|
ശനി, 02 ജൂണ്‍ 2012 06:34 |
|
ന്യൂഡല്‍ഹി: സംവരണത്തിന് മതം പരിഗണിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് പ്രമുഖ നിയമവിശാരദനും മതനേതാവുമായ മൗലാനാ വാലി റഹ്മാനി അഭിപ്രായപ്പെട്ടു. 27 ശതമാനം ഒ.ബി.സി ക്വാട്ടയില്‍ പിന്നാക്കക്കാരായ മതന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ ആന്ധ്ര ഹൈകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംവരണത്തിന്റെ പ്രായോഗികമായ അടിസ്ഥാനം മതമാണ്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയല്ല. ഇന്ത്യയില്‍ ആദ്യമായി സംവരണ നടപ്പിലാക്കിയത് ദലിത് ഹിന്ദുക്കളുടെ ഉന്നമനത്തിനാണ്. എന്നാല്‍ ഒരു ദലിത് മുസ് ലിമായാല്‍ അയാള്‍ സംവരണത്തില്‍ നിന്ന് ഒഴിവാക്കപ്പെടും. വീണ്ടും ഹിന്ദുവായാല്‍ സംവരണത്തിന് അര്‍ഹനുമാവും. ഇതിനര്‍ഥം സംവരണത്തിന്റെ പ്രായോഗിക രൂപമെന്നത് മതമാണെന്നാണ് - മൗലാനാ ചൂണ്ടിക്കാട്ടി. ഇനി പിന്നാക്കാവസ്ഥ പരിഗണിക്കുകയാണെങ്കില്‍ തന്നെ മുസ് ലിംകളാണ് അതിന് കൂടുതല്‍ അര്‍ഹര്‍. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും രംഗനാഥ കമ്മിററി റിപ്പോര്‍ട്ടും വെളിപ്പെടുത്തിയ മുസ് ലിം പിന്നാക്കാവസ്ഥ എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 4.5 ശതമാനം ഉപസംവരണത്തെ പ്രതികൂലിച്ച അദ്ദേഹം, രംഗനാഥ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതനുസരിച്ച് 10 ശതമാനം മുസ് ലിംകള്‍ക്ക് മാത്രമായി ഉപസംവരണം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
|
Comments