തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വ്വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല’. (അല്‍ ബഖറ 158).
സഫാ മര്‍വകള്‍ക്കിടയിലെ ഓട്ടം ഇബ്‌റാഹീം നബി (അ)യുടെ കാലം മുതല്‍ തന്നെ ഹജ്ജിലെ ചിഹ്നങ്ങളില്‍പെട്ടതാണ്.
ഇബ്‌റാഹീമിനും ഭാര്യ ഹാജറിന്നും മകന്‍ ഇസ്മാഈലിനും അല്ലാഹു നല്‍കിയ അപാരമായ അനുഗ്രഹത്തിന്റെ ഓര്‍മ്മ പുതുക്കലാണ് സഅ്‌യ്. ഇബ്‌നു അബ്ബാസ് (റ) നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ സൂചിപ്പിക്കുന്നതു പോലെ, അല്ലാഹു ഇസ്മാഈലിന്റെ ദാഹം ശമിപ്പിച്ച സന്ദര്‍ഭം. ‘ദാഹം മൂലം കരഞ്ഞു തളര്‍ന്ന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കാനാകാതെ ഹാജര്‍ നാലുപാടും നോക്കി. ഏറ്റവും അടുത്തു കണ്ട സഫാ കുന്നിന്റെ മുകളില്‍ കയറി താഴ് വരയെ അഭിമുഖീകരിച്ച് ആരെങ്കിലും തന്നെ സഹായിക്കാനുണ്ടോ എന്ന് നോക്കി. അവര്‍ ആരെയും കണ്ടില്ല. സഫാ കുന്നില്‍ നിന്നിറങ്ങി അവര്‍ മര്‍വയില്‍ കയറി വെള്ളം ലഭിക്കുമോ എന്ന് നോക്കി. അവിടെയും അവര്‍ ആരെയും കണ്ടില്ല. ഏഴു പ്രാവശ്യം അപ്രകാരം അവള്‍ ചെയ്തു. ഇബ്‌നു അബ്ബാസ് (റ) പറയുന്നു. തിരുമേനി പറഞ്ഞു. ‘ഇക്കാരണം കൊണ്ടാണ് ഹജ്ജില്‍ ജനങ്ങള്‍ക്ക് സഅ്‌യ് നിശ്ചയിച്ചത്’.
ബുഖാരിയില്‍ അനസിബ്‌നു മാലിക് (റ) നിന്നും ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം സഫാ മര്‍വ്വയെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘സഫാ മര്‍വ്വയെ ജാഹിലിയ്യാ സമൂഹത്തിലെ ഒരു കാര്യമായാണ് ഞങ്ങള്‍ ഗണിച്ചിരുന്നത്. ഇസ്‌ലാം ആഗതമായപ്പോള്‍ ഞങ്ങളതിനെ ഉപേക്ഷിച്ചു. അപ്പോഴാണ് അല്ലാഹു ഈ ആയത്ത് ഇറക്കിയത്: ‘സഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്’.
സഅ്‌യ് ഹജ്ജിലെ ഒരു അനിവാര്യ ഘടകമാണ്. സഅ്‌യ് ചെയ്യാതെ ഹജ്ജ് പൂര്‍ണ്ണമാവുകയില്ലെന്നാണ് അധിക പണ്ഡിതന്‍മാരുടെയും അഭിപ്രായം. അതിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നത് പ്രസ്തുത ഖുര്‍ആന്‍ വചനവും നബി (സ) യുടെ ഹജ്ജത്തുല്‍ വിദാഇലെ കര്‍മ്മങ്ങളുമാണ്. നബി (സ) യുടെ ഹജ്ജിനെ കുറിച്ച് വിവരിക്കുന്ന ജാബിര്‍ (റ) നിന്നുള്ള ഹദീസില്‍ കാണാം. തിരുമേനി ത്വവാഫ് നിര്‍വഹിച്ച ശേഷം ‘റുക്‌നി’ലേക്ക് തിരിഞ്ഞ് സലാം ചൊല്ലി. പിന്നീട് സഫാ കവാടത്തിലൂടെ ഈ സൂക്തം പാരായണം ചെയ്തു പുറത്തു വന്നു. എന്നിട്ട് പറഞ്ഞു. ‘അല്ലാഹു തുടങ്ങാന്‍ കല്‍പ്പിച്ചിടത്തുനിന്ന് ഞാന്‍ ആരംഭിക്കുന്നു’.
ഇമാം അഹമദ് ‘മുസ്‌നദില്‍’ രേഖപ്പെടുത്തുന്നതു കാണുക. ഇബ്‌നു സൂഹൈബ് (റ) പറയുന്നു: നബി (സ) സഫാ മര്‍വകള്‍ക്കിടയില്‍ പ്രദക്ഷിണം ചെയ്യുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ മുമ്പില്‍ നിരവധി ആളുകളുണ്ട്. അവര്‍ക്ക് പിന്നില്‍ റസൂല്‍ ‘സഅ്‌യ്’ നിര്‍വ്വഹിക്കുകയാണ്. സഅ്‌യിന്റെ കാഠിന്യത്താല്‍ നബിയുടെ കാല്‍ മുട്ടുകള്‍ ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ മേല്‍ മുണ്ട് ആ മുട്ടുകളില്‍ ചുറ്റിയിരുന്നു. അപ്പോള്‍ നബി (സ) കൂടെയുള്ളവരോട് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ‘നിങ്ങള്‍ സഅ്‌യ് ചെയ്യുക അല്ലാഹു നിങ്ങളുടെമേല്‍ സഅ്‌യ് നിര്‍ബന്ധമാക്കിയിരിക്കുന്നു’.
‘അവ രണ്ടിനെയും പ്രദക്ഷിണം ചെയ്യുന്നതില്‍ കുഴപ്പമില്ല’ എന്ന വചനത്തിന്റെ താല്‍പര്യമിതാണ്. ഇവിടെ ‘ജനാഹ്’ എന്ന പദത്തിന്റെ അര്‍ത്ഥം കുറ്റം എന്നാണ്. ‘ജനഹ’ എന്ന പദത്തില്‍ നിന്നും നിഷ്പന്നമായതാണത്. സൂക്തത്തിന്റെ ബാഹ്യാര്‍ത്ഥത്തില്‍ സഫാ മര്‍വ്വകള്‍ക്കിടയിലുള്ള സഅ്‌യ് നിര്‍വ്വഹിക്കുന്നതില്‍ തെറ്റില്ല എന്നാണ്. അഥവാ അങ്ങനെ ചെയ്തില്ലെങ്കിലും കുഴപ്പമില്ലാ എന്നാണ് സൂക്തം സൂചിപ്പിക്കുന്നതെങ്കിലും ആശയം അങ്ങനെയല്ല. ആയിശ (റ) നിന്നുള്ള ഹദീസില്‍ ആ ആയത്തിന്റെ ഉദ്ദേശ്യം, ഇമാം മാലിക് (റ) ഉര്‍വതുബ്‌നു സുബൈറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞാന്‍ ആയിശ (റ) നോട് ചോദിച്ചു. ‘സഫയും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളാണ്’ എന്ന സൂക്തത്തിന്റെ താല്‍പര്യമെന്താണ്? അവ രണ്ടിനെയും ത്വവാഫ് ചെയ്യാതിരുന്നാല്‍ ഒരാളുടെ മേല്‍ എന്തെങ്കിലും കുറ്റമുണ്ടോ ? അപ്പോള്‍ അവര്‍ പറഞ്ഞു: അങ്ങനെയല്ല. ‘അവ രണ്ടും ത്വവാഫ് ചെയ്യാത്തതില്‍ അവര്‍ക്ക് കുഴപ്പമില്ല.’ എന്ന സൂക്തം അന്‍സ്വാറുകളുടെ കാര്യത്തില്‍ അവതരിച്ചതാണ്. ‘മനാത’ എന്ന വിഗ്രഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് സഫാ മര്‍വകള്‍ക്കിടയില്‍ ത്വവാഫ് ചെയ്യുന്ന പതിവുണ്ടായിരുന്നു അവര്‍ക്ക്. എന്നാല്‍ ഇസ്‌ലാം ആഗതമായപ്പോള്‍ അവരതിനെ കുറ്റമായി കണ്ടു. നബിയോട് അവര്‍ അതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചത്. സഫാ മര്‍വ്വകള്‍ക്കിടയില്‍ പ്രദക്ഷിണം ചെയ്യുന്നത് തെറ്റാണെന്ന മിഥ്യ ധാരണയുണ്ടായിരുന്ന മുസ്‌ലിംകളെ തിരുത്തുവാന്‍ വേണ്ടി അവതരിച്ച ആയത്ത് കൂടിയാണിത്. ജാഹിലിയ്യാ കാലത്ത്, സഫായിലും മര്‍വായിലും വിഗ്രഹങ്ങള്‍ ആരാധിക്കപ്പെട്ടിരുന്നതിനാല്‍ അവിടെ ആരാധനകള്‍ അനുഷ്ഠിക്കുന്നത് തെറ്റാണെന്നവര്‍ കരുതി. ഇത്തരം മിഥ്യാ ധാരണകളെ തിരുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: ‘അവയെ പ്രദിക്ഷണം ചെയ്യുന്നത് തെറ്റല്ല.’
ആയിശ (റ) നിന്നും സ്ഥിരപ്പെട്ട മറ്റൊരു ഹദീസ് ഇങ്ങനെ: ‘നബി (സ) അവ രണ്ടിനെയും ത്വവാഫ് ചെയ്തിരുന്നു. അതിനാല്‍ ആ ത്വവാഫ് ഉപേക്ഷിക്കല്‍ ഒരാള്‍ക്കും അവകാശമില്ല.’
ഇവിടെ ഹജ്ജിന്റെ സന്ദര്‍ഭങ്ങളിലല്ലാതെ അതിനെ പ്രദക്ഷിണം ചെയ്യുന്നതില്‍ തെറ്റില്ല എന്നാണ് ആയത്തിന്റെ സൂചന. ഹജ്ജ് വേളയില്‍ എന്നാല്‍ സഅ്‌യ് നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. ‘ആരെങ്കിലും നന്മ പ്രവര്‍ത്തിച്ചാല്‍ അല്ലാഹു വളരെ നന്ദിയുള്ളവനും എല്ലാം അറിയുന്നവനുമാണ്’. അടിമ അവന്റെ സ്വന്തം താല്‍പര്യത്തോടെ നിര്‍ബന്ധ ബുദ്ധിയില്ലാതെ നന്മ ചെയ്യുന്നതിന് അല്ലാഹു സാഹചര്യം ഒരുക്കിതരുന്നതാണ്. അതുവഴി തന്റെ രക്ഷിതാവിലേക്ക് അവന്‍ കൂടുതല്‍ കൂടുതല്‍ അടുക്കുന്നു. അങ്ങനെ അല്ലാഹുവിന്റെ അടുക്കല്‍ ഉന്നത പദവിയിലെത്തുന്നു.
Add Comment