ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

ഇഫാദ

അറഫയില്‍നിന്ന് തിരിച്ചുപോവുന്നതിന് 'ഇഫാദ' എന്ന് പറയുന്നു. അറഫ ദിവസം സൂര്യാസ്തമയത്തിനുശേഷം സമാധാനപൂര്‍വം അറഫ യില്‍നിന്ന് മുസ്ദലിഫയിലേക്കു നീങ്ങേണ്ടതാണ്. ഇഫാദത്തിന്റെ സമയത്തും കഴിയുന്നത്ര തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരിക്കണം. മഗ്രിബും ഇശാഉം അറഫയില്‍ വെച്ചല്ല, മുസ്ദലിഫയില്‍ വെച്ചാണ് നമസ്കരിക്കേണ്ടത്. ജംഉം ഖസ്റുമായി, മഗ്രിബ് മൂന്നും ഇശാഅ് രണ്ടും റക്അത്താണ് നമസ്കരിക്കേണ്ടത്. മുസ്ലിം ഉദ്ധരിക്കുന്നു.

(നബി(സ) മുസ്ദലിഫയില്‍ വന്നു. അവിടെവെച്ച് ഒരു ബാങ്കും രണ്ടു ഇഖാമത്തുമായി മഗ്രിബും ഇശാഉം ജംആയി നമസ്കരിച്ചു. അത് രണ്ടിനു മിടയ്ക്ക് മറ്റൊന്നും നമസ്കരിച്ചിരുന്നില്ല)

മുസ്ദലിഫയില്‍ രാത്രി തങ്ങി അവിടെത്തന്നെ സുബ്ഹ് നമസ്കരിക്കണം. തുടര്‍ന്ന് മശ്അറുല്‍ ഹറാമില്‍ വന്ന് നല്ലപോലെ പ്രകാശം പരക്കു വോളം ദിക്റിലും പ്രാര്‍ഥനയിലും മുഴുകണം. സൂര്യോദയത്തിന് അല്പം മുമ്പായി അവിടെനിന്ന് മിനയിലെ ജംറത്തുല്‍ അഖബയിലേക്കു നീങ്ങണം. ജാബിര്‍(റ) പറയുന്നു.

(നബി (സ) മുസ്ദലിഫയില്‍ വന്നശേഷം മഗ്രിബും ഇശാഉം നമസ്കരിച്ചു. പിന്നെ പ്രഭാതമാവും വരെ അവിടെ കിടന്നു. തുടര്‍ന്ന് ഫജ്ര്‍ നമസ്കരിച്ചു. പിന്നെ ഖസ്വാഅ് എന്ന ഒട്ടകപ്പുറത്ത് കയറി മശ്അറുല്‍ഹറാമില്‍ ചെന്ന് അവിടെ നിന്ന് പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. നന്നായി പ്രകാശം വ്യാപിക്കുന്നതുവരെ അതു തുടര്‍ന്നു. പിന്നെ സൂര്യോദയത്തിന് മുമ്പായി അവിടെനിന്നു പുറപ്പെട്ടു.)

മുസ്ദലിഫയ്ക്കും മിനാക്കും മധ്യേയാണ് മുഹസ്സിര്‍ എന്ന സ്ഥലം. അവിടെ എത്തുമ്പോള്‍ അല്പം ധൃതിയില്‍ നടക്കണം. നബി (സ) പറഞ്ഞതായി ജൂബൈറുബ്നു മുത്ഇം (റ) ഉദ്ധരിക്കുന്നു:

(മുസ്ദലിഫ മുഴുവന്‍ രാത്രി തങ്ങാന്‍ പറ്റിയ സ്ഥലമാണ്. മുഹസ്സിറില്‍ വെച്ച് അല്പം ധൃതിയില്‍ പോവുക)

 
Scroll to Top