Features

നോമ്പ് തുറന്നയുടനെയുള്ള പുകവലി അത്യന്തം അപകടകരമെന്ന് വിദഗ്ധര്‍

ദുബൈ: നോമ്പ് തുറന്ന് തൊട്ടുടനെ പുകവലി ശീലമാക്കിയവര്‍ ജാഗ്രതൈ. വയര്‍ ഒഴിഞ്ഞ വേളയിലെ ആ പുകവലി  സ്വയം കൊല്ലുന്നതിന് തുല്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പുകവലിക്കാരായ മുസ്‌ലിംകള്‍ ഈ ദുശ്ശീലം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള അവസരമായി റമദാന്‍ മാസത്തെ ഉപയോഗപ്പെടുത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
‘നോമ്പ് നോല്‍ക്കുന്ന ഒരു വ്യക്തിയ്ക്ക് പുകവലി അത്യന്തം അപകടമാണ്. കാരണം, നോമ്പുകാരന്റെ ശരീരം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് നീണ്ട സമയമാണ് ചിലവഴിക്കുന്നത്.

നോമ്പെടുക്കുന്നതോടൊപ്പം പുകവലി ശീലമാക്കിയവര്‍ക്ക് അത്യന്തം ഗൗരവ പൂര്‍ണ്ണമായ ഹൃദയവാല്‍വ് സങ്കോചം വരാനുള്ള സാധ്യത ഏറെയാണ്. ഒരാള്‍ തന്റെ ശരീരത്തോട് കാണിക്കുന്ന ഏറ്റവും മോശം കാര്യങ്ങളിലൊന്നുമാണ് പുകവലി’ –  വിദഗ്ധര്‍ വിശദീകരിക്കുന്നു.
‘നോമ്പു തുറവേളയില്‍ ശരീരത്തിന് കൂടുതല്‍ ആവശ്യം പാനീയങ്ങളും, ഗ്ലൂക്കോസും ഓക്‌സിജനുമാണ്. എന്നാല്‍ പുകവലി രക്ത ധമനികള്‍ സങ്കോചിക്കാന്‍ ഇടയാക്കുകയും, അത് ഓക്‌സിജന്റെ ഒഴുക്കിനെ തടയുകയും ചെയ്യുന്നു. ഇത്തരം നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെ പുകവലി രക്തം ഘനീഭവിക്കാനും കാരണമാകും. അത് രക്ത ധമനികളില്‍ തടസ്സം സൃഷ്ടിക്കും. രക്ത സമ്മര്‍ദ്ധം കൂട്ടും. രക്ത ധമനികള്‍ മുറുകാനും ഹൃദയ മിടിപ്പിന് പ്രയാസമനുഭപ്പെടാനും കൊളസ്‌ട്രോള്‍ അധികരിപ്പിക്കുന്നതിനും ഇത് കാരണമാകും’ – അല്‍ഐന്‍ എമിറേറ്റ്‌സ് ക്ലിനിക്കിലെ ആരോഗ്യ വിദഗ്ധനായ ഡോ. റിയാസ് അഹ് മദ് മിന്‍ഹാസ് ചൂണ്ടിക്കാട്ടുന്നു.
അല്‍ഐനിലെ മറ്റൊരു ഫിസിഷ്യനായ അലി ജഅ്ഫര്‍ ഇത് സംബന്ധമായി പറയുന്നതിങ്ങനെ: നോമ്പ് തുറന്നുടനെ പുകവലിക്കുന്നത് മനുഷ്യ ശരീരത്തിന് അങ്ങേയറ്റം അപകടരമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെ പുകയില ഉപയോഗം തങ്ങളുടെ ശരീരത്തിന് എത്ര വലിയ ആഘാതമാണെന്ന് പുകവലിക്കാര്‍ മനസ്സിലാക്കുന്നില്ല. അവര്‍ അത് അറിഞ്ഞിരുന്നെങ്കില്‍ തങ്ങളുടെ ശരീരത്തോട്  ഈ കൊടും ക്രൂരത ചെയ്യില്ല. അധിക പുകവലിക്കാരും നോമ്പ് തുറന്ന് തൊട്ടുടനെ തന്നെ സിഗരറ്റ് കൈയ്യിലെടുക്കും. ഉറച്ച ഇച്ഛാ ശക്തിയുള്ളവര്‍ക്കേ ഈ നിക്കോട്ടിന്‍ ആസക്തിയില്‍ നിന്ന് രക്ഷപ്പെടാനാവൂ. അതിന് കഴിയാത്തവര്‍ നിക്കോട്ടിന്‍ മോചനത്തിന് മെഡിക്കല്‍ സഹായം തേടേണ്ടതാണ്.’
പുകവലിക്കാര്‍ കുറഞ്ഞ പക്ഷം, നോമ്പ് തുറന്ന് ശരീരം അതിന്റെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതു വരെയെങ്കിലും പുകവലിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നോമ്പു തുറക്കുമ്പോള്‍ നല്ല പോഷക മൂല്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കണമെന്നും അവശ്യം വിശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. മാത്രമല്ല അദ്ദേഹം ഇവ്വിഷയത്തില്‍ ഇത്രകൂടി പറഞ്ഞു: ‘പുകവലിക്കാര്‍ക്ക് ആ ദുശ്ശീലം ഉപേക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ് റമദാന്‍. സിഗരറ്റിലെ ഏറ്റവും അപകടകരമായ വസ്തുക്കള്‍ നിക്കോട്ടിനും ടാറുമാണ്. ഒരു ദിവസം മുഴുവന്‍ ശൂന്യമായി കിടക്കുന്ന മനുഷ്യ ആമാശയത്തിന് ഒരിക്കലും സഹിക്കാന്‍ കഴിയുന്നതല്ല ഈ രണ്ട് പദാര്‍ത്ഥങ്ങളും’.
ലോകത്തുടനീളം നടന്നിട്ടുള്ള മുഴുവന്‍ ഗവേഷണ പഠനങ്ങളും സംശയലേശമന്യേ സ്ഥിരീകരിച്ചിരിക്കുന്നത്, വന്ധ്യത, ആസ്തമ തുടങ്ങിയ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും ശരീരത്തെ ക്ഷയിപ്പിക്കുന്നതും പുകവലിയാണെന്നാണ്.
റമദാന്‍ മാസത്തില്‍ പുകവലി ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ നിന്ന് തന്നെ ഈ ദുശ്ശീലം നീക്കം ചെയ്യാന്‍ നമുക്കാവുമെന്നും ഡോ. മിന്‍ഹാസ് പറയുന്നു.