Special Coverage

ബദ്‌റിലെ പോരാട്ടം ഖുര്‍ആനിന്റെ വരികളിലൂടെ

മാനവചരിത്രത്തെ മുഴുവന്‍ അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള ചരിത്ര സംഭവമാണ് ബദ്ര്‍. വിജയപരാജയങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളെ വിലയിരുത്തി, ഭരണഘടന തയ്യാറാക്കാന്‍ ബദ്‌റിന് സാധിക്കും. കാല-ദേശ-ഭാഷാ വ്യത്യാസമില്ലാതെ തലമുറകള്‍ക്ക് വായിച്ചുപഠിക്കാന്‍ തുറന്നുവെക്കപ്പെട്ട ഗ്രന്ഥമാണത്. സൃഷ്ടികളില്‍ അല്ലാഹു നടപ്പിലാക്കുന്ന  നടപടിക്രമങ്ങളിലാണ് അതിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ വിമോചനത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍ ജിഹാദുചെയ്യുന്ന മുസ്‌ലിം പോരാളികള്‍ ബദ്‌റിന് മുന്നില്‍ ഏതാനും സമയം നില്‍ക്കേണ്ടതുണ്ട്. 

ബദ്‌റില്‍ വിശ്വാസികള്‍ രംഗത്തിറങ്ങിയ സാഹചര്യവും, സന്ദര്‍ഭവും ഇന്നത്തെ മുസ്‌ലിം  പോരാളികളുടെ സാഹചര്യങ്ങളുമായി പൂര്‍ണമായി യോജിച്ചു കൊള്ളണമെന്നില്ല. എന്നാല്‍ മൂല്യങ്ങളും, മാനദണ്ഡങ്ങളും, പൊതുലക്ഷ്യങ്ങളും ഇരുകൂട്ടര്‍ക്കുമിടയില്‍ വ്യത്യാസപ്പെടുന്നുമില്ല. കാരണം ആകാശഭൂമികള്‍ നിലനില്‍ക്കുന്ന കാലത്തോളം അവ പൊതുവായ മൂല്യങ്ങളും ലക്ഷ്യങ്ങളുമായിരിക്കും.

ബദ്‌റിലേക്ക് പുറപ്പെടുംമുമ്പുള്ള മുസ്ലിം ഉമ്മത്തിന്റെ അവസ്ഥയും, അല്ലാഹു അവര്‍ക്കായി ഒരുക്കിയ പദ്ധതിയും നാം മനസ്സിലാക്കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്റെ പ്രതിപാദനം വിശകലനംചെയ്യുമ്പോള്‍ ബദ്‌റില്‍ മാത്രം കേന്ദ്രീകരിച്ച ഏതാനും ചില ആസൂത്രണങ്ങളുടെയോ, നീക്കങ്ങളുടെയോ വിവരണംമാത്രമല്ലെന്നും, മറിച്ച് ബദ്‌റും അറേബ്യന്‍ ഉപദ്വീപും കടന്ന്  ലോകത്തെല്ലായിടത്തുമുള്ള  മാനവചരിത്രത്തെയാകമാനം അഭിസംബോധനചെയ്യുന്ന സന്ദേശം വരികള്‍ക്കിടയിലൂടെ നല്‍കുകയാണ് അല്ലാഹു ചെയ്തിരിക്കുന്നതെന്നും മനസ്സിലാക്കാം. അല്ലാഹുവിന്റെ സവിധത്തില്‍ തങ്ങളുടെ സ്ഥാനവും മഹത്ത്വവും മനസ്സിലാക്കാനും, ഇഹപരലോകങ്ങളില്‍ അതുമുഖേനെ തങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ വിലയിരുത്താനും വിശ്വാസികള്‍ക്ക് അത് വഴിയൊരുക്കുന്നു. ‘നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദര്‍ഭം. അപ്പോള്‍ അവന്‍ നിങ്ങള്‍ക്കു മറുപടി നല്‍കി, ‘ആയിരം മലക്കുകളെ തുടരെത്തുടരെ നിയോഗിച്ച് ഞാന്‍ നിങ്ങളെ സഹായിക്കാ’മെന്ന്. അല്ലാഹു ഇതു പറഞ്ഞത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയായിട്ടാണ്. അതിലൂടെ നിങ്ങള്‍ക്ക് മനസ്സമാധാനം കിട്ടാനും. യഥാര്‍ഥ സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. അല്ലാഹു തന്നില്‍നിന്നുള്ള നിര്‍ഭയത്വം നല്‍കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്‍ഷിപ്പിച്ചു തരികയും ചെയ്ത സന്ദര്‍ഭം.
നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്‍നിന്ന് പൈശാചികമായ മ്‌ളേഛത നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ഉറപ്പിച്ചുനിര്‍ത്താനും. നിന്റെ നാഥന്‍ മലക്കുകള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം: ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്‍ക്കു മീതെ വെട്ടുക. അവരുടെ എല്ലാ വിരലുകളും വെട്ടിമാറ്റുക.'(അന്‍ഫാല്‍ 9-12).

അല്ലാഹുവിന്റെ ആസൂത്രണവും, ഉദ്ദേശവുമനുസരിച്ചായിരുന്നു ബദ്‌റിലെ ഓരോ ചലനവും. വിശുദ്ധ ഖുര്‍ആന്റെ മനോഹരമായ, ജീവസ്സുറ്റ വചനങ്ങളില്‍ അവ പ്രകടമായി നില്‍ക്കുന്നു. അല്ലാഹു ബദ്‌റില്‍ നല്‍കിയ സഹായത്തെയും, മാലാഖമാരുടെ അവതരണത്തെയും കുറിച്ച ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ ലഭ്യമാണ്. ഇമാം ബുഖാരി ‘ബദ്‌റില്‍ മാലാഖമാര്‍ സാക്ഷിയായ വിധം’ എന്ന പേരില്‍ ഒരു തലവാചകം തന്നെ നല്‍കിയിരിക്കുന്നു.

വിശ്വാസികള്‍ സഹായം ചോദിച്ചപ്പോള്‍ അല്ലാഹു അവരെ സഹായിച്ചു. ആയിരം മാലാഖമാരെ ബദ്‌റില്‍ അവതരിപ്പിക്കുമെന്ന് അവന്‍ വാഗ്ദാനം ചെയ്തു. അല്ലാഹുവിന്റെ അടുത്ത് വിശ്വാസി സമൂഹത്തിന്റെ സ്ഥാനത്തെ ഈ സംഭവം അടിവരയിടുന്നു. മാത്രമല്ല, ഭൗതികസന്നാഹങ്ങളാണ് വിജയം സുനിശ്ചിതമാക്കുന്നതെന്ന   ധാരണകളെ തിരുത്തിക്കുറിച്ച്, അവയെല്ലാം അല്ലാഹുവാണ് നിശ്ചയിക്കുന്നതെന്ന കാര്യം മുസ്ലിം സമൂഹത്തിന്റെ മനസ്സില്‍ ഉറപ്പിക്കാനും മാലാഖമാരുടെ സാന്നിധ്യം അവസരമൊരുക്കി. അതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ മാലാഖമാരുടെ ആഗമനത്തെക്കുറിച്ച് വിശ്വാസികള്‍ക്കുള്ള സന്തോഷവാര്‍ത്തയെന്നും,  അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ് വിജയമെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നത്.

തങ്ങളുടെ കയ്യിലുള്ളതുമുഴുവന്‍ ചെലവഴിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിജയം പ്രതീക്ഷിച്ച് മുന്നോട്ടുപോവുകയും ചെയ്യുകയെന്നതായിരുന്നു മുസ്ലിം ഉമ്മത്തിന്റെ ഉത്തരവാദിത്തം. ശേഷമുള്ള കാര്യങ്ങള്‍ അല്ലാഹു ഏറ്റെടുക്കുമെന്നതായിരുന്നു അവങ്കല്‍ നിന്നുള്ള സന്തോഷവാര്‍ത്ത. അല്ലാഹുവിന്റെ സൈന്യം കൂടെയുണ്ടെന്ന വിശ്വാസത്തോടെയാണ് മുസ്ലിംകള്‍ ബദ്‌റില്‍ സ്ഥൈര്യത്തോടെ അങ്കം വെട്ടിയതും  വിജയം വരിച്ചതും. അല്ലാഹുവിന്റെ സഹായം ലഭിച്ചവര്‍ പരാജയപ്പെടുകയില്ലല്ലോ, അവന്‍ ‘പ്രതാപവാനും യുക്തിജ്ഞനുമാണല്ലോ’.

എന്നാല്‍ പോരാട്ടത്തിന് മുമ്പ് വിശ്വാസികളെ ബാധിച്ച മയക്കം അല്‍ഭുതകരമായ ഒരു മാനസികാവസ്ഥയായിരുന്നു. അല്ലാഹുവിന്റെ തീരുമാനപ്രകാരം നടന്ന ആ മയക്കം അവരുടെ ഹൃദയത്തില്‍ ശാന്തി ചൊരിയുകയും, സമാധാനം നിറക്കുകയും ചെയ്തു. ആകാശത്തുനിന്ന് മഴ വര്‍ഷിച്ചുനല്‍കിയത് അല്ലാഹു ബദ്‌റില്‍ ചെയ്ത മറ്റൊരു അനുഗ്രഹമായിരുന്നു.  മരുഭൂമിയിലെ വിജയത്തിന്റെ നിദാനം വെള്ളമാണ് എന്നതിനേക്കാള്‍ അതിജീവിതത്തിന്റെ അടിസ്ഥാനഘടകമാണത് എന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തുകയാണ്. വെള്ളം ലഭിക്കാത്ത സൈന്യം പോരാട്ടത്തിന് മുമ്പെ മൃതിയടയുമെന്ന് ചുരുക്കം. ഇവിടെയാണ് അല്ലാഹു മഴയിറക്കി അനുഗ്രഹിച്ചത്. ആദ്യം ഹൃദയത്തില്‍ സമാധാനത്തിന്റെ ആത്മീയവര്‍ഷവും, പിന്നീട് വിശ്വാസികള്‍ക്ക് മേല്‍ പേമാരിവര്‍ഷവും അല്ലാഹുവിന്റെ കാരുണ്യാതിരേകത്താലുള്ള സഹായമായിരുന്നു. ഒരു സൈന്യത്തിന് ശത്രുക്കള്‍ക്ക് മേല്‍ വിജയം വരിക്കാന്‍ ഇതിനേക്കാള്‍ വലിയ സജ്ജീകരണം വേണ്ടതില്ലല്ലോ.

വിശ്വാസികളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തി, നിഷേധികളുടെ ഹൃദയത്തില്‍ ഭയം നിറച്ച് അവരെ നിലംപരിശാക്കാനായിരുന്നു അല്ലാഹു മാലാഖമാരോട് കല്‍പിച്ചത്. യുദ്ധക്കളത്തില്‍ വിശ്വാസികളോടൊപ്പം മാലാഖമാരും, സാക്ഷാല്‍ ഉടയ തമ്പുരാനും! ബദ്‌റിലെ മഹത്തായ യാഥാര്‍ത്ഥ്യമായിരുന്നു അത്. ഭൂമിക്ക് മുകളില്‍ ഈ ദര്‍ശനവുമായി നിലകൊള്ളുന്നവര്‍ക്ക് മഹത്തായ പദവിയാണുള്ളത്. മാലാഖമാരുടെയും അല്ലാഹുവിന്റെയും സാമീപ്യവും സഹായവും അവരര്‍ഹിക്കുന്നു.

പ്രപഞ്ചത്തിന്റെ നിയമാണിത്. പുരാണങ്ങളില്‍ പറഞ്ഞുകേള്‍ക്കാറുള്ള അതിശയോക്തികഥയല്ലിത്.     നിഷേധികള്‍ക്ക്  ഭീതിയും പരാജയവുമാണ് വിധിക്കപ്പെട്ടിട്ടുള്ളത്.അല്ലാഹുവിന്റെ ഏകത്വവും, അവനുള്ള വിധേയത്വവും അംഗീകരിക്കുന്ന വിശ്വാസികള്‍ സന്മാര്‍ഗത്തില്‍ നിലകൊള്ളുകയും, ക്ഷമയവലംബിക്കുകയും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നുവെങ്കില്‍ അത്തരം സംഘത്തിനുറപ്പുനല്‍കിയ  സ്ഥൈര്യത്തിന്റെയും വിജയത്തിന്റെയും  ഗാഥയാണിത്.