാര്‍ത്ഥനാവേളകളില്‍ നബിയുടെ ഖബറിന് നേരെ തിരിഞ്ഞുനില്‍ക്കുന്ന ചിലരുണ്ട്. മുസ്‌ലിംകള്‍ക്ക് അല്ലാഹു നിശ്ചയിച്ച ഖിബ്‌ല കഅ്ബയാണ്. തിരുമേനിയുടെ ഖബറിടമല്ല.
മദീനയിലെയും പരിസരത്തെയും മണ്ണ് നബിയുടെ പാദസ്പര്‍ശമേറ്റ ഭൂമിയാണെന്നും, ആ മണ്ണ് കൈവശം വെക്കുന്നത് ‘ബര്‍ക്കത്ത’ാകുമെന്നും പ്രതീക്ഷിച്ച് മദീനയില്‍ നിന്ന് വാരി കൊണ്ടു പോകുന്നവരുണ്ട്. അത്തരം പ്രവര്‍ത്തനത്തിന് ദീനില്‍ യാതൊരടിസ്ഥാനവുമില്ല.

*’ജന്നതുല്‍ ബഖീഅ്’ (നബിയുടെ കാലംമുതല്‍ ഇന്നും നിലനില്‍ക്കുന്ന ശ്മശാനം. അനേകം സ്വഹാബാക്കള്‍ മറമാടപ്പെട്ട സ്ഥലം)  എത്തുമ്പോള്‍ ചിലര്‍ നാണയതുട്ടുകള്‍ മഖ്ബറയിലേക്ക് എറിയുന്നു. അവിടെ നാണയതുട്ടുകളെറിഞ്ഞ് ബര്‍കത്ത് നേടലാണവരുടെ ഉദ്ദേശ്യം. ഇതും തെറ്റായ പ്രവണതയാണ്. ഈ പ്രവൃത്തിക്ക് ദീനില്‍ ഒരടിസ്ഥാനവുമില്ല.

*റൗളാ ശരീഫില്‍ (നബിയുടെ മഖ്ബറക്കും ഖബറിനുമിടയിലെ സ്ഥലം) നമസ്‌കരിക്കാന്‍ തിരക്കു കൂട്ടുന്നതും ശരിയല്ല. മറ്റു സന്ദര്‍ശകര്‍ക്ക് പ്രയാസമുണ്ടാക്കും വിധം അവിടെ തന്നെ നില്‍ക്കാനും പാടില്ല. കാരണം, തന്റെ അതേ ആവശ്യക്കാരായ സഹോദരന്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുകയാണ് അതുവഴി അയാള്‍. തിരുമേനിയുടെ ഖബര്‍ സന്ദര്‍ശിക്കുന്നവരുടെ അടുക്കല്‍ പരാതികളും ആവലാതികളും എഴുതി കൊടുത്തു വിടുന്ന സമ്പ്രദായം പുത്തന്‍ ആചാരമല്ലാതെ മറ്റൊന്നുമല്ല.

*തിരുമേനിയുടെ ഖബറിന്നരികിലുള്ള ഭിത്തിയില്‍ പിടിച്ച് ചിലര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ട്: ‘അല്ലാഹുവേ നിന്റെ ദൂതന്റെ അഭയസ്ഥാനമാണിത്. ഈ ഭിത്തികൊണ്ട് നിന്റെ നരകത്തീയില്‍ നിന്ന് നീ എനിക്കും സംരക്ഷണം നല്‍കേണമേ’. ഇത് പ്രവാചക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനസ്സിലാക്കുക.
*മദീനയില്‍ വന്നാല്‍ ചിലര്‍ ആദ്യം നബിയുടെ ഖബര്‍ സന്ദര്‍ശിക്കുന്നു. എന്നാല്‍ ആദ്യം നിര്‍വഹിക്കേണ്ടത് മദീന പള്ളിയിലെ നമസ്‌കാരമാണ്. അതിനു ശേഷമാണ് തിരുമേനിയുടെ ഖബര്‍ സന്ദര്‍ശനവും മറ്റും.

*മദീന സന്ദര്‍ശനവും പരിസര പ്രദേശങ്ങളിലെ ചില പള്ളികളും സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതും ഹജ്ജ് കര്‍മ്മങ്ങളുടെ ഭാഗമാണെന്ന ധാരണ തെറ്റാണ്. ഒരിക്കലും അവ ഹജ്ജിന്റെ ഭാഗമല്ല. എല്ലാ വ്യാഴാഴ്ച്ചകളിലും ഉഹ്ദ് രക്തസാക്ഷികളുടെ ഖബറിടം സന്ദര്‍ശിക്കുന്നതില്‍ പ്രത്യേക പുണ്യമൊന്നുമില്ല.
*ഉഹ്ദ് രക്തസാക്ഷികളുടെ മഖ്ബറകള്‍ക്ക് അഭിമുഖമായി ഹോട്ടലുകളുടെ ജനലുകളില്‍ വസ്ത്രങ്ങള്‍ തൂക്കുന്ന പതിവ് ചിലര്‍ക്കുണ്ട്. ദീനില്‍ അടിസ്ഥാനമില്ലാത്ത ഒരു കാര്യമാണ് അതും. ഉഹ്ദിനോടടുത്തുള്ള തടാകത്തില്‍ നിന്ന് ശൗച്യം ചെയ്യുന്നതിന് പ്രത്യേക ബര്‍കത്തുണ്ടെന്ന് കരുതി അങ്ങനെ ചെയ്യന്നവരുണ്ട്. അതും അനാചാരം മാത്രമാണ്.
*റൗദാ ശരീഫിലായിരിക്കുമ്പോള്‍ ഏറ്റവും മുന്തിയയിനം ഈത്തപ്പഴം കഴിക്കല്‍ പുണ്യമെന്ന് കരുതി അപ്രകാരം ചെയ്യുന്നതും റൗളാശരീഫില്‍ നബിയുടെ മിമ്പറിനടുത്തുള്ള ഓടിന്റെ തൂണുകളില്‍ ഉരക്കുകയും തലോടുകയും ചെയ്യുന്നതും ദീനില്‍ അടിസ്ഥാനമില്ലാത്തതും അനാചാരങ്ങളുമാണ്

അവലംബം:www.onislam.nte
തര്‍ബിയത്ത്‌